Image

ട്രെയിനിംഗ്‌ വീലുകള്‍ (മിനിക്കഥ: ജേക്കബ്‌ തോമസ്‌)

Published on 06 February, 2014
ട്രെയിനിംഗ്‌ വീലുകള്‍ (മിനിക്കഥ: ജേക്കബ്‌ തോമസ്‌)
ഉണ്ണിക്കുട്ടന്‍ ആദ്യമായി ട്രെയിനിംഗ്‌ വീലുകളില്ലാതെ സൈക്കിള്‍ ചവിട്ടുകയാണ്‌.

ഊരിയിടപ്പെട്ട രണ്ടു ചക്രങ്ങള്‍ അവന്റെ സംരംഭം നോക്കിക്കൊണ്ട്‌ പുല്‍ത്തകടിയില്‍ ഉല്‍ക്കണ്‌ഠയോടെ കിടന്നു.

`നോക്കൂ അവന്റെ പോക്കു കണ്ടോ? ഇപ്പോള്‍ മറിഞ്ഞുവീഴും.' ഇടതുചക്രം പറഞ്ഞു.

`നേരെ ഓടിക്കുന്നതിനു പകരം അവന്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചു വെട്ടിച്ചല്ലെ ഓടിക്കുന്നത്‌.' വലതുചക്രം പറഞ്ഞു.

`പതുക്കെ ചവിട്ടിയാല്‍ പോരെ? എന്തു വേഗത്തിലാണവന്‍ ചവിട്ടുന്നത്‌! എവിടെയെങ്കിലും മറിഞ്ഞുവീഴുമെന്നു തീര്‍ച്ചയാണ്‌.'

`എന്നിട്ടു മുട്ട്‌ പൊട്ടി ചോരയുമൊലിച്ചു കരഞ്ഞുകൊണ്ടു തിരിച്ചു വരും. നോക്കിക്കോളൂ.'

`എന്തു ശാഠ്യമായിരുന്നു ചക്രങ്ങള്‍ മാറ്റണമെന്ന്‌! തീര്‍ച്ചയായും അവനു കുറച്ചു നാളുകള്‍കൂടി ചക്രങ്ങളുടെ ആവശ്യമുണ്ട്‌.'

ഒരു വളവുതിരിഞ്ഞ്‌ അവന്‍ അപ്രത്യക്ഷനായി. എന്താണു നടക്കുന്നതെന്നറിയാതെ ചക്രങ്ങള്‍ വ്യാകുലതയോടെ കാത്തിരുന്നു.

ഉണ്ണിക്കുട്ടന്‍ തിരിച്ചെത്തി. മുട്ട്‌ പൊട്ടിയിട്ടുണ്ട്‌. പക്ഷെ മുഖത്താകെ സന്തോഷവും സംതൃപ്‌തിയും.

`എന്തു രസം ഇങ്ങനെ സൈക്കിള്‍ ചവിട്ടാന്‍.' അവന്‍ ആഹ്‌ളാദത്തോടെ വിളിച്ചു പറഞ്ഞു.

പുല്‍ത്തകടിയില്‍ കിടക്കുന്ന ചക്രങ്ങല്‍ അവന്റെ കണ്ണില്‍പെട്ടു.

`ഇനിയിതാര്‍ക്കു വേണം!'

ഉണ്ണിക്കുട്ടന്‍ ചക്രങ്ങളെടുത്ത്‌ കുപ്പയിലേക്കെറിഞ്ഞു.
ട്രെയിനിംഗ്‌ വീലുകള്‍ (മിനിക്കഥ: ജേക്കബ്‌ തോമസ്‌)
Join WhatsApp News
വിദ്യാധരൻ 2014-02-07 20:18:16
ചക്രങ്ങളുടെ ഗതി പ്രായമായ മാതാപിതാക്കൾക്ക് വരാതിരിക്കട്ടെ. വൃദ്ധ സദനങ്ങളിലെ ചിലവു കൂടി വരുന്നുണ്ട്. പുൽത്തകിടിയിൽ കിടത്തിയാലും വേണ്ടില്ല കുപ്പയിൽ മക്കൾ എറിയാതിരുന്നാൽ മതിയായിരുന്നു 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക