Image

എന്റെ പാട്ടോർമകൾ - 2: ചിത്രം - ശകുന്തള (അമ്പിളി കൃഷ്ണകുമാര്‍)

Published on 12 August, 2024
എന്റെ പാട്ടോർമകൾ - 2: ചിത്രം - ശകുന്തള (അമ്പിളി കൃഷ്ണകുമാര്‍)

"അടുത്തതായി ചലച്ചിത്ര ഗാനങ്ങൾ. ......
**ശകുന്തള* എന്ന ചിത്രത്തിനു വേണ്ടി വയലാർ രാമവർമ്മ എഴുതി ജി.ദേവരാജൻ സംഗീതം നൽകിയ ഗാനം . പാടിയത് - യേശുദാസ് ..."
          
റേഡിയോയി ലേയ്ക്കു തന്നെ സശ്രദ്ധം കാതുകൾ കൂർപ്പിച്ചിരുന്ന ആ അഞ്ചാം ക്ലാസ്സുകാരി  കുട്ടി കേട്ട വരികൾ മനസ്സിലിട്ട് ഒരുപാടാലോചിച്ചു നോക്കി . എന്തു കേട്ടാലും അതിനെപ്പറ്റി കൂലങ്കഷമായി തിരിച്ചും മറിച്ചും ആലോചിക്കുകയും അതിന്റെ നാനാവശങ്ങളെക്കുറിച്ചുമൊക്കെ ചിന്തിച്ചു കൂട്ടുന്ന ഞാനെന്ന ആ കുട്ടി ഇതും ആലോചിച്ചു . ശകുന്തള എന്നു പേരുള്ള ഒരു ചേച്ചിയെ അറിയാം . പക്ഷേ, ആ ചേച്ചിയുടെ പേര് എങ്ങിനെയാണ് ഈ പാട്ടിൽ വന്നതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല . ഇനി നല്ല പേരായാതുകൊണ്ടായിരിക്കുമോ...?

ഒരു സിനിമ പോലും കണ്ടിട്ടില്ലാത്ത,  'അഭിജ്ഞാന ശാകുന്തള' ത്തെക്കുറിച്ചറിയാത്ത , ഒരു കൊച്ചു കുട്ടിയുടെ വികാരവിചാരങ്ങൾ!  പിന്നെയും സംശയങ്ങൾ... ഈ  *ശംഖുപുഷ്പം* ' എന്താണ് ?  അന്ന് എല്ലാ വീട്ടിലും ചെമ്പരത്തിയും നന്ത്യാർവട്ടവും ശംഖു പുഷ്പവുമൊക്കെ ഉണ്ട് . ഞങ്ങളുടെ വീടിന്റെ മുറ്റത്തും വെള്ളനിറത്തിലും ഇളം നീല (വയലറ്റ്) നിറത്തിലുമുള്ള ശംഖുപുഷ്പം ചെടിയും പൂവും ഒക്കെ ഉണ്ടായിരുന്നു താനും . പക്ഷേ, അതിനെ അമ്മൂമ്മ മുതലിങ്ങോട്ട് എല്ലാവരും  ' *ചങ്കൂസ്പം* ' എന്നായിരുന്നു വിളിച്ചിരുന്നത് . ഈ ചങ്കൂസ്പ മാണ് പാട്ടിലെ ശംഖുപുഷ്പമെന്നു മനസ്സിലാക്കാൻ  പിന്നെയുമൊരുപാടു നാളുകൾ കഴിയേണ്ടി വന്നു . അമ്പലത്തിലെ  'ശംഖനാദം '  പോലും ചങ്കുവിളി ആയിരുന്നതിനാൽ എനിക്കതു മനസ്സിലാവാൻ പിന്നെയും സമയമെടുത്തു . ആ പാട്ടിലെ വരികളിലെ ശംഖുപുഷ്പമാണ് ഞങ്ങളുടെ വീടിന്റെ മുറ്റത്തു നിൽക്കുന്ന  'ചങ്കൂസ്പം ' എന്നു മനസ്സിലായപ്പോൾ ആദ്യം കാണുന്ന പോലെ ഞാനാ പൂവിനെ സൂക്ഷ്മതയോടെ നോക്കി നിന്നു . ഒരു ശംഖിന്റെ ആകൃതിയിലുള്ള ഈ പൂവിനാരാണീ പേരിട്ടത് ? എന്തായാലും പിന്നെ ഈ പൂവു കാണുമ്പോഴെല്ലാം ഈ വരികളും എന്നിലേയ്ക്കോടിയെത്താൻ തുടങ്ങും .

" ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ വരും . 
ശാരദ സന്ധ്യകൾ മരവുരി ന്തൊറിയുമ്പോൾ ശകുന്തളേ നിന്നെ ഓർമ വരും."

ശാരദ ,സന്ധ്യ, പൗർണ്ണമി ..എല്ലാം പേരുകൾ എന്നു മാത്രമറിയുന്ന ഞാൻ , കുറേ പെൺ പേരുകൾ ചേർത്തു വച്ചാണ് പാട്ടുണ്ടാക്കുന്നത് എന്ന മൂഢ വിചാരത്തിൽ എത്തിച്ചേർന്നു . സംശയങ്ങൾ ചോദിക്കുന്ന കുട്ടിയെ അന്നാരും പ്രോൽസാഹിപ്പിച്ചിരുന്നില്ല . മാത്രമല്ല , ശകാരം കിട്ടുകയും ചെയ്യും എന്ന കാരണത്താൽ ആരോടും ചോദിക്കാതെ തന്നെ എല്ലാ ചോദ്യങ്ങളുടേയും ഉത്തരവും സ്വയം കണ്ടുപിടിക്കുമായിരുന്നു .

1965  -   ൽ പുറത്തിറങ്ങിയ  'ശകുന്തള ' എന്ന സിനിമയിലെ ജി ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് പാടിയ ഈ മനോഹര ഗാനം കേൾക്കുമ്പോഴല്ലാം എന്റെ മണ്ടത്തരങ്ങൾ കൂടി ഓർമ വരാൻ തുടങ്ങും . പാട്ടിന്റെ വരികൾ കാണാതെ അറിയാഞ്ഞിട്ടാണ് പാട്ടു പാടാൻ കഴിയാത്തതെന്ന ധാരണയിൽ പാട്ടു പുസ്തകം തേടി നടന്ന നാളുകൾ . വരികൾ കാണാതെ പഠിച്ചെങ്കിൽ , പി . ലീല , എസ്. ജാനകി , സുശീല  എന്നൊക്കെ റേഡിയോ യിൽ പറയുന്നതിനു പകരം എന്റെ പേരു പറഞ്ഞേനെ  എന്നു വരെ ചിന്തിച്ചു പോയി  ! വരികൾ അറിയുന്നവരെ വിളിച്ചോണ്ടു പോയി റേഡിയോയിൽ പാടിക്കും എന്നായിരുന്നു എന്റെ വിചാരം . അതിനാൽ ആ വർഷം ഉത്സവത്തിനു പോയപ്പോൾ വളക്കച്ചവടക്കാരന്റെയടുത്ത് പാട്ടുപുസ്തകം വില്ക്കാൻ വച്ചിരിക്കുന്നതു കണ്ട് എനിക്കു വള വേണ്ട പാട്ടുപുസ്തകം മതിയെന്നു വാശി പിടിച്ച് വാങ്ങിപ്പിച്ചു . വീട്ടിൽ വന്നയുടൻ ആർത്തിയോടെ തുറന്നു വച്ച് പാടാൻ നോക്കി . പക്ഷേ , അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വല്ലവിധത്തിലും വായിക്കും എന്നല്ലാതെ ഒരു വരിപോലും പാടാൻ കഴിയുന്നില്ല എന്ന സത്യത്തിനു മുന്നിൽ പകച്ചു പോയ  ബാല്യം . പാട്ടു പുസ്തകത്തിന്റെ പുറം ചട്ടയിൽ കണ്ട ഫോട്ടോകൾ ആരുടേതെന്നു മനസ്സിലായതേയില്ല. പിന്നെയും കുറേ നാളുകൾക്കു ശേഷമാണ് അതിൽക്കണ്ട ആ മീശയില്ലാത്ത ആളാണ് യേശുദാസ് എന്നും കട്ടി കണ്ണട വച്ച ആൾ വയലാർ ആണെന്നും മനസ്സിലാക്കിയത് !

സ്മരണകളിരമ്പുന്ന ബലികുടീരങ്ങളേയും സന്യാസിനി മാരുടെ പുണ്യാശ്രമങ്ങളേയും ഭൂമിയിലുപേക്ഷിച്ചു പോയ കവി . അതേ . മലയാളത്തിന്റെ പ്രിയപ്പെട്ട മാനവ കവി വയലാർ രാമവർമ്മ .

ദൈവത്തേക്കാൾ , മനുഷ്യനേയും  ഭൂമിയേയും സ്നേഹിച്ച കവി . ആ ഇന്ദ്രധനുസ്സിന്റെ പൊൻ തൂവൽ കൊഴിഞ്ഞു പോയിട്ട് ഇന്നേയ്ക്കു നാൽപ്പത്തിയാറു സംവത്സരങ്ങൾ . അദ്ദേഹത്തിന്റെ ഓർമ്മ ദിനമായ ഇന്ന് അതായതു ഒക്ടോബർ 27 നു തന്നെ ഈ പാട്ടോർമ എഴുതി കാലത്തിനു മുൻപേ നടന്ന , കാലാതീതനായ , ക്രാന്തദർശിയായിരുന്ന കവിക്കു സമർപ്പിക്കുന്നു . അദ്ദേഹത്തിന്റെ ജീവിത ഗന്ധികളായ ഗാനങ്ങളും കവിതകളും ഈ ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം  ഉണ്ടാകുമെന്ന സന്തോഷത്തോടെ.

____________________

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും (ശംഖുപുഷ്‌പം.. )
ശകുന്തളേ... ശകുന്തളേ ...

മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാൻ പൗർണ്ണമി
മൺകുടം കൊണ്ടുനടക്കുമ്പോൾ (2)
നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ 
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
ശകുന്തളേ... ശകുന്തളേ... (ശംഖുപുഷ്‌പം.. )

താമരയിലകളിൽ അരയന്നപ്പെൺകൊടി
കാമലേഖനമെഴുതുമ്പോൾ
നീലക്കാടുകൾ മലർമെത്ത വിരിയ്ക്കുമ്പോൾ
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും (ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ)

Join WhatsApp News
Girish Nair 2024-08-12 17:47:18
നിസ്സാരമായി എഴുതി ഓടി മറഞ്ഞ ശ്രീ വയലാര്‍ രാമവർമ്മ, ലളിതമായെഴുതിയ ആ കൊച്ചു വരികളിലെ ഒരു പാവം കുഞ്ഞു പുഷ്പത്തെ ഇത്രയും ഭാവഗായികയാക്കും എന്നൊന്നും അരും ഓര്‍ത്തു കാണില്ല.
Sudhir Panikkaveetil 2024-08-13 00:17:14
രാജാവിന്റെ മറവി രോഗം മാറിയപ്പോൾ അവൾ മുന്നിൽ തെളിയുന്നു. ചുറ്റിലും കാണുന്നതൊക്കെ അവളെ ഓർമ്മിപ്പിക്കുന്നു. താമരയിതളിൽ ഒരിക്കൽ അവളും പ്രണയലേഖനം എഴുതിയിരുന്നു. രാജാവിന്റെ ഹൃദയവികാരങ്ങൾ വയലാർ മനോഹരമായി പകർത്തിയിരിക്കുന്നു. അതേക്കുറിച്ച് ലേഖിക ചുരുക്കമായെങ്കിലും പ്രതിപാദിച്ചതു ഗാനത്തെ വീണ്ടും പണ്ടത്തെ ശ്രോതാക്കളുടെ ഓർമ്മകളിലേക്ക് എത്തിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക