Image

സ്വന്തം വോട്ട് ബി.ജെ.പിയിലേയ്ക്ക് മറിയുന്ന ദുഃഖസത്യം അംഗീകരിച്ച് സി.പി.എം(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 01 October, 2024
  സ്വന്തം വോട്ട് ബി.ജെ.പിയിലേയ്ക്ക് മറിയുന്ന ദുഃഖസത്യം അംഗീകരിച്ച് സി.പി.എം(എ.എസ് ശ്രീകുമാര്‍)

ഒടുവില്‍ സി.പി.എമ്മിന് ആ രാഷ്ട്രീയ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടി വന്നു. 2024 ലോക്സഭാ തിരഞെടുപ്പ് ഫലം കഴിഞ്ഞ ജൂണ്‍ 4-ാം തീയതി പുറത്തുവന്ന് 3 മാസവും 16 ദിവസവുമായപ്പോഴായിരുന്നു ആ കണ്ടെത്തെല്‍. പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിയുകയാണെന്നു സി.പി.എം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ  എല്‍.ഡി.എഫ് പരാജയത്തിന്റെ കാരണം വോട്ടുകള്‍ ബി.ജെ.പിക്കു പോയതാണ്. അവിടെ യു.ഡി.എഫ് വിജയിച്ചത് എല്‍.ഡി.എഫ് വോട്ട് ബി.ജെ.പിക്കു ചോര്‍ന്നതു കൊണ്ടു മാത്രമാണെന്നും ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്സഭാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട് വര്‍ധിച്ചു. 18 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പിക്ക് കിട്ടി. എല്‍.ഡി.ഫിന് ലീഡ് കിട്ടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്. ബി.ജെ.പി അടുത്തെത്തി. 11 മണ്ഡലങ്ങളില്‍ ലീഡ്. വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ബി.ജെ.പി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയം വിമര്‍ശനവും പാര്‍ട്ടി നടത്തി.

ഇടതുമുന്നണിയുടെ പരാജയത്തിന്റെ ആക്കം കൂട്ടിയത് സി.പി.എം വോട്ടുകള്‍ ബി.ജെ.പിയുടെ പെട്ടിയില്‍ വീണതുകൊണ്ടാണെന്ന് അന്നേ അറിയാമായിരുന്നു ഇക്കാര്യം രാഷ്ട്രീയ കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്തതുമാണ്. പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കുമെന്നുമാണ് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. ''തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബി.ജെ.പി ആദ്യമായി ലോക്‌സഭാ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്...'' മുഖ്യമന്ത്രി പറയുകയുണ്ടായി.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കണ്ടെത്തി തിരുത്തലിനൊരുങ്ങാന്‍ സി.പി.എം തീരുമാനിച്ചുവത്രേ. ഭരണവിരുദ്ധ വികാരമാണ് പരാജയത്തിന്റെ പ്രഥമകാരണമെന്ന വിമര്‍ശനം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഉയര്‍ന്നിരുന്നു. സി.പി.എം. നേതാക്കള്‍ ഇത് പ്രത്യക്ഷമായി സമ്മതിക്കുന്നില്ലെങ്കിലും, ഘടകകക്ഷിനേതാക്കള്‍ ഇത്  പ്രകടിപ്പിച്ചു. എല്ലാവരും വിരല്‍ചൂണ്ടുന്നത് സര്‍ക്കാരിനുനേരേയാണെന്ന തിരിച്ചറിവ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും വ്യക്തമായിരുന്നു.

ഭരണത്തുടര്‍ച്ചയുണ്ടാകുമ്പോള്‍ സംഭവിക്കാന്‍ പോകുന്ന അപകടവും സ്വീകരിക്കേണ്ട മുന്‍കരുതലും സി.പി.എം സംസ്ഥാനകമ്മിറ്റി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അത് പാലിക്കപ്പെട്ടോയെന്ന സ്വയം വിമര്‍ശനത്തിലേക്കാണ് പാര്‍ട്ടി  എത്തുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ആവര്‍ത്തനം, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും സംഭവിച്ചപ്പോള്‍ തിരുത്തല്‍ നടപടികളുടെ ഗൗരവം കൂടുന്നുണ്ട്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഇടതുപക്ഷത്തെ മറികടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തില്‍ പലരും അവിശ്വാസത്തിലായിരുന്നു. കേരളത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി. കേരളത്തില്‍ 19.14 ശതമാനം വോട്ട് വിഹിതവും ബി.ജെ.പി നേടുകയുണ്ടായി.  ഇതുവരെയുള്ള തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന വോട്ട് ഷെയറാണിത്.

കേരളത്തില്‍ ബി.ജെ.പി പ്രബല ശക്തിയായി മാറിയതോടെ ഇടതുപാര്‍ട്ടികള്‍ തങ്ങളുടെ അവസാന കോട്ടയില്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ടോ എന്ന വിശകലനത്തിന്റെ അനിവാര്യതയിലേയ്ക്കാണ് സി.പി.എം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. കേരളം എക്കാലവും ബൈപോളാര്‍ രാഷ്ട്രീയമാണ് പിന്തുടരുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എല്‍.ഡി.എഫ്) കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യു.ഡി.എഫ്) കാലാകാലങ്ങളില്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുമ്പോള്‍ ബി.ജെ.പി മുന്നണിയായ എന്‍.ഡി.എ മൂന്നാമതായി തുടരുകയും ചെയ്യുന്നു. സമീപ ഭാവിയില്‍ ബി.ജെ.പി മുന്നണി സ്ഥാനം മെച്ചപ്പെടുത്തിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ബി.ജെ.പിയുടെ സാന്നിധ്യം കേരളത്തില്‍ കൂടുതല്‍ അനുഭവപ്പെട്ടു വികയാണ്. 2014-ല്‍ തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി, കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് 15,470 വോട്ടിന്റെ ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. എന്നാല്‍ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ ബി.ജെ.പി ആദ്യമായി ഒരു നിയമസഭാ സീറ്റ് നേടി അക്കൗണ്ട് തുറന്നു.

ഈഴവരുടെയും ക്രിസ്ത്യാനികളുടെയും പിന്തുണയില്ലാതെ ബി.ജെ.പിക്ക് കേരളത്തില്‍ സീറ്റുകള്‍ നേടുക അസാധ്യമാണ്. ആ വോട്ടുബാങ്ക് ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ആശീര്‍വാദത്തോടെ, വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്) എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കപ്പെട്ടത്.  ബി.ജെ.പി-ബി.ഡി.ജെഎസ് കൂട്ടുകെട്ട് ഈഴവ വോട്ടുകളെ എന്‍.ഡി.എയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍ വോട്ടര്‍മാരെ പാട്ടിലാക്കുന്നതിനായി അല്‍ഫോണ്‍സ് കണ്ണന്താനം, ജേക്കബ് തോമസ്, എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ മുഖങ്ങളെ പാര്‍ട്ടി കൊണ്ടുവന്നു. ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച് പാര്‍ട്ടി 'സ്നേഹ യാത്ര' സംഘടിപ്പിച്ചു. ബി.ജെ.പി വിജയിച്ച തൃശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ 21 ശതമാനം വരുന്ന ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കും ബി.ജെ.പിക്കും കൈനിറയെ വോട്ടുകളാണ് ലഭിച്ചത്.

2019-ല്‍ ലഭിച്ച 15.64 ശതമാനത്തില്‍ നിന്ന് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കെത്തുമ്പോള്‍ 19.14 ശതമാനമായി ബി.ജെ.പിയുടെ വോട്ട് ഷെയര്‍ വര്‍ധിച്ചു. കേരളത്തിലുടനീളം ബി.ജെ.പി വോട്ടുകളില്‍ അഭൂതപൂര്‍വമായ വര്‍ധനവ് രേഖപ്പെടുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളില്‍ 16,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് പാര്‍ട്ടി പരാജയപ്പെട്ടത്. പാര്‍ലമെന്റ് മണ്ഡലങ്ങളായ ആലപ്പുഴയിലും ആലത്തൂരിലും അവര്‍ ഒരു ലക്ഷം വോട്ട് വര്‍ധിപ്പിച്ചു. 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാമതും 8 മണ്ഡലങ്ങളില്‍ രണ്ടാമതുമെത്തി.

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാമത്തെത്തിയത്. ഇതെല്ലാം എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ രാജന്റെ ഒല്ലൂര്‍, വി ശിവന്‍കുട്ടിയുടെ നേമം, ആര്‍ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിക്കുന്നു.

തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, വര്‍ക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ അവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, കായംകുളം, ഹരിപ്പാട്, ഇരിങ്ങാലക്കുട, തൃശൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഇടതു മുന്നമി മൂന്നാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി.

ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 121 ഇടങ്ങളിലും എല്‍.ഡി.എഫ് പിന്നില്‍ പോയി. 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞുള്ളൂ. ലോക്‌സഭയില്‍ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബി.ജെ.പി നിയമസഭാ കണക്കിലും ഇടതിനോട് ബലാബലത്തില്‍ നില്‍ക്കുന്ന സ്ഥിതി കൗതുകമുണര്‍ത്തുന്നതാണ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍.ഡി.എഫും 41 സീറ്റ് യു.ഡി.എഫുമാണ് നേടിയിരുന്നത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് ബി.ജെ.പി 2021-ല്‍ രണ്ടാമതെത്തിയത്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോള്‍ 123 സീറ്റുകളില്‍ യു.ഡി.എഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളില്‍ അന്ന് എല്‍.ഡി.എഫ് മുന്നിലെത്തിയപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലുള്‍പ്പെട്ട നേമത്ത് എന്‍.ഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം. മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യു.ഡി.എഫ് ഭൂരിപക്ഷം നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷം വോട്ടിന് വിജയിച്ച ധര്‍മടത്ത് ഇത്തവണ എല്‍.ഡി.എഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.

ആപത്തുകാലം

ഡബിള്‍ ചങ്കുണ്ട്. ഊരിപ്പിടിച്ച കത്തിയുടെയും ഉയര്‍ത്തിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെയും പുല്ലുപോലെ നടന്നുപോകും. കടക്ക് പുറത്ത് എന്ന് പറയും. എ.ഡി.ജി.പിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും തലോടിക്കൊണ്ട് ഭരണകക്ഷി എം.എല്‍എയെ തള്ളിപ്പറഞ്ഞുപേക്ഷിക്കും. അപ്പോഴൊന്നും അറിയുന്നില്ല കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക