Image

വിജയഭവനം: സോമരാജന്‍ പണിക്കര്‍

Published on 10 November, 2012
വിജയഭവനം: സോമരാജന്‍ പണിക്കര്‍
അമ്മ പറഞ്ഞ അറിവാണ് , അരീക്കര വന്നു താമസം തുടങ്ങിയപ്പോള്‍ വലിയ ഒരു വീടിനു തറ കെട്ടി , പക്ഷെ പലവിധ പ്രശ്നങ്ങള്‍ കാരണം അവസാനം ആ തറയുടെ പിന്നില്‍ തന്നെ ഒരു ചെറിയ നാല് മുറി വീട് പണിതു . പട്ടാളക്കാരനായ അച്ഛന് അന്ന് വലിയ വീട് പണിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു , പക്ഷെ കാശിലല്ലോ. അങ്ങിനെ അമ്മ മൂന്ന് ആണ്‍കുട്ടികളെയും കൊണ്ട് ആ ചെറിയ വീട്ടില്‍ സ്വന്തം കഷ്ടപ്പാടുകളും മുളക്കുഴ സ്കൂളിലെ ഷിഫ്റ്റ്‌ ഉള്ള ജോലിഭാരവും ഒക്കെ സഹിച്ചു താമസം തുടങ്ങി .

ആ ചെറിയ വീട് ഇന്നും എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല . ഒരു കിടപ്പ് മുറി , ഞങ്ങള്‍ കുട്ടികള്‍ക്ക് എല്ലാം കൂടി ഒരു മുറി . അച്ഛന് കുടുംബ സ്വത്തായി കിട്ടിയ വലിയ ഒരു പത്തായം വെക്കാന്‍ ഒരു ചായിപ്പു . പിന്നെ ഒരു ചെറിയ അടുക്കള . അതില്‍ തീയ് ഊതിയും ഉണങ്ങാത്ത വിറകു കത്തിച്ചു അമ്മ ചുമച്ചു അച്ഛനെ ശപിക്കുന്നത്‌ ഇന്നും എനിക്ക് ഓര്‍മയുണ്ട് . പലപ്പോഴും പത്തായം ഇരിക്കുന്ന മുറിയില്‍ ചേരയോ വാരി മൂര്‍ഖനോ ഒക്കെ ഇഴയുന്നത്‌ കണ്ടു അമ്മയും കുഞ്ഞുങ്ങള്‍ ആയ ഞങ്ങളും പേടിച്ചു കരഞ്ഞിട്ടുണ്ട് . മഴ പെയ്താല്‍ ഉടന്‍ ഓടുകളുടെ വിടവുകളില്‍ കൂടി വെള്ളം ചോര്‍ന്നു തുടങ്ങും . അതിനു ഒരു നീളമുള്ള അലക് അമ്മ തന്നെ മുറിയുടെ മൂലയ്ക്ക് ചാരി വെച്ചിട്ടുണ്ട് . അതുകൊണ്ട് ഓടു ചെറുതായി കുത്തി അടുപിച്ചാല്‍ ചോര്‍ച്ച നില്‍ക്കും . പിന്നെയും നില്‍ക്കാത്ത ചോര്‍ചക്ക് ഇരുമ്പു തൊട്ടിയോ പാത്രമോ ഒക്കെ എടുത്തു വെക്കും . മിക്ക മഴക്കാലത്തും അമ്മക്കോ കുട്ടികള്‍ക്കോ പനി പിടിച്ചു അവസാനം ഡോ.ഹരിദാസിന്റെ ആശുപതിയില്‍ നിന്നും മരുന്നും ഗുളികയും ഒക്കെ വാങ്ങാന്‍ പോകും . അതിന്റെയെല്ലാം ദേഷ്യം അമ്മ ഞങ്ങളോടോ അച്ഛന് എഴുതുന്ന എഴുത്തുകളിലോ തീര്‍ക്കും . അമ്മയുടെ അച്ഛന്‍( വല്യച്ചന്‍ ) അവസാനം വിവരം അറിഞ്ഞു അരീക്കര വന്നു കുറച്ചു ദിവസം താമസിക്കും . ഏക മകളായ അമ്മയെ വല്യച്ചനു ജീവനാണ് . അതുപോലെ തിരിച്ചും. . അമ്മക്ക് പറയാന്‍ ഒരു കാര്യമേ ഉള്ളൂ , "എന്റെച്ചാ ഈ കഷ്ടപ്പാട് നിറഞ്ഞ കാട്ടുപ്രദേശം വിട്ടു എന്നാ വല്ല പട്ടണത്തിലും പോവുക , എന്നെ എന്തിനീ മനുഷ്യന്റെ കൂടെ അയച്ചു ? " വല്യച്ചന്‍ എല്ലാം ക്ഷമോയോടെ കേള്‍ക്കും , " തങ്കമ്മേ , തങ്കപ്പന് ഞാന്‍ എഴുതാം , അവന്‍ വലിയ വീട് വെക്കുമ്പോള്‍ കുറച്ചു കൂടി സൌകര്യം ആവും , പിന്നെ കറന്റു വരും, അപ്പൊ പൈപ്പ് വെക്കാം , എല്ലാം ശരിയാകും , നീ കുറച്ചു കൂടി ക്ഷമിക്കൂ " . അമ്മ അത് കേട്ട് കണ്ണ് തുടച്ചു വീണ്ടും എന്റെ അച്ഛന് കത്തെഴുതും . നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍കില്ല , നിങ്ങളുടെ അമ്മാവനായ എന്റെ അച്ഛനെങ്കിലും പറയുന്നത് കേള്‍ക്കു , ഇത്തിരി കൂടി സൌകര്യമുള്ള ഒരു നാട്ടിലേക്ക് വാടകക്ക് ആണെങ്കിലും വേണ്ടില്ല , നമ്മുക്ക് താമസം മാറാം , എനിക്ക് ഈ ഓണം കേറാ മൂല മടുത്തു " . അച്ഛന്‍ ഓരോ തവണയും " എല്ലാം ശരിയാക്കും , ഞാന്‍ പട്ടാളം മതിയാക്കി ഉടന്‍ വരും , അപ്പൊ തറ കെട്ടിയിട്ടിരിക്കുന്ന ആ വലിയ വീടിന്റെ പണി തുടങ്ങാം , പിന്നെ കറന്റു, പൈപ്പ് , എല്ലാം ശരിയാക്കും "

പാവം അമ്മ , അങ്ങിനെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു , ഞങ്ങള്‍ മൂന്നു പേരും മുളക്കുഴ സ്കൂളില്‍ എത്തിയിട്ടും വലിയ മുറികള്‍ ഉള്ള ആ സ്വപ്ന വീടിന്റെ തറ അങ്ങിനെ തന്നെ കിടന്നു . വെട്ടുകല്ലുകള്‍ കൊണ്ട് തീര്‍ത്ത അതിന്റെ തറയുടെ കോണും മൂലയും ഒക്കെ അടര്‍ന്നടന്നു പോയിക്കൊണ്ടിരുന്നു . അതില്‍ ഓടിക്കളിച്ച ഞങ്ങള്‍ക്ക് പലപ്പോഴും ഉഗ്ര വിഷമുള്ള മൂര്ഖനെയും അണലിയും ഒക്കെ കണ്ടു പേടിച്ചു കൊച്ചു വീട്ടിലേക്കു ഓടിക്കയറും . ഇടയ്ക്കിടെ അമ്മയെ സഹായിക്കാന്‍ വേലക്കാരെയും കൊണ്ട് വരുന്ന വല്യച്ചന്‍ മാത്രമാണ് ഒരു ആശ്വാസം .

