Image

തിരിച്ചുവരവിനായി ഗണേഷിന്റെ കരണം മറിച്ചില്‍ വീണ്ടും

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 10 April, 2013
തിരിച്ചുവരവിനായി ഗണേഷിന്റെ കരണം മറിച്ചില്‍ വീണ്ടും
അച്ഛന്റെ കേരള കോണ്‍ഗ്രസില്‍ ഒരു വിലയുമില്ലാത്ത ഒരു അഞ്ചുരൂപാ അംഗമായി തുടരുക മാത്രമാണ് ഇനി ഗണേഷ് കുമാറിന് വിധി. ആ വിധിയെ മറികടക്കാനുള്ള അവസാന കരണം മറിച്ചിലാണ് യാമിനിയുമായുള്ള ഒത്തുതീര്‍പ്പ്. പ്രശ്നം ഒത്തുതീരുകയും യാമിനി പരാതി പിന്‍വലിക്കുകയും ചെയ്താല്‍ വീണ്ടും മന്ത്രിയായി തിരിച്ചെത്താനാകുമെന്നാണ് ഗണേഷിന്റെ കണക്കുകൂട്ടല്‍ . അതിന് മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും പിന്തുണയുമുണ്ട്.
 
മന്ത്രി സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ഗണേഷ് എന്തുവേണമെങ്കിലും ചെയ്യും എന്ന് കഴിഞ്ഞദിവസങ്ങളില്‍ തെളിഞ്ഞതാണ്. സ്വന്തം രാഷ്ട്രീയഭാവിയെ ഓര്‍ത്തുമാത്രമാണ്, ഭാര്യയില്‍നിന്നുള്ള കൊടിയ പീഡനങ്ങള്‍ ഗണേഷ് സഹിച്ചത്. പുരുഷ വര്‍ഗത്തിനാകെ അപമാനകരമായ പീഡനങ്ങളാണ് താന്‍ ഏറ്റുവാങ്ങിയിരുന്നതെന്ന് അദ്ദേഹം തന്നെ ഏറ്റുപറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും ‘കമാ’എന്നൊരക്ഷരം മിണ്ടിയില്ല. ഒടുവില്‍ എല്ലാ വഴിയും അടഞ്ഞപ്പോള്‍ മാത്രമാണ്, ചോരപുരണ്ട ചിത്രങ്ങളുമായി വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കി ഒരു മുഴം മുന്‍പേ എറിഞ്ഞത്. അത് പക്ഷേ, പാളിപ്പോയി എന്നുമാത്രം. അതുവരെ ഈ ചോരപുരണ്ട ചിത്രങ്ങള്‍ ഗണേഷ് തന്റെ പ്രിയ സമ്പാദ്യമായി ആരെയും കാണിക്കാതെ കാത്തുസൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് ഓര്‍ക്കണം. 

മന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ആരുടെയൊക്കെ കാല്‍ക്കല്‍ വീണു. ആദ്യം, കാമുകിയുടെ ഭര്‍ത്താവിന്റെ. ആ കമഴ്ന്നടിച്ചുകിടക്കല്‍ ഭാര്യ തന്നെയാണല്ലോ നമ്മോട് വിളിച്ചുപറഞ്ഞത്. പിന്നെ അച്ഛന്റെ. അതുവരെ ശത്രുവായിരുന്ന അച്ഛനെ ഒരു സുപ്രഭാതത്തില്‍ 'മഹാന്‍' എന്നാണ് ഗണേഷ് വിളിച്ചത്. അതോടെ പിള്ളയുടെ ഉള്ളം അല്‍പമൊന്നുരുകി.

'കഷ്ടപ്പെട്ട്' സമ്പാദിച്ച' സ്വത്തില്‍ പാതിയും തന്റെ ശരീരത്തില്‍ 16 വര്‍ഷമായി കുച്ചുപ്പുടി നടത്തിക്കൊണ്ടിരിക്കുന്ന ഭാര്യക്ക് ഒരു വിഷമവുമില്ലാതെ നല്‍കാന്‍ തയ്യാറായി. അതിനുവേണ്ടി പണം കടം വാങ്ങി കാത്തിരുന്നു. പക്ഷേ, പണത്തിനുമീതെ പറക്കാത്ത യാമിനിക്ക് അത് പോരായിരുന്നു. ഇപ്പോള്‍ പിടിച്ചാല്‍ എല്ലാം കിട്ടും എന്ന് ആരോ അവരെ ഉപദേശിച്ചിരിക്കണം. അത് സ്വന്തം അമ്മായിഅച്ഛന്‍ തന്നെയാണെന്നാണ് സംസാരം. വഴിയേ പോകുന്ന ഏതെങ്കിലും കൊച്ചന്മാര്‍ ഡി.എന്‍ . എ. ടെസ്റ്റുനടത്തി ഗണേഷ് അച്ഛനാണെന്നു തെളിയിച്ച് വീട്ടില്‍ താമസമാക്കാന്‍ വരുന്നത് സഹിക്കാന്‍ പറ്റില്ലെന്ന് പിള്ള പറഞ്ഞിരുന്നുവെന്ന് യാമിനി ഒരു ചാനലില്‍ പറയുന്നതുകേട്ടു. ('സ്വന്തം പിള്ള'യുടെ ദുര്‍നടപ്പുകളെക്കുറിച്ച് പിള്ളയോളം അറിവുള്ളവരുണ്ടാകില്ല. കാരണം, ഈ പിള്ളയും ഒരിക്കല്‍ ഗണേഷിന്റേതു പോലൊരു പിള്ളയായിരുന്നുവെന്നാണ് കിംവദന്തി). കരാര്‍ പാലിച്ച് സ്വത്തും വാങ്ങി യാമിനി പോകുന്നതും ഗണേഷ് മന്ത്രിസ്ഥാനത്ത് തുടരുന്നതും വെറുതെയങ്ങ് പിള്ളക്ക് നോക്കിയിരിക്കാനാകുമോ? അതിനാണോ, ഇത്രയും നാള്‍ ഈ കളിയൊക്കെ കളിച്ചത്? അതുകൊണ്ട് മക്കളുടെ പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റ് എന്നത് ഗണേഷിന്റെ സൂത്രപ്പണിയാണെന്ന് അച്ഛന്‍ മരുമകളോട് ഓതിക്കൊടുത്തിരിക്കും.

മന്ത്രിസ്ഥാനമില്ലാതെ വെറും അഞ്ചുരൂപ മെമ്പറായി ഗണേഷ് ഈ ദിവസങ്ങളില്‍ എങ്ങനെയാണ് ജീവിച്ചത്? അദ്ദേഹത്തിനുമാത്രമേ അറിയൂ. തന്റെ കാല്‍ക്കല്‍ വീണ്ടും എത്തിയ ഗണേഷിനോട് യാമിനി ജീവനാംശം ആവശ്യപ്പെട്ടു. തീര്‍ന്നില്ല, ഗണേഷ് മാപ്പുപറയണമെന്നും. ഇതില്‍ മാത്രമാണിനി തര്‍ക്കം. മാപ്പുപറയാന്‍ ഗണേഷിന് ഒരു മടിയുമില്ല. മാസം രണ്ട് ലക്ഷം രൂപയാണ് ജീവനാംശമായി നല്‍കേണ്ടത്. അതുണ്ടാക്കാന്‍ മന്ത്രിയാകുകയല്ലാതെ നിവൃത്തിയില്ലല്ലോ. അതുകൊണ്ട് ഒന്നര പതിറ്റാണ്ടിലെ ചോരപുരണ്ട ദിനങ്ങള്‍ മറക്കാം. ആരുടെ കാലിലും വീഴാം. എത്ര നാണംകെട്ടിട്ടായാലും ഒടുവില്‍ ഒരു ഷാജി കൈലാസ് ചിത്രത്തിലേതുപോലെ തിരിച്ചുവരണം. അതിനായി എത്ര അഭിഭാഷകരും സിനിമാക്കാരുമാണ് തിരുവനന്തപുരത്ത് മജിസ്ട്രേറ്റിന്റെ ചേംബറില്‍ കാത്തുകിടന്നത്, മണിക്കൂറുകളോളം. സാക്ഷാല്‍ ഷാജി കൈലാസും എത്തി ചര്‍ച്ചക്ക്. പരസ്യമായി മാപ്പു പറയണമെന്ന യാമിനിയുടെ ആവശ്യത്തില്‍ തട്ടിയാണ് ചര്‍ച്ച പൊളിഞ്ഞത്. ഇതിനക്കോള്‍ വലിയ അപമാനത്തിന്റെ വടുക്കള്‍ ശരീരത്തില്‍ പേറി നടക്കുന്ന ഗണേഷിന് മാപ്പ് എന്ന രണ്ടക്ഷരം പറയാന്‍ എന്താണ് മടി? വരും ദിവസങ്ങളില്‍ കേരളത്തിന് അതുംകേള്‍ക്കാം. ഒരു കരച്ചില്‍ കൂടി കാണാം. തീര്‍ച്ച.

എം.എല്‍ .എ. സ്ഥാനം കൂടി തെറിപ്പിക്കാനുള്ള പിള്ളയുടെ പാരക്കുള്ള മറുപാര ഉണ്ടാക്കലാണ് ഗണേഷിന്റെ ഇപ്പോഴത്തെ ജീവിതലക്ഷ്യം. തന്റെ പാര്‍ട്ടിയുടെ വകുപ്പ് കോണ്‍ഗ്രസിന് സ്വമേധയാ നല്‍കി പാര്‍ട്ടിയെ സ്വന്തം കക്ഷത്തുവക്കാനാണ് പിള്ളയുടെ പ്ളാന്‍ . എന്നാല്‍, വേണമെങ്കില്‍ ഒരു കേരള കോണ്‍ഗ്രസിനെ പുതുതായി ഉണ്ടാക്കി ഗണേഷിനെ അതിന്റെ മന്ത്രിയാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ പദ്ധതി. ഇതില്‍ ഏത് ജയിക്കുമെന്നത് കണ്ടറിയാന്‍ നമുക്ക് കാത്തിരുന്നേ മതിയാകൂ.
തിരിച്ചുവരവിനായി ഗണേഷിന്റെ കരണം മറിച്ചില്‍ വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക