ഒന്നും മുമ്പത്തെ പോലെയല്ല.
എടുത്തതെല്ലാം
എടുത്തിടത്തു തന്നെ
വയ്ക്കണം.
വാരിവലിച്ചിടാനൊക്കില്ല.
ദേഷ്യംവന്നാലത്
കൈയ്യിറുക്കെക്കെട്ടി
ചുണ്ടുകളമർത്തിയൊതുക്കണം
ഒന്നും
വലിച്ചെറിയാനൊക്കില്ല.
ഭ്രാന്തിളകിയാൽ
എവിടെയെങ്കിലും
ദൃഷ്ടിയുറപ്പിച്ച്
അനങ്ങാതിരുന്നോണം
പുറത്തോട്ടോടി
നാടുചുറ്റി
കറങ്ങാനൊക്കില്ല.
ആഹ്ളാദങ്ങൾ
വളരെ സൗമ്യമായി
പങ്കിടണം.
ആർത്തലച്ച്
അട്ടഹസിക്കാനൊക്കില്ല.
എന്നാൽ
സ്വപ്നങ്ങളിലൊന്നിനും
വിലക്കില്ല.
മുമ്പത്തെപോലെ
കച്ചറയായി
നടക്കാമെന്നോർത്താണ്
ഉറങ്ങാൻ കിടക്കുന്നത്.
പക്ഷേയവിടെയാ
സ്വപ്നത്തിലപ്പോൾ
സൗമ്യയും
സൽസ്വഭാവിയും
കൃത്യതയുള്ളവളുമായ
ഒരുവൾ മാത്രം
കറങ്ങിനടക്കുന്നു.