Image

കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ജിയുടെ കൊച്ചുമകൾ ഭർത്താവിന്‍റെ വെടിയേറ്റ് മരിച്ചു

Published on 09 April, 2025
 കേന്ദ്രമന്ത്രി ജിതൻ  റാം മാഞ്ജിയുടെ കൊച്ചുമകൾ  ഭർത്താവിന്‍റെ വെടിയേറ്റ് മരിച്ചു

ബിഹാർ: ഗയയിൽ കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷ്മാ ദേവി ഭര്‍ത്താവിന്‍റെ വെടിയേറ്റ് മരിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് സുഷമാ ദേവിയെ ഭർത്താവ് രമേഷ് നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചതെന്ന് പൊലീസ് അറിയിക്കുന്നു.

ടെറ്റുവ ഗ്രാമത്തിലെ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. രമേഷും സുഷമയും തമ്മില്‍ വഴക്കുണ്ടാവുകയും തര്‍ക്കത്തിനിടെ രമേഷ് തോക്കെടുത്ത് സുഷമയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേല്‍ക്കുമ്പോള്‍ സുഷമയുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിനു പിന്നാലെ രമേഷ് സ്ഥലംവിട്ടുവന്ന് പുനം പറയുന്നു. ഇയാളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശബ്ദം കേട്ട് പൂനം കുമാരി ഓടിയെത്തിയപ്പോള്‍ സുഷമ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്നും സംഭവസ്ഥലത്തു വച്ചു തന്നെ സുഷമ മരിച്ചെന്നും പൂനം വ്യക്തമാക്കി.

ഗയ ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായി ജിതന്‍ റാം മാഞ്ജി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വകുപ്പിന്‍റെ കേന്ദ്രമന്ത്രിയാണ്. 

സുഷമയുടെ ഭര്‍ത്താവ് രമേഷ് പട്‌നയില്‍ ട്രക്ക് ഡ്രൈവറാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക