
ഡാളസ്: ടെക്സാസ് സംസ്ഥാനത്തെ അമേരിക്കൻ പൗരന്മാർ തങ്ങളുടെ ജന പ്രതിനിധികളെ തെരഞ്ഞെടുക്കുവാൻ ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി മുതൽ പോളിംഗ് ബൂത്തിലേക്ക്. സമ്മതിദാനവകാശം രേഖപ്പെടുത്തുവാൻ ഉള്ള അവസാനദിവസം മെയ് മാസം മൂന്നാം തിയ്യതി ആറുമണിവരെയാണ്.
എന്നാൽ ഡാളസ് കൗണ്ടിയിലെ പഴയ പട്ടണങ്ങളിലൊന്നായ സിറ്റി ഓഫ് ഗാർലാൻഡ് മലയാളി ജനസമൂഹം ഒന്നടങ്കം മെയ് മാസം മൂന്നാം തീയതി ആറുമണിക്ക് ശേഷം നടക്കുന്ന ഫലപ്രഖ്യാപനത്തിനു വേണ്ടി നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്.
അതിനുകാരണം നാല് മേയർ സ്ഥാനാർത്ഥികളിൽ രണ്ടുപേർ മലയാളികളും, സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരും, ജനങ്ങളിൽ വളരെ സ്വാധീനം ഉള്ളവരും എന്നുള്ളതാണ്.
ചരിത്രത്തിലാദ്യമായാണ് സിറ്റി ഓഫ് ഗാർലാൻഡ് ഇപ്രകാരം ഒരു തിരഞ്ഞെടുപ്പ് ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നത്. സാമൂഹിക, ആത്മീയ, കായിക, പൊതുരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രണ്ടു മലയാളികൾ തമ്മിൽ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുപ്പോൾ ഈ വർഷത്തെ സിറ്റി തെരഞ്ഞെടുപ്പിന് ആവേശം കൂടുന്നു.

ഡോ. ഷിബു ശാമുവേൽ, ആറു വർഷത്തിൽപ്പരം സിറ്റി ഓഫ് ഗാർലാൻഡ് കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്തും കൊണ്ടാണ് മേയർ മത്സര രംഗത്തേക്ക് കടന്നു വരുന്നത്. പട്ടണത്തിന്റ്റെ സുരക്ഷിതത്വം, മനോഹരമായ തെരുവുകൾ, അനേകം തൊഴിലവസരങ്ങൾ, നിലവാരമുള്ള റോഡുകൾ, വളർന്നു വരുന്ന കായിക പ്രതിഭകൾകായുള്ള മൈതാനങ്ങൾ, തുടങ്ങിയവ ഡോ. ഷിബു ശാമുവേൽ തൻറെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഉയർത്തിക്കാട്ടിയ വാഗ്ദാനങ്ങളാണ്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമായി വളർന്നുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സിഇഒ ആയി ഡോ. ഷിബു ശാമുവേൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ 30 വർഷത്തിൽപ്പരമായി എഴുത്തുകാരൻ, കൗൺസിലർ, കൺവെൻഷൻ പ്രാസംഗികൻ, എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആഗോള മലയാളി കൂട്ടായ്മയായ ലോക മലയാളി കൗൺസിലിൻറെ റീജിയണൽ ചെയർമാൻ ആയി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. അതേ സംഘടനയുടെ ജോയിന്റ് ട്രഷററായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട് .

രണ്ടുതവണ സിറ്റി ഓഫ് ഗാർലാൻഡ് കൗൺസിൽ മെമ്പറായി പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള അനുഭവസമ്പത്തും, പത്തു വർഷത്തിൽപ്പരം സിറ്റിയുടെ വ്യത്യസ്തങ്ങളായ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്തും പി സി മാത്യുവിന് മേയർ മത്സര രംഗത്തേക്ക് ശ്രദ്ധേയനാക്കുന്നത്. കലാലയ രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന പി സി മാത്യു കഴിവുറ്റ രാഷ്ട്രീയ പ്രവർത്തകനും, ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവുമാണ്. കൂടുതൽ സംരംഭകരെ പട്ടണത്തിലേക്ക് ആകർഷിപ്പിച്ച് സിറ്റിയുടെ മുഖച്ഛായ മാറ്റുവാനും, ജനങ്ങൾക്ക് കുടംബങ്ങളായി സുരക്ഷിതരായി ജീവിക്കുവാനുള്ള കർമ്മ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പി സി മാത്യു തൻറെ പ്രചാരണവേളയിൽ ഉറപ്പുനൽകി.
ജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പോലീസ് ഡിപ്പാർട്ട്മെൻറ്, ഫയർ ഡിപ്പാർട്ട്മെൻറ്, മെഡിക്കൽ ഡിപ്പാർട്ട്മെൻറ് , തുടങ്ങിയവയ്ക്കു വേണ്ട പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും താൻ പ്രവർത്തിക്കുമെന്ന് പി സി മാത്യു വാഗ്ദാനം ചെയ്തു
രണ്ടു സ്ഥാനാർഥികളും വിജയിക്കുന്ന പക്ഷം സിറ്റി കൗൺസിൽ മെമ്പേഴ്സ്നോട് ചേർന്നു ജനങ്ങളുടെ സുരക്ഷയ്ക്കും, പട്ടണത്തിന്റ അഭിവൃദ്ധിക്കുവേണ്ടിയും പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി. രാജ്യസ്നേഹികളായ എല്ലാ മലയാളി വോട്ടർമാരോടും ഏപ്രിൽ 22 മുതൽ ആരംഭിക്കുന്ന ഏർലി വോട്ടിംഗിൽ തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തണമെന്ന് ഷിബു ശാമുവേലും, പി സി മാത്യുവും അഭ്യർത്ഥിച്ചു.