യുദ്ധവിരാമം രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ ശേഷം ചൊവാഴ്ച ഹമാസ് 10 ഇസ്രയേലികളെ കൂടി വിട്ടയച്ചു. ഇസ്രയേൽ 30 പലസ്തീൻ തടവുകാരെ മോചിപ്പിക്കയും ചെയ്തു.
ചൊവാഴ്ച ഹമാസ് റെഡ് ക്രോസ് വഴി കൈമാറിയ ബന്ദികളിൽ 9 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. 84 വയസുള്ള ഒരു സ്ത്രീയും അതിൽ ഉൾപ്പെടുന്നു.
നവംബർ 24നു ഇസ്രയേൽ വെടിനിർത്തിയ ശേഷം മൊത്തം 61 ഇസ്രയേലി ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. പുറമെ തായ്, ഫിലിപ്പിനോ ഉൾപ്പെടെ 20 പേരെയും. ഇസ്രയേൽ അതിനു പകരമായി 147 പലസ്തീൻകാരെ ജയിലുകളിൽ നിന്നു വിട്ടു.
ചൊവാഴ്ച ഇസ്രയേൽ മോചിപ്പിച്ച തടവുകാരിൽ എൻ ബി സി ന്യൂസിനു വേണ്ടി ജോലി ചെയ്തിരുന്ന മർവാത് അൽ അസ എന്ന മാധ്യമ പ്രവർത്തകയുമുണ്ട്. ഹമാസിന്റെ ആക്രമണം സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാക്കിയ കുറ്റത്തിനു അറസ്റ്റ് ചെയ്യപ്പെട്ട അസയെ എൻ ബി സി പിരിച്ചു വിട്ടിരുന്നു.
വിലപേശൽ കാണുന്നില്ലെന്നു യുഎസ്
അമേരിക്കൻ ബന്ദികളെ വിട്ടയക്കാൻ ഹമാസ് വൈകുന്നത് വിലപേശലിന്റെ ഭാഗമാണെന്നു വൈറ്റ് ഹൗസ് കരുതുന്നില്ലെന്നു നാഷനൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബി ചൊവാഴ്ച പറഞ്ഞു. അത്തരത്തിലൊരു സൂചനയില്ല.
എന്നാൽ യുഎസ് പൗരന്മാരെ കിട്ടാൻ ഊർജിത ശ്രമം തുടരുന്നുണ്ട്. ഒൻപതു യുഎസ് പൗരന്മാരും ഗ്രീൻ കാർഡുള്ള ഒരാളും പിടിയിലുണ്ട് എന്നാണ് വൈറ്റ് ഹൗസിനു ലഭിച്ചിട്ടുള്ള വിവരം. ഒരു യുഎസ് പൗരനെ വിട്ടയച്ചു.
Hamas frees 10 more hostages