പട്ടാള സേവനം മതിയാക്കി അച്ഛന്‍ നാട്ടിലെത്തിയതോടെ അമ്മയുടെയും ഞങ്ങള്‍ കുട്ടികളുടെയും സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു . അമ്മ കരഞ്ഞു പറഞ്ഞിട്ടും അച്ഛന്‍ ആദ്യം വലിയ ഒരു എരുത്തില്‍ പണിയാന്‍ തീരുമാനിച്ചു . പത്തായം അതിന്റെ കൂടെ പണിത മുറിയിലേക്ക് മാറ്റി . പിന്നെയും തട്ടിയും മുട്ടിയും ഉപായങ്ങള്‍ പറഞ്ഞും വീട് പണി നീണ്ടു പോയി,. അവസാനം വല്ല്യച്ചന്‍ വഴി അമ്മ ഒരു അന്ത്യ ശാസനം കൊടുത്തു . ഒന്നുകില്‍ വീട് പണി , അല്ലെങ്കില്‍ ഈ സ്ഥലം വില്‍ക്കണം .അച്ഛന്‍ ശരിക്കും ഇത്തവണ വലഞ്ഞു പോയി. പിരിഞ്ഞു വന്നപ്പോള്‍ കിട്ടിയ തുകയെല്ലാം എരുത്തില്‍ പണിയും പശുക്കളും കൃഷിയും ഒക്കെ ആയി ചിലവായി . ഒരു വലിയ വീട് പണിയുന്ന മട്ടില്‍ തന്നെ അത്രയും തുകയും ചിലവാക്കി ആണ് എരുത്തില്‍ പണിതത് .

അങ്ങിനെ അച്ഛന്‍ ഒരുവിധത്തില്‍ ഹൌസിംഗ് ബോര്‍ഡ്‌ ല്‍ നിന്നും വീട് പണിയാന്‍ ലോണ്‍ കിട്ടും എന്നറിഞ്ഞു അതിന്റെ പിറകെ കൂടി . അതിനു വേണ്ട പ്ലാന്‍ ഗോപിമാമന്‍ തന്നെ വരച്ചു തന്നത് കണ്ടു ഞങ്ങളുടെയും അമ്മയുടെയും മുഖം വിടര്‍ന്നു . ഞങ്ങള്‍ മൂന്ന് പേര്‍ക്കും വേറെ വേറെ മുറികള്‍ , പഴയ വീട് മുഴുവന്‍ അടുക്കളയും ഊണ് മുറിയും ആക്കും , പിന്നെ വലിയ ഡ്രോയിംഗ് ഹാള്‍ , വലിയ ഒരു വരാന്ത , ഒരു സിറ്റ് ഔട്ട്‌ , കാര്‍ ഷെഡ്‌ അങ്ങിനെ ആ പ്ലാന്‍ കണ്ടു ഞങ്ങള്‍ കുട്ടികള്‍ മനപ്പായസം ഉണ്ടു. അച്ഛന്‍ തന്നെ ഞങ്ങളുടെ മുറികള്‍ അലോട്ട് ചെയ്തു .
" ഇത് വിജയന്‍റെ , അവനല്ലേ മൂത്തത് , അവനു ആദ്യത്തെ മുറി വേണം , മാത്രമല്ല അവനു ഒരുപാട് പഠിക്കാനും എഴുതാനും ഒക്കെ ഉണ്ടു , അവനെ ആരും ശല്യപെടുത്താത്ത മുറി വേണം , ഈ മുറി കൊച്ചവന്‍ ജ്യോതി , അവന്‍ കുഞ്ഞല്ലേ , അവനു ഞങ്ങളുടെ മുറിയോട് ചേര്‍ന്നുള്ള മുറി , പിന്നെ നീ , നിനക്ക് എന്തിനാ പ്രത്യേക മുറി ? ഒരക്ഷരം പഠിക്കില്ല , എപ്പൊഴും എന്തെങ്കിലും കൃത്രിമം കാണിക്കാനല്ലേ , നീ വരാന്തയില്‍ ഇരുന്നു പഠിച്ചാല്‍ മതി "
ഞാന്‍ മുഖം പൊത്തി കരഞ്ഞു പോയി , എനിക്ക് നടുക്കത്തെ മുറി തറ കെട്ടിയ കാലം മുതലേ സ്വപ്നം കണ്ടതാ , എന്നിട്ട് ഇപ്പൊ അത് വിരുന്നുകാര്‍ക്ക് ആണ് പോലും , ഇവിടെയെന്താ എന്നും വിരുന്നുകാര് വരുമോ ? വന്നാലെന്താ ആ ദിവസം മാറിക്കൊടുത്താല്‍ പോരെ ? ഞാന്‍ ഈ വീട്ടിലെ ആരുമല്ലേ ? ഞാന്‍ എവിടെയെങ്കിലും ഇറങ്ങിപ്പോകും , നോക്കിക്കോ .

അന്ന് ഞാന്‍ ഉണ്ണാന്‍ വിളിച്ചിട്ട് ചെന്നില്ല , നല്ല വിശപ്പൊക്കെ ഉണ്ടു , അമ്മ കാണാതെ അടുക്കളയിലെ നിന്ന് കട്ട് തിന്നു വിശപ്പടക്കി . അച്ഛനോ അമ്മയോ കനിയുന്ന ലക്ഷണം ഇല്ല . അവസാനം വല്യച്ചന്‍ വന്നു , ഞാന്‍ കെട്ടിപ്പിടിച്ചു കരഞ്ഞു പറഞ്ഞു " എനിക്ക് മാത്രം പുതിയ വീട്ടില്‍ മുറിയില്ല , വല്യച്ചന്‍ അച്ഛനോട് പറഞ്ഞു എനിക്ക് നടുക്കത്തെ മുറി തരീക്കണം, ഞാന്‍ പഠിക്കാം , ഇല്ല , വേറെ നാശമോന്നും കാണിക്കില്ല എന്റെ വല്ല്യച്ചാ" ഒടുവില്‍ എന്റെ കണ്ണ് നീര്‍ കണ്ടു വല്യച്ഛന്റെ മനസ്സലിഞ്ഞു . " എടാ തങ്കപ്പാ , അവനു എന്റെ മുറി കൊടുത്തേര് , ഞാന്‍ എന്നുമൊന്നും വരില്ലല്ലോ , ആ മുറി അവനെടുത്തോട്ടെ " അങ്ങനെ അച്ഛന്‍ മനസ്സിലാ മനസ്സോടെ ആ മുറി എന്റെ പേര്‍ക്ക് അലോട്ട് ചെയ്തു .

അന്നത്തെക്കാലത്ത്‌ അത്രയും വലിയ ഒരു പ്ലാന്‍ അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ സങ്കല്‍പ്പിക്കാന്‍ വയ്യാത്ത ഒന്നായിരുന്നു . മുപ്പത്തയ്യായിരം രൂപയാണ് അന്ന് എസ്ടിമേറ്റ് , അന്ന് ഒരു കല്പ്പണിക്കാരന് ഒന്‍പതു രൂപ യാണ് കൂലി . മൈക്കാടിനു അഞ്ചു രൂപ , ഒരു ചാക്ക് സിമന്റിന് ഒന്‍പതു രൂപ , ഒരു ലോറി മണലിനു നാല്‍പ്പതു രൂപ , അമ്മക്ക് ശമ്പളം എഴുനൂറു രൂപ , അച്ഛന് പെന്‍ഷന്‍ മുന്നൂറു രൂപ . അതൊരു കാലം !.

അന്നു കമ്പി ഇട്ടു വാര്‍ക്കലും മൊസൈക്ക് ഇട്ട സിറ്റ് ഔട്ട്‌ ഒക്കെ അരീക്കര ആദ്യമായി എന്ന് തന്നെ വേണം പറയാന്‍ . വീട് പണിയുന കിട്ടപ്പണിക്കാനും ഒക്കെ അതുവരെ ഇതൊക്കെ ചെങ്ങന്നൂര് ഒക്കെ മാത്രമേ പണിതു കണ്ടിട്ടുള്ളൂ , ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ ആണ് ഈ വീട് പണി ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് . എന്നും ആശാരിമാരും കല്പ്പനിക്കാരും അവരുടെ ആയുധങ്ങള്‍ എടുത്തു പെരുമാറുകയും കമ്പി വളക്കലും തട്ടടിക്കലും വാര്‍പ്പും ഉത്തരം വെക്കലും കട്ടില നിര്‍ത്തലും ഒക്കെയായി സന്തോഷത്തിന്റെ ഒരു പെരുമഴക്കാലം ആയിരുന്നു അത് . അച്ഛന്‍ മാത്രം പലവിധ സാമ്പത്തിക പ്രശ്ങ്ങളും സിമന്റു ക്ഷാമവും അതിനു പെര്‍മിറ്റ്‌ വാങ്ങലും ഒക്കെയായി ഞെരുങ്ങി കുഴയുന്നത് ഞങ്ങള്‍ കണ്ടില്ല . അമ്മയുടെ കൈയ്യില്‍ നിന്നും കടം വാങ്ങലും അത് പറഞ്ഞു പിന്നെ വഴക്കിടലും ഒക്കെ നിത്യ സംഭവം ആയിരുന്നു. പാവം അച്ഛന്‍ ആ വീട് പണിതു അത് താമസയോഗ്യം ആക്കാന്‍ പെടുന്ന പെടാപ്പാടു ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായി വരാന്‍ പിന്നെയും സമയമെടുത്തു . പലതവണ പല സാമ്പത്തിക പ്രയാസങ്ങള്‍ കാരണം പണികള്‍ മുടങ്ങി , അച്ഛന്‍ പെന്‍ഷന്‍ കംമ്യൂട്ടു ചെയ്തു എടുത്ത തുകയും ലോണ്‍ തുകയും അമ്മയുടെ ആഭരണങ്ങള്‍ പണയം വെച്ചും എടുത്ത തുക എല്ലാം തീര്‍ന്നു . എന്നിട്ടും വീടിന്റെ തറയും തേപ്പും പെയിന്റിംഗ് ഉം ഒക്കെ ബാക്കി കിടക്കുന്നു . കുട്ടികള്‍ പഠിക്കുന്ന ചിലവുകള്‍ വേറെയും , കൃഷിയില്‍ നിന്നും വലിയ വരുമാനം ഇല്ല . അച്ഛന്റെ നെടുവീര്‍പ്പുകളുടെ അര്‍ഥം ഞങ്ങള്‍ മക്കള്‍ക്ക്‌ മനസ്സിലായിത്തുടങ്ങി .

ഇനിയും ക്ഷമ ഇല്ലാതെ , പുതിയ വീടിന്റെ തറ മണല്‍ വിരിച്ചു തല്ക്കാലം താമസം മാറ്റി ,
എനിക്ക് എന്റെ സ്വന്തം മുറി കിട്ടിയ ദിവസം , പിന്നെ തറ വാര്‍ത്ത ദിവസം , കറന്റു കിട്ടിയ ദിവസം , വീടിനു ചേട്ടന്റെ പേര് ചേര്‍ത്ത് വിജയ ഭവനം എന്ന് പേര് ഇട്ട ദിവസം , കുളിമുറിയില്‍ പൈപ്പ് ഇട്ട ദിവസം , അതിലെ ഷവരിലൂടെ വെള്ളം തലയിലേക്ക് മഴ പെയ്യുന്നത് പോലെ വീണ ദിവസം , പെയിന്റ് അടിച്ച ദിവസം , ടീ വീ വെച്ച ദിവസം എല്ലാം ഓരോതരം ആഘോഷം ആയിരുന്നു ഞങ്ങളുടെ മനസ്സില്‍ .

അച്ഛനോടൊപ്പം പുതിയ ചെടികളുടെ കമ്പുകള്‍ നട്ടും റോസാ ചെടികള്‍ക്ക് വെള്ളം ഒഴിച്ചും മുല്ലയും തെറ്റിയും മുസാണ്ടയും ഒക്കെ വീട്ടു മുറ്റത്തു നട്ടും ഒക്കെ ഞങ്ങള്‍ ആ വീട് ഞങ്ങളുടെ സ്വര്‍ഗം ആക്കി തീര്‍ത്തു. അമ്മക്ക് മാത്രം ആണ് ആ റോസാ പ്പൂവ് പറിക്കാന്‍ , സ്കൂളില്‍ പോവുന്ന വഴിയില്‍ തലയില്‍ ചൂടാന്‍ അനുവാദം ഉണ്ടായിരുന്നത് . മുറ്റത്തു നിര നിരയായി വിരിഞ്ഞു നില്‍ക്കുന്ന റോസാ പൂക്കളെ അച്ഛന്‍ കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിച്ചു . ചില്ലപ്പോഴൊക്കെ , " സാറെ ഒരു പൂ പറിച്ചോട്ടെ? " എന്ന് ചോദിക്കുന്ന കുട്ടികളെ " പോയിന്‍ പിള്ളേരെ " എന്നൊക്കെ വഴക്ക് പറഞ്ഞിട്ട് " ഇന്ന് മാത്രം ഒരെണ്ണം പറിച്ചോ " എന്ന് പറഞ്ഞു അനുവദിക്കുന്ന അച്ഛന്റെ മുഖം ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു.

കാലം ഏറെ ചെന്നിട്ടും അത് ഞങ്ങള്‍ മൂന്നുപേര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടതും പ്രീയപ്പെട്ടതും ആയ വീടായി . ഞങ്ങളുടെ നാട്ടിലെ നടപ്പ് അനുസരിച്ച് അത് വീട്ടിലെ ഇളയ മകനായ ജ്യോതിരാജന് ആണ് ആ വീടിന്റെ ഉടമസ്ഥ അവകാശം . അത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം , പക്ഷെ അച്ഛനും അമ്മയും അവിടെ താമസിക്കുന്ന കാലത്തോളം അത് ഞങ്ങളുടെ എല്ലാം വീടാണ് . ആ വീട്ടില്‍ എന്ത് പണി വന്നാലും അച്ഛന്‍ ആരോട് പറയുന്നോ അയാള്‍ അത് സന്തോഷത്തോടെ ചെയ്യുന്നു . എന്ത് റിപ്പയര്‍ ആയാലും പെയിന്റിംഗ് ആയാലും കഴിഞ്ഞ ഇരുപതു വര്ഷം ആയി അങ്ങിനെയാണ് ഞങ്ങളുടെ വീട്ടില്‍ . ഇന്ന് വരെ ഞങ്ങളില്‍ ആരെങ്കിലും , അത് ഇപ്പോള്‍ ഫിലിപ്പിന്‍സ് ഇല്‍ സ്വന്തം വീട് വെച്ച് താമസിക്കുന്ന എന്റെ ചേട്ടനോ പാലാരിവട്ടത്ത് സ്വന്തം വീടുള്ള ഞാനോ അങ്ങിനെയല്ലാതെ കരുതിയിട്ടും ഇല്ല . എന്ത് പണി വന്നാലും അച്ഛന്‍ ഒന്ന് പറഞ്ഞാല്‍ മതി , അത് രാജകല്പ്പന പോലെ ഞങ്ങള്‍ ആരെങ്കിലും സന്തോഷത്തോടെ ചെയ്യും.

രണ്ടു മൂന്നു വര്‍ഷത്തിനു മുന്‍പ് അച്ഛന്‍ അരീക്കരയിലെ വസ്തുക്കളും വേഡും ഒക്കെ വില്‍പത്രം ആക്കി , പറഞ്ഞതുപോലെ വീട് കൊച്ചനിയന്‍ ജ്യോതിയുടെ പേരില്‍ . കൃഷി ഭൂമികളും ഒക്കെ തുല്യമായി ഞങ്ങള്‍ മൂന്നു പേര്‍ക്കുമായി വീതിച്ചു . ആരും അച്ഛന്‍ തീരുമാനിച്ചത്ല്ലാതെ ഒരക്ഷരം പറഞ്ഞില്ല . ഞങ്ങളുടെ വീട് അച്ഛനും അമ്മയും ഉള്ളടത്തോളം ഞങ്ങളുടെ മൂന്നു പേരുടെയും കൂടെയാണ് . നടുക്കത്തെ മുറി അന്ന് വരെയും എന്റെതായിരിക്കും . അന്ന് വരെ വീട്ടിലെ എന്ത് പണി വന്നാലും അത് ഞങ്ങള്‍ ഞങളുടെ സ്വന്തം വീടായി കരുതി ചെയ്യും , കൊച്ചനിയന്‍ ചെയ്യട്ടെ എന്ന് ഇന്നുവരെ മനസ്സില്‍ പോലും കരുതിയിട്ടില്ല .


കഴിഞ്ഞ ദിവസം അച്ഛന്‍ വിളിച്ചു , " കൊച്ചവന്‍ ജ്യോതി ഗള്‍ഫില്‍ നിന്നും വിളിച്ചു , അവനു റോഡരുകില്‍ കിട്ടിയ സ്ഥലത്തു ഒരു പുതിയ വീട് പണിയണം , അതിനാല്‍ ഈ പഴയ വീട് എന്ത് ചെയ്യും ? ഈ വില്‍പത്രം ഒന്ന് മാറ്റിയെഴുതി ഈ വീട് നിന്റെ പേരില്‍ ആക്കിയാലോ , പകരം കൊച്ചനിയന് നിന്റെ വസ്തു അതിന്റെ വിലക്കനുസരിച്ചു കൊടുക്കാം , നീ എന്ത് പറയുന്നു ? "

എന്റെ ചേട്ടന്റെ പേരുള്ള വീട് ! എന്റെ അച്ഛന്റെ വിയര്‍പ്പും അമ്മയുടെ കണ്ണുനീരും വീണ വീട് ! എന്റെ വല്ല്യച്ചന്‍ തന്ന മുറിയുള്ള വീട് , എന്റെ കൊച്ചനിയന്‍ വേണമെങ്കില്‍ എടുത്തോ എന്ന് പറഞ്ഞ വീട് !

അത് ഞാന്‍ രണ്ടു കൈയും നീട്ടി ദൈവം തന്ന അനുഗ്രഹമായി സ്വീകരിക്കും !
എനിക്ക് അത് പഴയ വീടല്ല , ഒരിക്കലും വില മതിക്കാന്‍ ആവാത്ത ഒരു സ്വപ്ന വീടാണ് !
ഞങ്ങള്‍ മൂന്നുപേര്‍ക്കും അവരുടെ മക്കള്‍ക്കും മക്കള്‍ക്ക് വേണ്ടാത്ത അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കും ഒക്കെ എന്നും സ്വന്തം മക്കളുടെ എന്ന് പറഞ്ഞു കടന്നു വരാവുന്ന , എപ്പൊഴും ഭക്ഷണം കിട്ടുന്ന ഒരു വീടാക്കി മാറ്റും !
അതാണ്‌ എന്റെ സ്വപ്നം !

വിജയഭവനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക