Image

അഭിപ്രായ സര്‍വേകളില്‍ ട്രമ്പിന്റെ മുന്നേറ്റവും ഒരു ഭരണഘടനാപ്രശ്‌നവും-(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 November, 2023
അഭിപ്രായ സര്‍വേകളില്‍ ട്രമ്പിന്റെ മുന്നേറ്റവും ഒരു ഭരണഘടനാപ്രശ്‌നവും-(ഏബ്രഹാം തോമസ്)

ന്യൂഹാം ഷെയര്‍: റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തുന്ന സര്‍വേകളിലെല്ലാം മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മുന്നിലാണ്. മന്‍ മൗത്ത് യൂണിവേഴ്‌സിറ്റി/ വാഷിംഗ്ടണ്‍ പോസ്റ്റ് പോള്‍ ട്രമ്പിന് 46% പിന്തുണ കണ്ടെത്തി. ന്യൂഹാംഷെയര്‍ സര്‍വേ സെന്ററും സി.എന്‍.എനും നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ പിന്തുണ 42% ആയിരുന്നു. മറ്റ് സ്ഥാനാര്‍ത്ഥികള്‍ ബഹുകാതം പിന്നിലാണ്.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ മൂന്ന് ഡിബേറ്റുകളിലും വലിയ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ട ഇന്ത്യന്‍ വംശജയും മുന്‍ യു.എന്‍. അംബാഡറുമായ നിക്കി ഹേലി നാള്‍ക്ക് നാള്‍ തന്റെ നില മെച്ചപ്പെടുത്തുകയാണ്. സ്ഥാനാര്‍ത്ഥികളില്‍ ജനപിന്തുണയില്‍ രണ്ടാംസ്ഥാനത്ത് നിന്ന ഫ്‌ളോറിഡ ഗവര്‍ണ്ണറെ പിന്നിലാക്കി ട്രമ്പിന് പിന്നില്‍ സ്ഥാനം ഉറപ്പിക്കുവാന്‍ ഹേലിക്ക് കഴിഞ്ഞു. ഹേലിക്ക് മുന്‍പു പറഞ്ഞ രണ്ട് സര്‍വേകളില്‍ യഥാക്രമം 18 %വും 20%വും പിന്തുണയുണ്ട്. ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡി സാന്റിസിന്റെ പിന്തുണ വളരെ താഴ്ന്ന് യഥാക്രമം 9% 8% വും ആയി. എന്താണ് സംഭവിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ക്കോ പ്രചരണ സംഘത്തിനോ മനസ്സിലാവാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.


മുന്‍ ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ക്രിസ് ക്രിസ്റ്റിയുടെ പിന്തുണ യഥാക്രമം 14% വും 11 % വും ആണ്. എന്നാല്‍ ഡിസംബര്‍ 6ന് നടക്കുന്ന നാലാമത്തെ ഡിബേറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ സാന്നിദ്ധ്യം നിരീക്ഷകര്‍ സംശയിക്കുന്നു. പക്ഷെ താന്‍ മത്സരത്തില്‍ സജീവമാണെന്ന് വ്യക്തമാക്കാന്‍ എല്ലാ സ്രോതസുകളും പരമാവധി ഉപയോഗിച്ച് ന്യൂഹാം ഷെയറില്‍ 2024 ജനുവരി 23ന്നടക്കുന്ന പ്രൈമറിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ ശ്രമിക്കുന്നു.

മറ്റൊരു ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി മുന്നാം ഡിബേറ്റില്‍ വരുത്തിയ പിഴവുകള്‍ സ്ഥാനാര്‍ത്ഥിയുടെ പിന്തുണയെ ഒട്ടും ബാധിച്ചില്ല. രണ്ട് രണ്ട് സര്‍വേകളിലും 8% വീതം പിന്തുണ നേടി രാമസ്വാമി ഡിസാന്റിന് ഒപ്പം നില്‍ക്കുന്നു. ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷ വംശജനും കന്നിക്കാരനുമായ ഒരു രാഷ്ട്രീയക്കാരന്റെ അവഗണിക്കാനാവാത്ത നേട്ടമാണ് ഇത്.

ട്രമ്പിന്റെ അനുയായികള്‍ ഉറച്ച കോട്ടയാണെന്ന് വീണ്ടും തെളിയിക്കുന്നു. എന്ത് വന്നാലും 77 വയസുകാരനായ തങ്ങളുടെ നേതാവാണ് ഇപ്പോള്‍ 81 വയസു തികച്ച പ്രസിഡന്റ് ബൈഡനെക്കാള്‍ അഭികാമ്യന്‍ എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ട്രമ്പ് റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ ഒന്നാം സ്ഥാനത്തെത്തി നോമിനേഷന്‍ നേടി ബൈഡനെ എതിരിടാന്‍ തയ്യാറായാലും ഒരു നിയമപ്രശ്‌നം ഉണ്ടാകാം. ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ ബാലറ്റുകളില്‍ ട്രമ്പിന്റെ പേര് ഉണ്ടാകാന്‍ പാടില്ല എന്ന് ഇപ്പോഴേ പറഞ്ഞു കഴിഞ്ഞു. ഇതിന് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വഴങ്ങുമോ? ഇതിനെതിരെ ഇവര്‍ കോടതികളെ സമീപിക്കുകയില്ലേ? ഇതിന് വഴങ്ങിയാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റുകളില്‍ ബൈഡന്റെ(അതേ ബോക്‌സില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും)പേര് ഉള്ളപ്പോള്‍ ചിലസംസ്ഥാനങ്ങളിലെ ബാലറ്റുകളില്‍ ട്രമ്പിന്റെയും റണ്ണിംഗ് മേറ്റിന്റെയും പേരുകള്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ഇങ്ങനെ സംഭവിച്ചാല്‍ ബോഡന്റെ വിജയം ഉറപ്പായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക