Image

റെയില്‍ പാളത്തില്‍ ചിന്നിചിതറിയ മൂന്ന് പെണ്‍ ജന്മങ്ങള്‍(കവിത)- എ.സി.ജോര്‍ജ്

എ.സി.ജോര്‍ജ് Published on 12 March, 2025
റെയില്‍ പാളത്തില്‍ ചിന്നിചിതറിയ മൂന്ന് പെണ്‍ ജന്മങ്ങള്‍(കവിത)- എ.സി.ജോര്‍ജ്

ചീറി പാഞ്ഞുവരും ട്രെയിന്‍ മുന്‍പില്‍ റെയില്‍ പാളത്തില്‍
നിരാശയുടെ നീര്‍ക്കയത്തില്‍ ഹൃദയം തകര്‍ന്നൊരമ്മ 
രണ്ടരുമ പെണ്‍കിടാങ്ങളെ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു നിന്നു
ഒരു നിമിഷം ഒരേയൊരു നിമിഷം ആ മൂന്ന് പെണ്‍ ജന്മങ്ങള്‍
കഷണം കഷണമായി ചോര ചീന്തി മാംസക്കഷണങ്ങളായി
റെയില്‍ പാളത്തില്‍ ചിന്നി ചിതറിയ ആ രംഗം എന്‍ മനോമുകുരത്തില്‍ 
എന്‍ ഹൃത്തടത്തില്‍ ഒരു നോവായി ഹൃദയം പിളരുന്ന നൊമ്പരമായി
വാര്‍ത്തകള്‍ കഥകള്‍ അനുഭവങ്ങള്‍ കേട്ടമാത്രയില്‍ എന്‍ ഹൃദയം
കൂടുതല്‍ വിങ്ങിപ്പൊട്ടി ആത്മരോഷത്തിന്‍ ചിന്തകളില്‍ തപ്തമായി
അതിജീവനത്തിനായി ജോലിക്കായി അവര്‍ മുട്ടാത്ത വാതിലുകളില്ലാ
അവര്‍ക്കെതിരെ കൊട്ടിയടക്കപെട്ട, തുറക്കാത്ത വാതിലുകള്‍ 
ഭര്‍ത്ത് വീട്ടിലും സ്വന്തം വീട്ടിലും മുഖം തിരിച്ചു നിന്നവര്‍
കുടുംബ രക്തബന്ധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്തവര്‍ ഏറെയും
സ്വന്തം ചെയ്തികള്‍ മുടന്തന്‍ ന്യായങ്ങളാല്‍ വെള്ളപൂശാന്‍ തത്രപ്പെടുന്നവര്‍
ആരാണ് ഈരക്തത്തിനു ത്തരവാദി  ചോദിക്കാന്‍..പറയാന്‍..
ഹൃദയ കവാടങ്ങള്‍ ഹൃദയത്തിന്‍ അള്‍ത്താരകള്‍ തുറക്കാത്ത
മതാന്ധ വിശ്വാസികള്‍ പൂജാരികള്‍ മതമേലധ്യക്ഷന്മാര്‍
അവര്‍ തന്‍ സ്ഥാപനങ്ങള്‍ മുടന്ത യുക്തിവാദങ്ങളാല്‍ 
ഈ സ്ത്രീ ജന്മത്തിനെതിരെ വാതിലുകള്‍ കൊട്ടിയടച്ചു
ഒരു കൈത്താങ്ങ് കൊടുക്കേണ്ടവര്‍ അവള്‍ക്കെതിരെ നിന്നു
ആരായാലും കൊടിയ വിഷബാധിതരാണവര്‍.. ദുഷ്ടര്‍..
ഹൃദയത്തിന്‍ അള്‍ത്താരയില്‍ മാനവര്‍ക്കെതിരെ പുറംതിരിഞ്ഞ്
ബലിയര്‍പ്പിക്കുന്ന കൊടിയ വിഷബാധിത സാത്താന്മാരണവര്‍ 
മര്‍ദ്ദിതരും ചൂഷിതരും പീഡിതരുമായ സോദരി സോദരന്മാര്‍ക്കു 
ഒരു ചെറിയ ആശ്വാസമേകാന്‍ തയ്യാറാകാത്ത അവര്‍
ഫുള്‍പിറ്റുകളില്‍, മേടകളില്‍ അലറി കൊക്കി വായിട്ടലച്ചു 
മനുഷ്യരെ, ശുദ്ധീകരിക്കാന്‍ വിശുദ്ധികരിക്കാന്‍ ബൈബിളിന്‍ 
ചുങ്കക്കാരന്‍ കഥ തുടങ്ങി അനവധി സത്യവേദങ്ങള്‍ ഓതുന്നു
തൊടുപുഴ ചുങ്കം പള്ളി സെമിത്തേരിയില്‍ വാരിക്കൂട്ടി സംസ്‌കരിച്ച
ചേതനയറ്റ ആ മാംസപിണ്ഡങ്ങള്‍ മരിക്കാത്ത മനസ്സാക്ഷികള്‍ക്ക്
എന്നെന്നും ഒരു പാഠമാകട്ടെ... ഹൃദയത്തിന്‍ അള്‍ത്താരയില്‍
മാനവ രക്തത്താല്‍ അര്‍പ്പിക്കപ്പെട്ട ഒരു ബലിയാകട്ടെ...

