ഇന്ത്യയിൽ യുഎസ് വിസകൾ നൽകുന്ന പ്രക്രിയക്കു വേഗം കൂട്ടാൻ ഹൈദരാബാദ് കോൺസലേറ്റിൽ കൂടുതൽ സ്റ്റാഫിനെ നിയമിക്കയും ബംഗളൂരിലും അഹ്മദാബാദിലും പുതിയ കോൺസലേറ്റുകൾ തുറക്കുകയും ചെയ്യുമെന്ന് യുഎസ് അംബാസഡർ എറിക് ഗാഴ്സിറ്റി പറഞ്ഞു. "ഹൈദരാബാദിൽ കൂടുതൽ പേർ എത്തി, ഇനിയും ചിലർ കൂടി വരും. ബംഗളൂരിലും അഹ്മദാബാദിലും കോൺസലേറ്റുകൾക്കു സ്ഥലം അന്വേഷിക്കുന്നുണ്ട്."
അഹ്മദാബാദിലെ സ്ഥലം ഞായറാഴ്ച ക്രിക്കറ്റ് കാണാൻ പോയപ്പോൾ താൻ കണ്ടെന്നു ഗാഴ്സിറ്റി അറിയിച്ചു. ഇന്ത്യയിൽ നൽകുന്ന വിസയുടെ എണ്ണം ഇക്കഴിഞ്ഞ ആഴ്ചകളിൽ മൂന്നിലൊന്നു കൂടി. കെട്ടിക്കിടക്കുന്ന അപേക്ഷകൾ എടുത്തു കൊണ്ടിരിക്കുന്നു.
ഇന്ത്യൻ പൗരന്മാർക്കു വിസകൾ വേഗത്തിൽ നൽകുന്നതിൽ യുഎസ് പ്രത്യേക ശ്രദ്ധ വച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും ടൂറിസ്റ്റുകൾക്കുമുള്ള വിസകൾ വേഗത്തിലാക്കിയിട്ടുണ്ട്.
എന്നാൽ അപേക്ഷകളുടെ എണ്ണം കൂടിയിട്ടുണ്ട്. ബ്രസീലും മെക്സിക്കോയും പോലുള്ള വലിയ രാജ്യങ്ങളിലും ഈ പ്രശ്നമുണ്ട്.
ഇന്ത്യയെ തന്ത്രപ്രധാന സഖ്യ രാഷ്ട്രമായാണ് യുഎസ് കാണുന്നതെന്നു ഗാഴ്സിറ്റി പറഞ്ഞു. ശാശ്വതമായ സമാധാനത്തിനു ആവശ്യമായ 'ആഗോള സംഭാഷണങ്ങളിൽ' ഇന്ത്യക്കു ഏറെ പ്രസക്തിയുണ്ട്.
രണ്ടു രാജ്യങ്ങളും ചേർന്നു വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന ആയുധങ്ങൾക്കു പുറമെ ഇരു സൈന്യങ്ങളും തമ്മിൽ അടുത്ത സഹകരണമുണ്ട്. വളരുന്ന പ്രതിരോധ സഖ്യത്തിനു അത് സഹായിക്കുന്നു. ഇന്റലിജൻസ് പങ്കു വയ്ക്കുക, സംയുക്തമായി അഭ്യാസങ്ങൾ നടത്തുക ഇവയൊക്കെ അതിന്റെ ഭാഗമാകും.
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈ വർഷം ഇന്ത്യയിൽ മൂന്നു തവണ എത്തി. പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് അഗസ്റ്റിൻ രണ്ടു പ്രാവശ്യവും.
പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻ പിങ്ങുമായി അടുത്തിടെ നടന്ന ചർച്ചകളെ കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "യുഎസ് തന്ത്രപ്രധാന സഖ്യരാഷ്ട്രമായ ഇന്ത്യയോടൊപ്പം നിൽക്കും."
യുഎസിൽ നിന്നു കൂടുതൽ നിക്ഷേപകരെ ഡിസംബറിൽ പ്രതീക്ഷിക്കുന്നുവെന്നു ഗാഴ്സിറ്റി പറഞ്ഞു.
US visas being expedited: Ambassador