മലയാള സാഹിത്യ ലോകത്തെ പ്രശസ്തയായ കഥാകൃത്തും കവയത്രിയും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം ഓർമ്മയായിട്ട് 38 വർഷം. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠ നേടി . (അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് ...സംവിധാനം: ശ്യാമപ്രസാദ്-1998. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു .കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലക്രമേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.മലയാളത്തിലെ പ്രമുഖ കഥാകാരി.കേരള സാഹിത്യ അക്കാദമിയുടെ വൈസ്പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ,വയലാർ അവാർഡ്,ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.1987 ഫെബ്രുവരി 6ന് അന്തരിച്ചു.
മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽ ദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് ശ്രീമൂലം പ്രജാസഭ അംഗവും പണ്ഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ഹരിപ്പാട് ചെങ്ങാരാപള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയായിരുന്നു ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനായിരുന്നു, . ഭാസ്കരകുമാർ, രാജം, ലളിത, ലീല, ശാന്ത, രാജേന്ദ്രൻ( ഐ പി എസ് )എന്നിവരായിരുന്നു മറ്റുമക്കൾ.
വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ വശമാക്കി.
അന്തർജനത്തിൻ്റെതിരഞ്ഞെടുത്തകഥകളുടെ അവതാരികയിൽ, അവരുടെ സാഹിത്യസൃഷ്ടിപരമായ അന്തശ്ചോദനയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; 'നിയന്ത്രണാതീതമായ സർഗചോദനയ്ക്ക് കീഴടങ്ങി സാഹിത്യസൃഷ്ടി ചെയ്യുന്ന ഒരെഴുത്തുകാരിയാണ് ശ്രീമതി ലളിതാംബിക അന്തർജനം. ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻ്റെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ് അന്തർജനം.' ജൻമനാ കവിയായ അവരുടെ കവിത്വത്തിൻ്റെ അഭിരാമത, കവിതയിലെപോലെ കഥകളിലും കാണാൻകഴിയും.
1937ലാണ് 'ലളിതാഞ്ജലി' എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ 'അംബികാഞ്ജലി' എന്ന കഥാസമാഹാരവും രചിച്ചു.1965-ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ സംഭാഷണം രചിച്ചത് അന്തർജനം ആണ്.
കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973-ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.
മലയാള സാഹിത്യ മുത്തശ്ശിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.
(പ്രസാദ് എണ്ണയ്ക്കാട്)