
സോഷ്യൽ സെക്യൂരിറ്റി സംവിധാനം അടിച്ചു തകർത്തതിനു ട്രംപ് ഭരണകൂടത്തിനെതിരെ മുൻ പ്രസിഡന്റ് ജോ ബൈഡൻ ശക്തമായ വിമർശനം നടത്തി. മില്യൺ കണക്കിനു അമേരിക്കക്കാർ ആശ്രയിച്ചിരുന്ന ഒരു പദ്ധതിയാണ് അവർ തകർത്തതെന്നു അധികാരമൊഴിഞ്ഞ ശേഷം നടത്തിയ ആദ്യത്തെ പൊതു പ്രസംഗത്തിൽ ബൈഡൻ ആരോപിച്ചു.
ഷിക്കാഗോയിൽ ബൈഡൻ (82) ടെലിപ്രോംപ്റ്റർ ഉപയോഗിച്ചെങ്കിലും സുവ്യക്തമായാണ് സംസാരിച്ചത്. "രാജ്യത്തിൻറെ നന്മയ്ക്കു വേണ്ടി പോലും സോഷ്യൽ സെക്യൂരിറ്റി സംരക്ഷിക്കേണ്ടതാണ്," അദ്ദേഹം പറഞ്ഞു.
വേഗത്തിൽ നീങ്ങി നശിപ്പിക്കുക എന്ന മന്ത്രമാണ് അവർ ഉപയോഗിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു. "അവർ തീർച്ചയായും തകർക്കുകയാണ്. ആദ്യം വെടിവച്ചിട്ടു പിന്നീട് ഉന്നം എടുക്കുക എന്നതാണ് രീതി."
സോഷ്യൽ സെക്യൂരിറ്റി സംവിധാനത്തിൽ കാലതാമസം ഒഴിവാക്കാൻ തന്റെ ഭരണകൂടം നടപടി എടുത്തിരുന്നുവെന്നു ബൈഡൻ ഓർമിച്ചു. തട്ടിപ്പു തടയാൻ നടപടി എടുത്തു. "കൂടുതൽ കാര്യക്ഷമത കൊണ്ടുവന്നു. കൂടുതൽ ഫലപ്രദമാക്കി."
നീണ്ടു നിന്ന കരഘോഷമായിരുന്നു സദസിൽ.
റിട്ടയർ ചെയ്തവർക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്ന ഏജൻസിയോട് കരുതിക്കൂട്ടി തികഞ്ഞ ക്രൂരതയാണ് ട്രംപ് ഭരണകൂടം കാട്ടിയതെന്നു ബൈഡൻ വിമർശിച്ചു. "ഒരു ഭരണകൂടത്തിൽ നിന്ന് ഒരിക്കലൂം അർഹിക്കാത്തതാണ് അവർക്കു കിട്ടിയ അനുഭവം.
"സോഷ്യൽ സെക്യൂരിറ്റി വെറും റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ വിഷയമല്ല. ഗവൺമെന്റിൽ ജനങ്ങൾ അർപ്പിച്ച അടിസ്ഥാന വിശ്വാസത്തിന്റെ പ്രതീകമാണത്."
പ്രസിഡന്റ് ട്രംപിനെയോ അദ്ദേഹത്തിന്റെ വലം കൈയ്യായി നിന്നു ഏജൻസികൾ പൊളിക്കുന്ന എലോൺ മസ്കിനെയോ ബൈഡൻ പരാമർശിച്ചില്ല. സോഷ്യൽ സെക്യൂരിറ്റി തട്ടിപ്പു പരിപാടിയാണെന്ന് മസ്‌ക് പറഞ്ഞിരുന്നു.
സോഷ്യൽ സെക്യൂരിറ്റി നിർത്തലാക്കില്ലെന്നു ട്രംപ് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ അത് പാഴ്‌വ്യയം ആണെന്നു മസ്‌ക് പറയുന്നു. 7,000 ജീവനക്കാരെയാണ് അദ്ദേഹം പിരിച്ചു വിട്ടത്.
Biden flays Trump administration