ഫൊക്കാന സാഹിത്യസമ്മേളനത്തിന്റെ ഭാഗമായി "എഴുത്തിൽ ജീവിതം ഇടപെടുമ്പോൾ" എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടന്നു. രണ്ടു ഘട്ടങ്ങളായി ആണ് സെമിനാർ സംഘടിപ്പിച്ചത്.
മുരളി ജെ നായരുടെ അദ്ധ്യക്ഷതയിൽ മേൽപ്പറഞ്ഞ വിഷയത്തെക്കുറിച്ച് എഴുത്തുകാരായ വേണുഗോപാൽ കോക്കാടൻ, ബിജോ ജോസ് ചെമ്മാന്ത്ര, ഉമ സജി, അനിലാൽ ശ്രീനിവാസൻ, എം പി ഷീല എന്നിവർ എങ്ങനെ ജീവിതം അവരുടെ എഴുത്തിനെ സ്വാധീനിച്ചു എന്ന് വിശദമാക്കി. ജീവിതം ഹൃദയത്തെ നിരന്തരം സമ്മർദ്ദത്തിലാക്കുമ്പോൾ, സന്തോഷമായാലും വേദനകളായാലും അത് എഴുത്തുകാരന്റെ ഉറക്കം കെടുത്തുമ്പോൾ അയാളിൽ നിന്ന് ഒരു നല്ല സാഹിത്യകൃതി രൂപം കൊള്ളുന്നു എന്ന് പൊതുവായി അഭിപ്രായപ്പെട്ടു.
അനിലാൽ ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ നടന്ന രണ്ടാം ഘട്ടത്തിൽ മനോഹർ തോമസ്, മീനു എലിസബത്, ശങ്കർ മന, പി ടി പൗലോസ്, ജെയിംസ് കുരീക്കാട്ടിൽ, അബ്ദുൾ പുന്നയൂർക്കുളം എന്നിവർ എഴുത്തുവഴികളിൽ ജീവിതത്തിന്റെ സ്വാധീനത്തെക്കുറിച്ചും എഴുത്തിലേക്കെത്തിയതിനെക്കുറിച്ചും വ്യക്തമാക്കി.
സെമിനാറിൽ മുഖ്യാതിഥി ആയ ഡോക്ടർ എം വി പിള്ള വിഷാദത്തിന്റെ തീവ്രതയിൽ എഴുത്തിലേക്കെത്തി എന്ന മീനു എലിസബത്തിന്റെ വാക്കുകൾക്ക് മറുപടി ആയി ആർത്രൈറ്റിസ് പോലുള്ള പലരോഗങ്ങളുടെയും ആധിപത്യത്തിന് ഒരുപരിധിവരെ എഴുത്ത് പരിഹാരം ആണെന്ന് വിശദമാക്കി. ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശേഷം നടന്ന ചർചയിൽ പങ്കെടുത്തവർ എഴുത്തുകാരെ അവരുടെ എഴുത്തുകൾ മാനസ്സിക ആരോഗ്യത്തിന് സഹായിയ്ക്കും പോലെ ചില എഴുത്തുകൾ വായനക്കാരന്റെ മാനസ്സികവും അതിലൂടെ ശാരീരികമായ ആരോഗ്യത്തെയും സ്വാധീനിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.