Image

കേരളത്തിലെ വിദ്യാഭ്യാസത്തിനു എന്ത് പറ്റി? (ജെ എസ് അടൂർ)

Published on 12 May, 2024
കേരളത്തിലെ വിദ്യാഭ്യാസത്തിനു എന്ത് പറ്റി? (ജെ എസ് അടൂർ)

കേരളത്തിൽ ഫേർട്ടിലിറ്റി കുറയുന്നു. കേരളത്തിൽ നിന്ന് വിദ്യാഭ്യാസത്തിനും അല്ലാതെയും യുവാക്കൾ നാട് കൊണ്ടേയിരിക്കുന്നു.
ഇതിന്റയൊക്കെ ഫലമായി വിദ്യാർത്ഥികളുടെ എണ്ണം കുറുഞ്ഞു കൊണ്ടിരിക്കുന്നു.അത് കൊണ്ടു തന്നെ കേരളത്തിൽ സ്‌കൂളുകളും കോളജുകളും മൂന്നിൽ ഒന്നു പൂട്ടേണ്ടിവരും.
കേരളത്തിൽ സ്കൂളുകളുടെയും കോളേജുകളുടെയും എണ്ണം കൂടിയത് 1990 കൾ മുതലാണ്. പിന്നെ നിരവധി സെൽഫ് ഫിനാൻസ് കോളേജുകൾ വന്നു.
167 സെൽഫ് ഫിനാൻസ് കോളേജിൽ 77 എണ്ണം പൂട്ടിപോയി എന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സ് റിപ്പോര്ട്ട് ചെയ്തത്. ഇപ്പോൾ അത് 90 ആയി കുറഞ്ഞു. കഴിഞ്ഞ KEAM എൻ‌ട്രൻസ് പരീക്ഷയിൽ  96000 പേരിൽ നിന്ന് 62000 കുറഞ്ഞു.. മിക്കവാറും എഞ്ചിനിയറിങ്ങ് കോളേജുകളിൽ 50% സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. പലയിടത്തും പോസ്റ്റ്‌ ഗ്രാഡ്യൂവേഷന് കുട്ടികൾ ഇല്ലാത്ത അവസ്ഥ. ഉണ്ടെങ്കിൽ തന്നെ വിരലിൽ എണ്ണാവുന്നവർ.
കേരളത്തിൽ യൂണിവേഴ്സിറ്റികളുടെ എണ്ണം കൂടി. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നു. യൂണിവേഴ്സിറ്റികളുടെ എണ്ണം കൂടിയെങ്കിലും നേരത്തെയുള്ള യൂണിവേഴ്സിറ്റികൾക്കും പൊലും ആവശ്യത്തിന് ഫണ്ട് ഇല്ല. വിദ്യാർത്ഥികളുടെ ഗുണനിലവാരമില്ലെങ്കിൽ യൂണിവേഴ്സിറ്റികളുടെ ഗുണ നിലവാരം കുറയും
കേരളത്തിനു പുറത്തു നിന്ന് കേരളത്തിൽ പഠിക്കാൻ വരുന്നത് ISER,, IIM Kozhikode,VSSC institute, ശ്രീ ചിത്തിര,CDS പോലെ ചുരുക്കം ചിലയിടത്തു മാത്രം. നമ്മുടെ യൂണിവേഴ്സിറ്റികളിൽ കേരളത്തിനു പുറത്തുള്ള മികച്ച അധ്യാപകരൊ വിദ്യാർത്ഥികളോ ഉണ്ടോ?
കേരളത്തിൽ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും കക്ഷി രാഷ്ട്രീയവൽക്കരണ അതി പ്രസത്തിൽ അക്കാദമിക ഗുണമേന്മ കുറഞ്ഞു വരുന്നു.
ലഹരി വിപണവും ഉപയോഗവും ഹയർ സെക്കന്ററി സ്കൂൾ തലം തൊട്ട് വ്യാപാകമാകുന്നു. വിദ്യാർത്ഥി രാഷ്ട്രീയം മാഫിയവൽക്കരിക്കപ്പെടുന്നു. ഭരണ പാർട്ടി വിദ്യാർത്ഥി രാഷ്ട്രീയം ജീർണിച്ചു എല്ലാ തട്ടിപ്പിനും വെട്ടിപ്പിനും വയലൻസിനും സംരക്ഷണം നൽകുന്ന സംഘമായി പരിണമിച്ചു. പലപ്പോഴും അതിന് കുട പിടിക്കുന്നത് കക്ഷി രാഷ്ട്രീയ ഭ്രാന്ത് പിടിച്ച അധ്യാപകർ.
പക്ഷെ കേരളത്തിൽ സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുന്ന അധ്യാപകരുടെ ഇടയിൽ ഒരു സർവേ നടത്തിയാൽ ബഹു ഭൂരിപക്ഷവും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ മക്കളെ കേരളത്തിനോ ഇന്ത്യക്കോ വെളിയിൽ വിടും. കക്ഷി രാഷ്ട്രീയ നേതാക്കൾ, എം ൽ എ മാർ, എംപി മാർ, മന്ത്രിമാർ എന്നിവർ അവരുടെ മക്കളെ വെളിയിൽ വിട്ടാണ് പഠിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ മക്കൾ സഹിതം.
2007 മുതൽ കേരളത്തിൽ പത്താം ക്‌ളാസിലും 12 ക്‌ളാസിലും പരീക്ഷക്ക് പങ്കെടുത്ത എല്ലാവരും ജയിക്കുന്ന അവസ്ഥയാണ്. ഇതിന്റ പരിണിത ഫലമായി സാക്ഷരത പ്രാപ്തിയൊ അടിസ്ഥാന ഗണിതപ്രാപ്തിയൊ ഇല്ലാത്തവർ കോളേജിൽ ഡിഗ്രിക്ക് കൂടിവരുന്നു
12 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ വർഷങ്ങൾക്ക് മുമ്പ് എൻ എസ് എസ് ക്യാമ്പിനോടനുബന്ധിച്ചു പരിശീലനത്തിനു ബോധിഗ്രാമിൽ വന്നു. അവിടെ ഉണ്ടായിരുന്ന ഗാന്ധിജിയുടെയും അംബേദ്കറിന്റെയും നെൽസൺ മണ്ടലയുടെയും പോസ്റ്റുകളിലുള്ള വളരെ ലളിതഇഗ്ളീഷ് വചനങ്ങൾ വായിക്കാൻ അവർക്ക് സാധിച്ചില്ല. Be the change you want to see എന്ന വാചകം വായിച്ചു മലയാളത്തിൽ പരിഭാഷപ്പെടുത്താൻ സാധിക്കാത്തവരാണ് ഡിഗ്രി ക്‌ളാസുകളിൽ എത്തുന്നത്..
കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പ് എം എ ഇഗ്ളീഷ് സെക്ന്റ് ക്ലാസ് ഉള്ള ഒരാളെ ഒരു ജോലിക്ക് ഇന്റർവ്യൂ ചെയ്തു.
ബോധി ഗ്രാം ലോബിയിൽ മാർട്ടിൻ ലൂഥർ കിങ്ങിന്റ് വലിയ ചിത്രമുണ്ട്. അതാരാണ് എന്ന് ചോദിച്ചപ്പോൾ അറിയില്ല. ചാൾസ് ഡിക്കൻസിന്റെ നോവലുകളെ കുറിച്ച് ചോദിച്ചു. അറിയില്ല സിലബസിൽ ഇല്ലായിരുന്നു എന്നു പറഞ്ഞു. ഷേക്സ്പിയർ പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടന്ന് പറഞ്ഞപ്പോൾ ട്വൽത്ത് നൈറ്റ് എന്നതിനെകുറിച്ച് എന്താണ് അഭിപ്രായം. അത് സിലബസ്സിൽ ഇല്ല. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആരെന്നു അറിയില്ല. പത്രം വായിക്കാൻ സമയം കിട്ടാറില്ല ചുരുക്കത്തിൽ അടിസ്ഥാന വിവരം ഇല്ലെങ്കിലും ഒരാൾക്ക് എം എ സെക്കന്റ് ക്ലാസ്സിൽ പാസ്സാകാം. ഇപ്പോൾ അയാൾ ഊബർ ഓടിക്കുന്നു. കോളേജ് അധ്യാപകൻ ആകണമെന്നാണ് ആഗ്രഹം.
കേരളത്തിൽ സെമസ്റ്റർ സിസ്റ്റവും പരീക്ഷയുടെ ഫോം ഒക്കെ മാറ്റി. പക്ഷെ പല വിഷയത്തിലും സിലബസ് കാലഹരണപെട്ടത്. പല വിഷയത്തിലും സിലബസ്‌ പരിഷ്കാരിച്ചിട്ട് വര്ഷങ്ങളായി.മൂന്നു വർഷ പരീക്ഷ നാലു വർഷം കൊണ്ട് നടത്തുമ്പോൾ കൂടുതൽ വിദ്യാർത്ഥി കൾ കേരളം വിട്ട് പോകും. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പ്രതി സന്ധികളുടെ കാര്യ കരണങ്ങൾ ആഴത്തിൽ പഠിക്കാതെ തൊലിപ്പുറ ചികിത്സ കൊണ്ടു ഉന്നത വിദ്യാഭ്യാസം നന്നാകില്ല.
അത് പോലെ പഠിപ്പിക്കുവർക്കോ പഠിക്കുന്നവർക്കോ മികവിന് പ്രത്യേക ഇൻസെന്റീവ് ഒന്നും ഇല്ല. പല അധ്യാപകരും അധ്യാപനം സൈഡ് ബിസിനസും വേറെ പലതും മെയിൻ ബിസിനസുമാണ്‌.
ഇപ്പോൾ മിക്കവാറും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും സർക്കാർ ഖജനാവിൽ പൈസ കമ്മിയായത് കൊണ്ടു ' ' ഗസ്റ്റ് അധ്യാപകൻ ' എന്ന ഓമനപ്പേരിൽ തുശ്ച ശമ്പളത്തിൽ കോൺട്രാക്റ്റ് ലേബറിലാണ് പണി ചെയ്യിക്കുന്നത്.
കഴിഞ്ഞ മാസം വളരെ നല്ല വിദ്യാഭ്യാസവും വിവരവുമുള്ള ഒരു റിട്ടയേഡ് കോളേജ് പ്രിൻസിപ്പളിനോട്‌ ചോദിച്ചു.
അദ്ദേഹം പറഞ്ഞു മിക്കവാറും അൽപ്പം സാമ്പത്തികവും നല്ല മാർക്കുള്ള പിള്ളേർ എല്ലാം കേരളത്തിനു വെളിയിൽ പഠിക്കാൻ പോകും.
ചിലർ കേരളത്തിൽ സാമാന്യ നിലവാരമുള്ള ഓട്ടോണമസ് കോളേജിൽ പോകും. നിലവാരമുണ്ടന്ന് കരുതി പണ്ട് അഡ്മിഷനു പ്രയാസമുണ്ടായിരുന്ന കോളേജുകൾ പൊലും ഇപ്പോൾ അഡ്വർടൈസ്മെന്റ് ചെയ്യേണ്ട അവസ്ഥയിൽ. പണ്ട് എം എൽ എ, എം പി, മന്ത്രി, മുഖ്യ മന്ത്രിയൊക്കെ വിളിച്ചു പറഞ്ഞാലും സീറ്റ് കിട്ടാത്തടത്തു ഇപ്പോൾ പ രസ്യം ചെയ്തു കൈ കൊട്ടി വിളിച്ചിട്ടും എല്ലാം സീറ്റുകളിലും വിദ്യാർത്ഥികൾ ഇല്ലാത്ത അവസ്ഥ.
സാധാരണ കോളേജുകളിൽ ഇഷ്ട്ടം പോലെ സീറ്റുകൾ ഉണ്ട്. അപ്ലൈ ചെയ്യാൻ വിദ്യാർത്ഥികൾ കുറവ്.അത് കൊണ്ടു നല്ല സാക്ഷരതയൊ അടിസ്ഥാനവിവരമൊ ഇല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിനു ചേരാം. അദ്ദേഹം പറഞ്ഞത് ഒരുപാടു കേസുകളിൽ, ( എല്ലാവരും അല്ല. വളരെ മിടുക്കുള്ള 10% താഴെ വിദ്യാർത്ഥികളുണ്ട് ) ഗാർബേജ് ഇൻ ഗാർബേജ് ഔട്ട്‌ ' എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ.
പതിനെട്ടു പത്തൊമ്പതും വസ്യസ്സുള്ള പെൺകുട്ടികൾ വിളിക്കുന്ന മുദ്രാവാക്യമാണ് "കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും "
സിദ്ധാർത്തിന്റ കോളേജ് മരണം ഒരു അപകട സൂചനയാണ്. വിദ്യാഭ്യാസത്തിന്റയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീർണതയുടെ അപായ സൂചന. വളർന്നു വരുന്ന ലഹരി മാഫിയയുടെയും ഹിംസ മനോഭാവത്തിന്റയും ക്‌ളാൻ ആരാഷ്ട്രീയ സംഘ ബോധത്തിന്റെയും അപായ സൂചന.
ഇങ്ങനെയുള്ള അവസ്ഥയിൽ സാമാന്യ സാമ്പത്തികമുള്ളവർ പൊലും വസ്തു വിറ്റിറ്റാണങ്കിലും മക്കളെ ഏതെങ്കിലും ഏജൻസി വഴി പിള്ളേരെ നാട് കടത്തും
എല്ലാവരും എല്ലാം പരീക്ഷക്കും ഓൾ പാസ്സ് വാങ്ങി എം എ ക്കാരാകുമ്പോഴാണ് അവർക്ക് അടിസ്ഥാന വിവരം ഇല്ലെങ്കിൽ പൊലും കോളേജ് അധ്യാപകർ ആകാമെന്ന ധാരണ വരുന്നത്.
കേരളത്തിലെ വിദ്യാഭ്യാസതിന്റെ ശോഷണം കേരളത്തിലെ സമൂഹത്തിലും രാഷ്ട്രീയത്തിലുമൊക്കെ പകർന്നിരിക്കുന്നു. കേരളത്തിൽ നിന്നുള്ള  brain drain കൂടുന്നു.
വിദ്യാഭ്യാസ രംഗം ജീർണിച്ചാൽ സമൂഹവും രാഷ്ട്രീയവും സാമ്പത്തിക രംഗവും ജീർണിക്കും  സാമൂഹിക ജീർണത വർഗീയത്തിനു വളക്കൂറുള്ള മണ്ണാണന്നു തിരിച്ചറിയുക. വലിയ  സാമൂഹിക - സാമ്പത്തിക അരക്ഷിതത്വവും അരാഷ്‌ടീയ ബോധമുള്ളിടത്തു വിഭാഗീയ വിചാരങ്ങളും വർഗീയതയും കൂടുമെന്ന് തിരിച്ചറിയുക.
എന്തായാലും വിവരം ഇല്ലെങ്കിലും മന്ത്രിയാകാമെന്ന ധാരണ വളരുന്നു വാഴക്കുല പി എച് ഡി ക്കാരൊക്കെ നേതാക്കളാകുന്ന കേരളത്തിൽ വിദ്യഭാസ നിലവാരം ആഗോള നിലവാരത്തിലാണ് എന്നാണ് പരസ്യ വാചകം.
വിദ്യാഭ്യാസം വിദ്യ -ആഭാസമാകുന്നത് സങ്കടകരമാണ്.
ഇതു കേരളത്തിൽ ചർച്ച ചെയ്തു പരിഹാരം കണ്ടില്ലങ്കിൽ കേരളത്തിന്റെ ഭാവി കൂടുതൽ പ്രശ്ന പൂരിതമാകും
ജെ എസ്

Join WhatsApp News
Education in Kerala 2024-05-12 13:43:21
The persons who carry houses in their heads control the education system in Kerala
Sunil 2024-05-13 15:18:21
Very good article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക