(മലയാള നര്‍മ്മസാഹിത്യ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്നു യശ്ശഃശരീരനായ
വി.കെ.എന്‍ എഴുതിയ പയ്യന്‍ കഥകളിലെ `അമരന്‍' എന്ന കഥയെ ആധാരമാക്കി രചിച്ചത്.
)
കഥ നടന്നത് കുറച്ച് കൊല്ലങ്ങള്‍ക്ക് മുമ്പാണ്. മൂന്നു ശിവന്മാര്‍
തൃക്കണ്‍ പാര്‍ത്തുകൊണ്ട് തൃശ്ശൂരിനെ കാത്തുകൊള്ളുന്നുണ്ടെങ്കിലും അവിടത്തെ
ആളുകള്‍ സമയമടുക്കുമ്പോള്‍ മരിച്ചിരുന്നു. ആളുകള്‍ക്ക് അതില്‍
പരാതിയില്ലായിരുന്നു. കാരണം മരണം അനിവാര്യമാണല്ലോ? എന്നാല്‍ എല്ലാവരേയും
അത്ഭുതപ്പെടുത്തികൊണ്ട് അവിടെ നിന്നു മരണം പെട്ടെന്ന് അപ്രത്യക്ഷമായി. മുത്തി
ചത്ത് കട്ടിലൊഴിയാന്‍ കാത്തിരുന്നവരെപ്പോലെയുള്ളവര്‍ക്ക് ഇതില്‍ വലിയ
നിരാശയുണ്ടായി. എന്തു കൊണ്ടാണ് കാലന്‍ തൃശ്ശൂരിലേക്ക് വരാത്തത്. ഈ വിവരമറിഞ്ഞ്
മരിക്കാന്‍ മനസ്സില്ലാത്തവര്‍ തൃശ്ശൂരിലേക്ക്‌് കുടിയേറിപ്പാര്‍ത്തു. തന്മൂലം
അവിടെ ഭൂമിക്ക് വില കൂടി. സംസ്‌കാര നിലവാരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായി
(തൃശ്ശൂരിനെ കേരളത്തിന്റെ സംസ്‌കാരിക കേന്ദ്രം എന്നു പറയുന്നുണ്ടല്ലൊ) കാലനെയും
പേടിപ്പിക്കുന്ന എന്താണ് ആ ദേശത്തുള്ളതെന്നറിയാന്‍ ആളുകള്‍ ആകാക്ഷപൂണ്ടു.
അങ്ങോട്ടുള്ള ആളുകളുടെ പ്രവാഹം കണ്ട് ദേവന്മാര്‍ പരിഭ്രാന്തരായി. ജനപ്പെരുപ്പം
മൂലം ഭൂമിയുടെ സന്തുലിതാവസ്‌ഥ തകരാറിലാകുമെന്ന് ഭയപ്പെട്ട് വിവരം വടക്കുംന്നാഥനെ
അറിയിച്ചു ഈ ലോകം രക്ഷിക്കാന്‍ `കാളകൂടവിഷം' കുടിച്ചവനാണു ഞാന്‍, നിങ്ങള്‍
ഭയപ്പെടേണ്ട. ഞാന്‍ പാര്‍ക്കലാം. ശിവന്‍ അത് പറഞ്ഞ് പുഞ്ചിരിച്ചു. അത് കേട്ട്
നിന്ന ബുദ്ധിമാനായ വേറൊരു ദൈവത്തിനു ആ ചിരി അത്ര പിടിച്ചില്ല. (ക്ഷമിക്കണം
മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഭാരതത്തില്‍ കൂടുതലാണല്ലോ,
അതുകൊണ്ടാണല്ലോ ഒരു ദൈവം എന്ന്‌പറയുമ്പോള്‍ അവര്‍ക്കൊക്കെ അത്ഭുതവും വിശ്വസിക്കാന്‍
പ്രയാസവും) വിഷം കുടിച്ച വീര്യം പറയുന്ന ശിവനെ നോക്കി അദ്ദേഹം ചോദിച്ചു `അന്ന്
പാര്‍വതി കയറി പിടിച്ചില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു'. നമഃശ്ശിവായ. തൃശ്ശൂര്‍
അമരന്മാരുടെ രാജ്യമായ കാരണമറിയാന്‍ ജനം ഉത്സുകരായി നില്‍ക്കുമ്പോഴാണു സംഗതിയുടെ
ചുരുള്‍ അഴിഞ്ഞത്.
കാലന്‍ അപ്രത്യക്ഷനാകാനുള്ള കാരണം പ്രശസ്‌ത
എഴുത്തുകാരനായിരുന്ന ശ്രീ വി.കെ.എന്‍. അദ്ദേഹത്തിന്റെ `പയ്യന്‍ കഥകള്‍' എന്ന
പുസ്‌തകത്തില്‍ എഴുതിയിരിക്കുന്നു. അത് എന്താണെന്ന് പറയാം. അദ്ദേഹം
എഴുതിയപോലെയല്ല മറിച്ച് ഈ ലേഖകന്റെ അവതരണ ഭാഷ്യത്തില്‍, ശൈലിയില്‍. സംഭവം
ഇങ്ങനെയാണ്. ഇട്ടൂപ്പ് മുതലാളി( നമ്മുടെ തൃശ്ശൂര്‍ക്കാരന്‍ തന്നെ) ഒരു
പയ്യനുമൊത്ത് തേക്കിന്‍ കാട് മൈതാനത്ത് വിശ്രമിക്കുകയായിരുന്നു. `ഒന്നാം രാഗം
പാടി' ഒന്നിനെ മാത്രം തേടി ചിലരൊക്കെ വടക്കുംന്നാഥന്റെ മുന്നില്‍ വന്നുപോകുന്നത്
ഇട്ടൂപ്പ് മുതലാളി ശ്രദ്ധിച്ചുകൊണ്ടിരുന്നു. സ്വരാജ് റൗണ്ടിലൂടെ ബസ്സുകള്‍
തെക്കോട്ടും വടക്കോട്ടും ഓടുന്നു. അങ്ങനെയിരുന്ന് നേരം ഇരുട്ടി. മേലോട്ട്
നോക്കിയപ്പോള്‍ നക്ഷ്‌ത്രങ്ങള്‍ നിറഞ്ഞ ആകാശം.
ഇട്ടൂപ്പ് മുതലാളി പയ്യനോട്
പറഞ്ഞു `ഡാ അങ്ങഡു നോക്ക് എന്തൊരു ഭംഗി.
പയ്യന്‍ അത് കണ്ട് ആഹ്ലാദപ്രകടനം
നടത്തി. `ക്ഷീരതാരാചര്‍ച്ചിതമായ പൂംശരല്‍ക്കാലാകാശം' അത്‌്‌കേട്ട് ഇട്ടൂപ്പ്
മുതലാളി ചോദിച്ചു.
`എന്തൂട്ട്, എന്തൂട്ട്'
പയ്യന്‍ പറഞ്ഞു
`നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശാന്ന് തന്നെ'
എന്നാ, പിന്നെ അതങ്ങ് പറഞ്ഞാല്‍
പോരേ. നീ എന്തിനാ ചര്‍ച്ചാണു, ക്ഷീരാന്നൊക്കെ പറേണത് നിങ്ങളു സാഹിത്യകാരന്മാര്‍
തെണ്ടികള്‍ , ഈ നാടു മുടിക്കും . ഇതു പറയുമ്പോള്‍ ഇട്ടൂപ്പ് മുതലാളിക്ക്
അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരെപ്പറ്റി ഒരു പക്ഷെ അറിവില്ലായിരുന്നു.
അല്ലെങ്കില്‍ അവിടെ ഇന്നത്തെപ്പോലെ സാഹിത്യകാരന്മാര്‍ ഇല്ലായിരിന്നിരിക്കാം.
ഇന്നാണെങ്കില്‍ല്‌പഇട്ടൂപ്പ് മുതലാളി പറഞ്ഞേനെ ` ആര്‍ക്കും വായിക്കാന്‍
വേണ്ടങ്കില്‍ നീയൊക്കെ എന്തിനാടാ എഴുതി സമയം കളയുന്നത്. ഇവിടെ നിന്നുള്ള മലയാള
പ്രസിദ്ധീകരണങ്ങള്‍ കാണുമ്പോള്‍ അതിലെ ഇവിടത്തെ എഴുത്തുകാരുടെ രചനകള്‍ കാണുമ്പോള്‍
കടിക്കാന്‍ പുറകെ വരുന്ന പട്ടിയെ കണ്ട് ഓടുന്നപോലെ ആളുകള്‍ പേടിച്ച് ഓടിയിരുന്നു.
ഇപ്പോള്‍ ജനം അത് ഗൗനിക്കാതെ നടക്കയാണ്. ഫലത്തില്‍ രണ്ടും ഒന്ന്
തന്നെ.
