Image

നടൻ ജയൻ ഓർമ്മയായിട്ട് ഇന്ന് 43 വർഷം (ലാലു കോനാടിൽ)

Published on 16 November, 2023
നടൻ ജയൻ ഓർമ്മയായിട്ട് ഇന്ന് 43 വർഷം (ലാലു കോനാടിൽ)

നാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായർ ഇന്നും മലയാള സിനിമയിൽ മരിക്കാത്ത ഓർമയാണ്.. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍ എന്ന അതുല്യ പ്രതിഭ. വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല...

ആക്ഷൻഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയാണ്. ഒരുകാലത്ത് അദ്ദേഹത്തിന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയിൽ  പലവിധത്തിൽ ട്രെൻഡായി തുടരുന്നു...

1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയന്‍ ജനിച്ചത്. സത്രം മാധവന്‍ പിള്ള എന്നും കൊട്ടാരക്കര മാധവന്‍ പിള്ള എന്നും അറിയപ്പെടുന്ന മാധവന്‍പിള്ളയാണ് പിതാവ്. ഓലയില്‍ ഭാരതിയമ്മയാണ് മാതാവ്. പതിനഞ്ച് വര്‍ഷം നാവിക സേനയില്‍ ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്... 

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ വെള്ളിത്തിരയിൽ എത്തിയത് . പിന്നീട് ചെറിയ വേഷങ്ങൾ ലഭിച്ചുതുടങ്ങി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. . നെഞ്ചിലേറ്റി. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള അഭിനിവേശം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ അദ്ദേഹത്തിനുവേണ്ടി  അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും മാറ്റിയെഴുതി. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം... 

അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ചു. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു.  ഇംഗ്ലീഷ് ഡയലോഗുകൾ പറയുമ്പോൾ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു... 

മറ്റ് നടന്മാർ ഫൈറ്റ് സീനുകൾക്ക് വേണ്ടി ഡ്യൂപ്പുകളെ ഉരുപയോഗിച്ചപ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. ഒടുവിൽ അതിരുകടന്ന സാഹസികത ജയന്റെ ജീവനെടുക്കുകയായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തിൽ പൊളിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു... 

ജയൻ അമേരിക്കയിൽ, ജയന്റെ മരണം കൊലപാതകമോ തുടങ്ങിയ പുസ്തകങ്ങൾ ചൂടപ്പംപോലെയാണ് വിറ്റുപോയത്.. ജയനെ വീരപുരുഷനാക്കി ഒട്ടേറെ ചിത്രകഥകളും ഇറങ്ങിയിരുന്നു.. ജയൻ താമസിച്ചിരുന്ന തേവള്ളി ഓലയിലെ വീട് ഇപ്പോൾ പൊളിച്ചുമാറ്റി. അതിനടുത്ത് ഒരു പൂർണകായ പ്രതിമയുണ്ട്.. പിന്നെ ജില്ലാപഞ്ചായത്ത് ഹാളിന് ജയന്റെ പേരിട്ടു... ഒരു പക്ഷേ, കേരളത്തിൽ ഈ നടനുള്ള ഏക സ്മാരകം ഇത്രമാത്രം... എന്നാൽ ജനമനസ്സിൽ എന്നും ജ്വലിച്ചുനിൽക്കുന്ന ഓർമകൾ, അതാണ് അദ്ദേഹത്തിനുള്ള നിത്യസ്മാരകവും...🎞️

*( ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ജയന്റെ മരണം... അന്നത്തെ ദിവസം ഞാനും ആഹാരം പോലും കഴിക്കാതെ ഒരുപാട് കരഞ്ഞത് ഇന്നും ഓർക്കുന്നു... ജയൻ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു എനിക്കും..)*

Join WhatsApp News
ലാലു 2023-11-16 06:10:21
പ്രണാമം 🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക