
ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വ്യാഴാഴ്ച്ച രണ്ടു പേരെ വെടിവച്ചു കൊന്ന കുറ്റം ചുമത്തപ്പെട്ട ഫീനിക്‌സ് ഐക്നർ (20) വെള്ളക്കാരുടെ മേധാവിത്വത്തിൽ ഉറച്ചു വിശ്വസിക്കയും കറുത്ത വർഗക്കാരെ ശതൃക്കളായി കാണുകയും ചെയ്യുന്ന ആളാണെന്നു സഹപാഠികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. കറുത്ത വർഗക്കാർ തന്റെ സമൂഹത്തെ നശിപ്പിക്കയാണ് എന്നദ്ദേഹം വിശ്വസിച്ചിരുന്നു.
യാതൊരു മടിയും കൂടാതെ വംശീയ വിഷം വമിച്ചിരുന്ന ഐക്നർ സഹപാഠികൾക്കു അമ്പരപ്പായിരുന്നു. ഒരു ഷെരീഫിന്റെ ഡെപ്യൂട്ടിയുടെ പുത്രനാണ് യുവാവ്.
മരിച്ച രണ്ടു പേരും വിദ്യാർഥികളല്ലെന്നു പോലീസ് പറഞ്ഞു. അവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വെടിവയ്‌പിൽ ആറു പേർക്കു പരുക്കേൽക്കയും ചെയ്തു.
ഒരു രാഷ്ട്രീയ ചർച്ചയിൽ വംശീയ വിദ്വേഷം പ്രകടിപ്പിച്ചപ്പോൾ ഐക്നറോട് ഇറങ്ങിപ്പോകാൻ പറഞ്ഞതായി ചില സഹപാഠികൾ ഓർമിച്ചു. "അയാൾ ഒട്ടേറെ വെള്ളക്കാരുടെ വിദ്വേഷം പ്രകടിപ്പിച്ചു. കടുത്ത വലതുപക്ഷ രാഷ്ട്രീയവും."
ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടത്തിയാണ് പ്രസിഡന്റായതെന്ന തെളിയാത്ത ആരോപണം അയാൾ ഉയർത്തിപ്പിടിച്ചിരുന്നു. "ഈ മനുഷ്യന് ഒരിക്കലും ഒരു തോക്കു കിട്ടരുതേ" എന്നു താൻ ചിന്തിച്ചിരുന്നുവെന്നു സഹപാഠി ലൂക്കാസ് ലൂസിയറ്റി 'യുഎസ്എ ടുഡേ' പത്രത്തോടു പറഞ്ഞു. "അയാൾ പറയുന്ന കാര്യങ്ങൾ വലിയ അക്രമം ആണെന്നു ഞാൻ ചൂണ്ടിക്കാട്ടി. ഞങ്ങൾ തമ്മിൽ വലിയ തർക്കമുണ്ടായി."
"എന്തു ചെയ്യാൻ, അയാളുടെ 'അമ്മ പൊലീസാണ്."
കൈയ്യിൽ തോക്കുണ്ടെന്നു ഐക്നർ വ്യക്തമായി പറഞ്ഞിരുന്നുവെന്നു സഹപാഠികൾ ഓർമിച്ചു. വ്യാഴാഴ്ച്ച ഉപയോഗിച്ച തോക്കു അമ്മയുടേതാണ് എന്നാണ് കരുതപ്പെടുന്നത്.
Florida shooter was white supremacist