ഇട്ടൂപ്പ് മുതലാളി പയ്യനോട് ` എന്താണ്ടാ അടുത്ത
പരിപാടി'
`ഇമ്മക്ക് സിനിമക്ക് പുവ്വാം''
സിനിമയൊന്നും വേണ്ട, വേറെ
വച്ചതും'
പയ്യന്‍ സന്തോഷത്തോടെ പറഞ്ഞു.`ടൗണ്‍ഹാളില്‍ നാടകമുണ്ട്` സത്യവാന്‍
സാവിത്രി. ഇട്ടൂപ്പ് മുതലാളിയും പയ്യനും കൂടി നാടകം കാണാന്‍ പോയി. മുതലാളിയുടെ
സ്‌ഥലത്തെ പ്രധാന ദിവ്യത്വം മാനിച്ച് രണ്ടാം നിരയില്‍ സ്‌ഥാനം കിട്ടി. മുന്‍
നിരയില്‍ കളക്‌ടര്‍,സബ്ബ് കളക്‌ടര്‍, ഡി.എസ്.പി മുതലായവര്‍. സത്യവാന്‍ സാവിത്രി
നാടകത്തിന്റെ അവസാന രംഗം അരങ്ങേറുകയാണ്. ഈ രംഗത്തില്‍ സത്യവാന്റെ ജീവനും കൊണ്ട്
യമന്‍ പോകുമ്പോള്‍ പാതിവ്രത്യബലം കൊണ്ട് അത് കാണാന്‍ കഴിഞ്ഞ സാവിത്രി യമന്റെ
പുറകെ ചെന്ന് ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചു ചോദിക്കുന്നതാണ്. സദസ്സ്
നിശ്ശബ്‌ദം. സാവിത്രി കരഞ്ഞ്‌കൊണ്ട് യമനോട് `എന്റെ ഭര്‍ത്താവിനെ തിരിച്ച് തരണം,
അദ്ദേഹത്തിന്റെ ജീവന്‍ കൊണ്ട് പോകല്ലേ.. 'എന്ന് തൊഴുത് യാചിക്കുകയാണ്. എന്നാല്‍
യമനു യാതൊരു കൂസലുമില്ല. അയാള്‍ സത്യവാന്റെ ജീവന്‍ കയര്‍കൊണ്ട് കെട്ടി
പുറപ്പെടുകയാണ്. ഇതിനെക്കാള്‍ വലിയ ഒരക്രമം ഉണ്ടോ? ഇട്ടൂപ്പ് മുതലാളി ചിന്തിച്ചു.
മുന്‍നിരയില്‍ ഇരിക്കുന്ന പോലീസുദ്യോഗസ്‌ഥന്‍ ഈ രംഗം കണ്ട് അനങ്ങതിരിക്കുന്നത്
ഇട്ടൂപ്പ് മുതലാളിയെ അത്ഭുതസ്‌തബ്‌ദനാക്കി. സാവിത്രി എത്ര യാചിച്ചിട്ടൂം യമന്‍
ജീവന്‍ തിരിച്ചു കൊടുക്കുന്ന ലക്ഷണമില്ല.
ഇട്ടൂപ്പ് മുതലാളി ജുബ്ബയുടെ കൈ
ചുരുട്ടി കയറ്റി. സ്വര്‍ണ്ണമാല നേരെയിട്ടു മുണ്ട് മടക്കി കുത്തി. നേരെ
സ്‌റ്റേജിലേക്ക് കയറി ചെന്നു. അത് കണ്ട വേദിയിലെ നടീനടന്മാര്‍ സ്‌തബ്‌ദരായി.
സദസ്സ് പകച്ചിരുന്നു.
ഇട്ടൂപ്പ് മുതലാളി യമനോട് ` കൊടുക്കഡാ.. ജീവന്‍
കൊടുക്കഡാ ..'
യമന്‍ ഒരടി പിന്നോക്കം വക്കുന്നു. സംഭ്രമകരമായ
നിമിഷങ്ങള്‍....
എത്ര നേരായടാ ഒരു പെണ്ണുമ്പിള്ള കെട്ടിയോന്റെ ജീവനു വേണ്ടി
യാചിക്കണ്. കൊടുക്കഡാ ജീവന്‍...
യമന്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു
നിന്നു.
ഇട്ടൂപ്പ് മുതലാളി മുന്നോട്ടാഞ്ഞ് ഒരു
ആക്രോശം
`കൊടുക്കഡാ..`
യമന്‍ കയര്‍ നിലത്തെറിഞ്ഞ് ഓടടാ, ഓട്ടം. അതിനു
ശേഷം തൃശ്ശൂരില്‍ മരണമുണ്ടായിട്ടില്ല.
വാല്‍കഷണം: പിന്നീട് സത്യാവസ്‌ഥ
മനസ്സിലാക്കിയതിനു ശേഷം യമന്‍ വീണ്ടും വരാന്‍ തുടങ്ങുകയും തൃശ്ശൂരിലെ മരണ നില
വീണ്ടും ക്രമമാകുകയും ചെയ്‌തു.
(താല്‍പ്പര്യമുള്ള വായനക്കാര്‍ വി.കെ.എന്‍
ന്റെ പയ്യന്‍ കഥകള്‍ എന്ന പുസ്‌തകം വായിച്ച് ആസ്വദിക്കുക. നാട്ടില്‍ പോകുമ്പോള്‍
ഒരു കോപ്പി കരസ്‌ഥമാക്കുക).
