
ആഗോള ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോൾ ഒഴിവാക്കിയിരുന്ന ഔഷധ ഇറക്കുമതിക്കും വൈകാതെ താരിഫ് പ്രതീക്ഷിക്കാമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവാഴ്ച്ച രാത്രി പ്രഖ്യാപിച്ചു. യുഎസ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത മരുന്നുകളിൽ 31.5% നൽകിയ ഇന്ത്യക്കു ഈ വകയിൽ ലഭിച്ചിരുന്ന ആശ്വാസം ഇതോടെ നഷ്ടമാവും എന്ന സാധ്യത ഉയർന്നു.
"നമ്മൾ അടുത്തുതന്നെ മരുന്നുകൾക്ക് വളരെ വലിയൊരു താരിഫ് പ്രഖ്യാപിക്കും," ട്രംപ് പറഞ്ഞു.
മരുന്നു കമ്പനികൾ പുതിയ താരിഫിനെ കുറിച്ച് കേൾക്കുമ്പോൾ ചൈന വിട്ടോടും എന്നു ട്രംപ് പറഞ്ഞു. "അവരുടെ മിക്ക ഉത്പാദനവും ഇവിടെയാണ് എത്തുന്നത്. അവർ നമ്മുടെ നാട്ടിൽ വ്യാപകമായി മരുന്നു കമ്പനികൾ തുറക്കും."
ലോകത്തു ഏറ്റവും ചെലവേറിയ ആരോഗ്യ സംവിധാനം നിലവിലുളള യുഎസിൽ ഇറക്കുമതി ചെയ്യുന്ന മരുന്നുകളാണ് ആശ്വാസം. പ്രത്യേകിച്ച് ഇന്ത്യയുടെ ജനറിക് ഉത്പന്നങ്ങൾ.
അവയ്ക്കു തീരുവ ചുമത്തിയാൽ യുഎസിൽ വിലകൾ കയറുമെന്നു ഐഎൻജി ബാങ്ക് പറഞ്ഞു.
ഇന്ത്യയും യുഎസും ഉഭയകക്ഷി വ്യാപാര കരാറിനു ശ്രമിച്ചു വരികയാണ്. സെപ്റ്റംബറോടെ ഒപ്പു വയ്ക്കാൻ ശ്രമം നടക്കുന്നു. ഈ കരാർ വന്നാൽ താരിഫുകളുടെ പ്രത്യാഘാതം കുറയും.
Trump warns pharmaceutical tariff coming