Image

ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച-7 (64-ൽ 52-59)- രാജു തോമസ്

Published on 23 June, 2024
ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച-7 (64-ൽ 52-59)- രാജു തോമസ്

വിധമങ്ങനെയേറെ വർഷമായ്,
വിധുരൻ ഞാൻ പടുവൃദ്ധനായിതേ,
ഗതചിന്തയിലാണ്ടു ഖിന്നനായ്--
പ്രതിനിവൃത്തിയുമേതുവാനെടോ?

കരുണാമയനുണ്ടിൽപ്പരം *9
കരയിക്കും പരകാര്യചിന്തകൾ;
ഖലനിഗ്രഹമിങ്ങിതഃപരം
കലയാക്കൂ--ഹഹ! വെള്ളി തീർന്നുപോയ്. *10

ഭൃഗുരാമമദം ശമിപ്പിച്ചൂ,
രഘുവംശം ശബളാഭമാക്കി ഞാൻ,
ദശവക്ത്രനു മുക്തിയേകി, മ-
റ്റശടർക്കും--ദനു, താടകാദിയായ്.

ഭഗവാനൊരു നാമംകൂടിയായ്,
നിയമങ്ങൾ ചിരമായ് പ്രതിഷ്ഠമായ്--
അതിനാൽ ഭക്തരതിക്രമങ്ങളാൽ
പതിവാക്കു രുജ ഹിംസയാലുമേ!

ഇനിയും നരനായി ഈശ്വരൻ
ജനനംപൂണ്ടിവിടെ പുനഃപുനഃ
പരിപാലനനിഗ്രഹാദിയാൽ
പരിപാകം തവ നീതി ചെയ്തിടും.

ഇടവേളകൾ ജന്മദീർഘമാ-
യിടരും സത്യപരായണർ; പരാ-
ജിതരാമരക്കർ മനുഷ്യരാ-
യിടറും ശിഷ്ടജനത്തൊടെന്നുമേ.

അതു കണ്ടവിടുന്നു ഭൂമിയിൽ
സ്ഥികർമ്മാൽ സ്ഥിരവാസമാക്കിടാം;
ഇതുമാം: തൻ നിമേഷമൊന്നിടയ്- *11
ക്കുളവാകും പ്രളയത്തിൽ നാസ്തിയാം.

അവതാരമെടുത്തു ഞങ്ങളോ
അതുവോളം തിരുവുള്ളമാകവെ
യുഗസന്ധികളിൽ വരും ക്രമാൽ--
ഭവൽ ലീലകൾ ജ്ഞേയമാകിലാ!

(അടുത്ത 5 ശ്ലോകങ്ങളോടുകൂടി അവസാനിക്കുന്നു))

*9 മഹാവിഷ്‌ണു
*10 രാമനോടെ ത്രേതായുഗം അവസാനിക്കുന്നു. മനുഷ്യന്റെ ചിത്തവൃത്തിയുടെയും കർമ്മത്തിന്റെയും മാറ്റ് കുറഞ്ഞുവന്നു. സത്യയുഗത്തിന്റെ സ്വർണ്ണം ത്രേതായുഗത്തിൽ വെള്ളി ആയി, വീണ്ടും ക്ഷയിച്ച് ദ്വാപരയുഗത്തിൽ ചെമ്പ് ആയി, ഇപ്പോൾ ഇരുമ്പും.
*11 ബ്രഹ്മപ്രളയം: ഒരു ബ്രഹ്മായുസ്സ് മഹാവിഷ്ണുവിന്റെ ഒരുനിമിഷം മാത്രം

Read: https://emalayalee.com/writer/290

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക