
ന്യൂ യോർക്ക് ജെ എഫ് കെ വിമാനത്താവളത്തിൽ നിന്നു ശനിയാഴ്ച്ച ഡൽഹിയിലേക്കു പറന്ന അമേരിക്കൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്നു ഇറ്റാലിയൻ എയർ ഫോഴ്സ് അകമ്പടിയോടെ റോമിലേക്കു തിരിച്ചു വിട്ടു.
ബോംബ് ഭീഷണി വ്യാജമായിരുന്നുവെന്നു ഇറ്റാലിയൻ എയർ ഫോഴ്‌സും അമേരിക്കൻ എയർലൈൻസും പിന്നീട് അറിയിച്ചു. എന്നാൽ ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ പ്രോട്ടോകോൾ അനുസരിച്ചു പരിശോധന അനിവാര്യമായിരുന്നു. ഡൽഹിയിലേക്ക് രണ്ടു മണിക്കൂർ മാത്രം ബാക്കി നിൽക്കെ തുർക്മെനിസ്ഥാനു സമീപം കാസ്പിയൻ കടലിനു മുകളിൽ വച്ചാണ് ഭീഷണി ലഭിച്ചത്.
ലിയനാർഡോ ഡാ വിഞ്ചി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിലും യാത്രക്കാർക്കിടയിലും സുരക്ഷാ പരിശോധന നടത്തി. ജീവനക്കാരെയും പരിശോധിച്ചു.
ഫ്ലൈറ്റ് 292ൽ 199 യാത്രക്കാരും 15 ക്രൂവും ആണ് ഉണ്ടായിരുന്നത്. ബോയിങ് 787-9 ഡ്രീംലൈനർ ഇറ്റാലിയൻ വ്യോമസേനയുടെ യൂറോഫൈറ്റർ ടൈഫൂൺ പോർ വിമാനങ്ങളുടെ അകമ്പടിയോടെ പറക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു.
ഭീഷണി മൂലം യാത്രക്കാർ 15 മണിക്കൂറോളം വിമാനത്തിൽ തന്നെ കുടുങ്ങി.
സുരക്ഷാ വിഷയം മൂലം വിമാനം തിരിച്ചു വിടുന്നുവെന്നു ക്യാപ്റ്റൻ അറിയിച്ചതിനെ തുടർന്ന് 180 ഡിഗ്രി തിരിഞ്ഞു യൂറോപ്പിലേക്കു പറന്നുവെന്നു യാത്രക്കാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
ശനിയാഴ്ച്ച രാത്രി ഇ ടി: 8.30നാണു വിമാനം പറന്നുയർന്നത്. ഡൽഹിയിൽ 14 മണിക്കൂർ കഴിഞ്ഞു എത്തേണ്ട യാത്രക്കാർ 14 മണിക്കൂർ 45 മിനിറ്റ് അധികസമയം വിമാനത്തിൽ കഴിച്ചു കൂട്ടി.
ഡൽഹിയിലേക്കുള്ള തുടർ യാത്ര തിങ്കളാഴ്ച്ച ഉണ്ടാവുമെന്നു ഇന്ത്യൻ മാധ്യമങ്ങൾ അറിയിച്ചു.
Bomb threat diverts New York-Delhi flight to Rome