 

Join WhatsApp News
Thomas Peter 2025-03-13 06:21:43
എസി ജോർജ് എഴുതിയ ഈ കവിത വളരെയധികം ഹൃദയഹാരിയാണ്. അത്യന്തം ലളിതവും സരളവും ആയ വർണ്ണന. ഈ വനിതയുടെയും രണ്ട് കുരുന്നുകളുടെയും അകാലത്തിലുള്ള, ട്രെയിൻ പാളത്തിൽ, ശരീരം കഷണം കഷണമായി ചോര ചീന്തി ചിതറുന്ന ആ രംഗങ്ങൾ തൻറെ കവിതയിൽ ഏതൊരു കഠിന ഹൃദയവും തേങ്ങുന്ന, വിങ്ങുന്ന, കരയിക്കുന്ന, രീതിയിൽ ഇവിടെ കവി വർണിക്കുകയാണ്. ഭർത്താവിൻറെ വീട്ടിലും സ്വന്തം വീട്ടിലും, എങ്ങും ഒരു കൈത്താങ്ങായി സഹായിക്കേണ്ടവർ കൈമലർത്തിയപ്പോൾ, ആ മൂന്ന് ജീവിതങ്ങൾ റെയിൽവേ ട്രാക്കിൽ അവർ ബലി അർപ്പിക്കുകയാണ്. ഇവിടെ കവി, സമൂഹത്തിലെ ഉന്നത പദവിയിലുള്ള, നേതാക്കളെ, ദേവാലയത്തിലെ സ്ഥാപനങ്ങളിലെ മത മേലധ്യക്ഷന്മാരെ, അവരുടെ കുറെ പേരുടെ എങ്കിലും ചെയ്തികളുടെ നേരെ അദ്ദേഹം തൂലിക ചലിപ്പിച്ചിരിക്കുന്നു. ഇപ്രകാരം തുറന്നു എഴുതുന്നവർ നമ്മുടെ സമൂഹത്തിൽ ചുരുക്കമാണ്. ഈ കവിത വായിച്ചപ്പോൾ, ആ മൂന്നു ജന്മങ്ങൾക്കായി എൻറെ കണ്ണുകൾ നിറഞ്ഞു. ഇനി ആർക്കും ഇത് സംഭവിക്കരുത് എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. ഇത്തരം ജീവിതഗന്ധിയായ കൃതികൾ വീണ്ടും പ്രതീക്ഷിക്കുന്നു.
Muraleedharen 2025-03-14 00:38:05
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന, ഇത്തരം ദാരുണ സംഭവങ്ങളെ പറ്റി, അത് സമൂഹത്തിൽനിന്ന് തുടച്ച് മാറ്റുന്നതിനെപ്പറ്റി, ഇത്തരം സംഭവങ്ങൾ ഇനി സംഭവിക്കാതിരിക്കാൻ സമൂഹത്തിന് എന്ത് ചെയ്യാൻ പറ്റും എന്നതിനെപ്പറ്റി, ഇതേപോലെ നിങ്ങൾ കവിതയെഴുതു, ലേഖനം എഴുതൂ, ഇത്തരം ദാരുണ, സമൂഹത്തിന് ജനത്തിന് ഒട്ടേറെ ഗുണകരമായ വിഷയങ്ങളെപ്പറ്റി നിങ്ങൾ നിങ്ങളുടെ തൂലിക ചലിപ്പിക്കുക, എത്ര വമ്പനും, പണക്കാരനും, മതമേധാവി ആയാലും അതിനൊക്കെ കാരണക്കാരായവരെ, നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരിക. ധൈര്യമായി ഇവരെയൊക്കെ വിമർശിക്കുക. അല്ലാതെ എല്ലാത്തിനെയും തൊട്ടു തലോടി, അനീതി കണ്ടില്ല കേട്ടില്ല, എന്ന മട്ടിൽ, ദീപസ്തംഭം മഹാശ്ചര്യം എന്ന രീതിയിൽ നിങ്ങൾ പേന ചലിപ്പിച്ചത് കൊണ്ട് ആർക്ക് എന്ത് ഗുണം. നിങ്ങൾ ദൈവവിശ്വാസി ആണെങ്കിലും അല്ലെങ്കിലും നീതിയുടെ, പക്ഷത്തു നിൽക്കുക. അങ്ങനെ എഴുതുന്നവർക്ക് ഒരുപക്ഷേ അവാർഡുകൾ വാരിക്കൂട്ടാൻ സാധിച്ചു എന്ന് ഇരിക്കില്ല. പണം വാരിക്കൂട്ടാൻ സാധിച്ചു എന്നിരിക്കില്ല. എങ്കിലും നിങ്ങൾ ആർക്കും അടിമപ്പെടരുത്. അപ്രകാരം എഴുതുന്നവരിൽ ചുരുക്കം ചിലരുണ്ട്. ഏതായാലും പൂർണ്ണമല്ലെങ്കിലും അപ്രകാരം എഴുതുന്ന ഒരു തൂലികയുടെ ഉടമയാണ് ശ്രീ ജോർജ്. ഈ മലയാളിക്ക്, ഈ കവിത എഴുതിയ വ്യക്തിക്കും അഭിനന്ദനങ്ങൾ. ഒപ്പം ഇന്നെൻറെ മാനസം ഹൃദയം, ഈ മൂന്ന് പെൺ ജന്മങ്ങൾക്കായി വേദനിക്കുകയാണ്. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ പലപ്പോഴും നടമാടുന്നുണ്ട്. അപ്പോഴെല്ലാം നമ്മൾ പ്രതികരിക്കണം. നമ്മളെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും പരമാർത്ഥമായി ശ്രമിക്കണം. ഇതൊരു അപേക്ഷയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Network Error
Network Error