Image
Image

തിളക്കം (കവിത: രമാ പിഷാരടി)

രമാ പിഷാരടി Published on 15 March, 2025
 തിളക്കം (കവിത:  രമാ പിഷാരടി)

കെട്ട് പൊട്ടിച്ച് പോകും മനസ്സേ

അല്പനേരമിരിക്കൂ നിശ്ശബ്ദം

ശബ്ദഘോഷങ്ങളെല്ലാമൊടുവില്‍

ഒറ്റ മാത്ര നിലച്ച് പോയേക്കാം

ഇത്തിരി വ്യഥ, മന്ദഹാസത്തിന്‍

കത്തിനില്‍ക്കും വിളക്കുമതെല്ലാം

കെട്ട് പോകുമൊരല്പശ്വാസത്തിന്‍

ഇത്തിരിക്കനല്‍യാത്രാവഴികള്‍

നിത്യമെന്ന് കരുതിസൂക്ഷിക്കും

ശില്പമൊന്നായ് പ്രളയത്തില്‍ മുങ്ങാം

കത്തി നില്‍ക്കുന്ന ദീപങ്ങള്‍ മങ്ങാം

കെട്ടുപൊട്ടിച്ച് പട്ടങ്ങള്‍ പോകാം

നിത്യബോധത്തിനെ വിലങ്ങിട്ട്

ഇത്തിരിക്കുഞ്ഞണുക്കള്‍ വന്നേക്കാം

മിച്ചമുണ്ടാകുമോര്‍മ്മകള്‍ക്കുള്ളില്‍

ഒറ്റശ്വസമുണ്ടക്ഷരം പോലെ

ഒക്കെയുമൊരു മായികക്കാഴ്ച

ദിക്കുകള്‍ കണ്ട ദേശാടനങ്ങള്‍

പിന്നിലായ് നിഴലമ്പുകളുണ്ട്

തുള്ളിവീഴുന്ന തീക്കനലുണ്ട്

മിന്നലെന്ന് കരുതി സൂക്ഷിച്ച-

കണ്ണ് നീറ്റിയ കല്‍ച്ചീളുമുണ്ട്

മെല്ലെമെല്ലെ നടക്കുന്ന നേരം

പൊള്ളിയാളിത്തളരുന്ന നേരം

വന്മരമൊന്ന് ചില്ലകള്‍ താഴ്ത്തി

കൈയിലൊന്ന് തലോടുന്നുമുണ്ട്

വന്നൊരു മഴ, കാറ്റ്, തണുപ്പിന്‍-

മഞ്ഞുതുള്ളിയൊരറ്റ നക്ഷത്രം!

മണ്ണ് ചുംബിച്ച ഹൃദ്‌സ്പന്ദനങ്ങള്‍

മണ്ണിലേക്കാഴ്ന്ന് പോകുന്നുമുണ്ട്

അല്പനേരം പ്രശാന്തം, പ്രക്ഷുബ്ധം

അല്പനേരം  നിഗൂഢ  മനനം

ശബ്ദമെല്ലാം തണുപ്പിലാഴ്ത്തുമ്പോള്‍

എത്രയാണുള്‍വെളിച്ചം തിളക്കം....

=======================================
 

Join WhatsApp News
Raju Thomas 2025-03-15 14:48:59
This is 'a' kind of poetry that I like--smooth, organic, with "felicity of diction and perfection of movement", and so a great pleasure to peruse. Nothing here seems far-fetched and forced. Poetry workshops cannot produce a poet like this. Here is no conscious reaching after erudition and profundity, that ends up making a poem come through as artificial, overloaded with abstruse imagery, while the poet glibly glorifies the artistry with academic blah blah. For, surely a discerning reader can tell. Point: Reader, please don't publish a poem unless you are satisfied that it is genuine, that it is truly a POEM. For once, here is a poem in which I more than immerse myself--I suspend myself in it, like a particle in a solution, "not settling to the bottom nor rising to the top." What we have her is a poem, not the poet. Miss. Pisharody, accomplished and 'awarded' as you are, you don't need my congratulations; but please accept them.
(Dr.K) 2025-03-16 03:34:39
മനസ്സിന് ശരിക്കും തിളക്കം കിട്ടണമെങ്കിൽ മനസ്സിന്റെ വിവിധ പ്രകാരത്തിലുള്ള അഞ്ച് അവസ്ഥകളായ ക്ഷിപ്തം,മൂഢം,വിക്ഷിപ്തം ,ഏകാഗ്രം എന്നി അവസ്ഥകൾ തരണം ചെയ്ത് ‘നിരുദ്ധം’എന്ന അവസ്ഥ പ്രാപിക്കണം.ഇപ്പോഴുള്ള മനുഷ്യന് ജാഗ്രത് ജീവിതത്തിൽ ‘നിരുദ്ധം’ സ്വപനത്തിൽ മാത്രം യാഥാർഥ്യം. ഈ കവിത സമ്യക്കായി ആശയപൂർണ്ണ മല്ല!
Jayan varghese 2025-03-16 20:20:04
അങ്ങിനെ പൂച്ചയ്ക്ക് മണി കെട്ടാൻ രണ്ട് മൂഷിക മൂലേരൻമാർ മീശ വിറപ്പിച്ചു രോഷം കൊള്ളുന്നു. ഈ പണ്ഡിതന്മാർ മുമ്പ് നടത്തിയിട്ടുള്ള കാവ്യാസ്വാദനങ്ങളിൽ ക്ഷേത്രത്തിൽ നിന്ന് വരുന്ന യുവ സുന്ദരി വഴിയരികിലെ പിച്ചക്കാരനോട് സെന്റിയടിച്ച്‌ മുഴുവൻ വസ്ത്രവും അഴിച്ചു നൽകിയിട്ടും പോരാഞ്ഞ് ബിക്കിനിയിൽ കൈ വച്ചപ്പോൾ പിച്ചക്കാരൻ തന്നെ ‘ മതി ’ എന്ന് പറയേണ്ടി വന്ന അവസ്ഥയിലായിരുന്നു എന്ന് മുമ്പ് ഞാനെഴുതിയിരുന്നത് ചിലരെങ്കിലും ഓർക്കുമല്ലോ ? അത്രയ്ക്ക് വിശാല മനസ്ക്കരായ ഇവർ ഈ കവിതയെ ഭയക്കുന്നു എന്നതിനർത്ഥം സർഗ്ഗ സമ്പന്നയായ രമാ പിഷാരടി അനുഗ്രഹീതയായ കവിയത്രിയാണ് എന്നതിനെയാവാം എന്ന് കരുതുന്നു. ശുദ്ധ മലയാളത്തിൽ സുന്ദരമായി എഴുതിയ ഒരു കവിതയ്ക്ക് കടുകട്ടി ഇംഗ്ലീഷിൽ കമന്റെഴുതിയ ഭാഷാ സ്നേഹത്തിന്റെ മുന്നിൽ നമിച്ചു പോകുന്നു ? സാരമില്ല. ഏലിയാസ് കവികളെഴുതിയ ഏലിയാസ് കവിതകൾ വരുന്നുണ്ട്. അവർക്കു കൊടുക്കാനായി ആ ബിക്കിനിയെങ്കിലും കരുതി വയ്ക്കണേ സാറന്മാരേ എന്നപേക്ഷിക്കുന്നു ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക