തിരഞ്ഞെടുപ്പുകാലത്ത് നേരിട്ടു അറിയാവുന്ന ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുക സന്തോഷമുള്ള കാര്യമാണ്, അതും ഫൊക്കാനയുടെ ഒരു തിരഞ്ഞെടുപ്പുവേളയിൽ തന്നെ. ഷാജു സാം എന്ന വ്യക്തിയെ അമേരിക്കൻ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. കാരണം വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം തിളക്കമുള്ള നേതൃത്വ പാടവം ഇതിനകംതന്നെ തെളിയിച്ചു കഴിഞ്ഞു. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി ഷാജു സാം മത്സരിക്കുമ്പോൾ ഫൊക്കാനക്ക് കരുത്തേകാൻ പാകത്തിൽ അനുഭവപരിചയമുള്ള ഒരാളെയാണ് മുന്നോട്ടുവയ്ക്കുന്നത് എന്നത് ചാരിതാർഥ്യം നൽകുന്നു.
കൂട്ടായി പ്രവർത്തിക്കുമ്പോൾ മനസ്സിൽ കുറിച്ചുവെയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതു മോശം സാഹചര്യങ്ങളിലും നിലപാടുകളിൽ വെള്ളം ചേർക്കാത്ത, അക്ഷോഭ്യമായി, സഹൃദത്തോടെയും കരുതലോടെയും കാര്യങ്ങൾ പറയുക. താനല്ല, പ്രസ്ഥാനമാണ് മുന്നിൽ എപ്പോഴും ഉണ്ടാവേണ്ടത് എന്ന മനോഭാവം, നിർണ്ണായകമായ നിമിഷങ്ങളിൽ ഒറ്റ വാക്ക്, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ സ്വീകാര്യമായ അന്തസ്സുള്ള ഒരു സ്വരം, സൂക്ഷ്മമായ ഓർമ്മപ്പെടുത്തലുകളിൽ ഒട്ടും ഗൗരവം വിടാതെ അക്ഷോഭ്യനായി തുറന്നു പറയുന്ന പ്രകൃതം, കാലപ്പഴക്കത്തിൽ ഉണ്ടാകാവുന്ന അപര്യാപ്തമായ സംവിധാനതകർച്ചകളെ നീതിബോധത്തോടെയും ഉൾകാഴ്ചയോടെയും ചൂണ്ടിക്കാണിക്കാനുള്ള കഴിവ്. ഇതൊക്കെയാണ് ഞാൻ മനസ്സിലാക്കിയ ഷാജു സാം. അതുകൊണ്ടു ഷാജു സാമിന്റെ പ്രവർത്തനങ്ങൾ ഫൊക്കാനക്ക് മിഴിവേകും.
ദീർഘകാലം ഒരേ കമ്പനിയുടെ അക്കൗണ്ടിംഗ് മേഖലയിൽ പ്രവർത്തിച്ചു പടികൾ കയറുമ്പോഴും സാമൂഹ്യ-സമുദായ രംഗത്തു നിറഞ്ഞുനിന്നു പ്രവർത്തിക്കുവാൻ ഷാജു സാം എന്നും ശ്രദ്ധാലുവായിരുന്നു. കേരളം സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ് , അതിന്റ്റെ അൻപതാം ആഘോഷങ്ങളുടെ നടത്തിപ്പുകാരൻ, വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ അമേരിക്കൻ ഏരിയ പ്രസിഡന്റ് , അമേരിക്ക -കാനഡ -കരീബിയൻ കൺവൻഷൻ ചെയർമാൻ, മാർത്തോമാ സഭയുടെ വിവിധ ചുമതലകൾ, ഏറ്റവും ഒടുവിൽ ന്യൂയോർക്കിൽ വച്ച് നടത്തപ്പെട്ട ജിമ്മി ജോർജ് വോളിബാൾ ടൂർണമെന്റ് സംഘാടകൻ തുടങ്ങിയ ചുമതലകൾ തന്നെ ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകൾക്ക് ഉദാഹരണങ്ങളാണ്.
ഉത്തമ കുടുംബനാഥൻ എന്നനിലയിൽ കാണുമ്പോഴും സൗഹൃദങ്ങളുടെ ഒരു വലിയ നിര എപ്പോഴും ആസ്വദിക്കുന്ന ഷാജു സാം ഫൊക്കാനക്കു വിലപ്പെട്ട സംഭാവനകൾ നൽകും, അതുകൊണ്ടു അദ്ദേഹത്തെ വിജയിപ്പിക്കുവാൻ ഒരു സുഹൃത്ത് എന്ന നിലയിൽ ഞാൻ ആഹ്വാനം ചെയ്യട്ടെ.
- കോരസൺ