Image

ഒരു ബ്രിട്ടീഷ് ദേശീയവാദിയും ചില പട്ടാളക്കഥകളും-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യു.കെ

ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യു.കെ Published on 13 April, 2014
ഒരു ബ്രിട്ടീഷ് ദേശീയവാദിയും ചില പട്ടാളക്കഥകളും-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യു.കെ
സാധാരണ ജോലിക്ക് ചെല്ലുമ്പോള്‍ കാണുന്ന ഗ്രയം എന്ന ഇംഗ്ലീഷ് സുഹൃത്ത് ഇന്ന് എന്നെ കണ്ടപ്പോള്‍ പറഞ്ഞു: "ടോം നീ ബ്രിട്ടീഷ് ആര്‍മിയില്‍ ആണ് ജോലി ചെയ്യുന്നതെങ്ങില്‍ നിനക്ക് ഇന്നു പണിഷ്‌മെന്റ് കിട്ടിയേനെ". എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ എന്റെ യൂണിഫോമില്‍ ഒരു ചെറിയ നൂല്‍ പൊങ്ങി നില്‍ക്കുന്നത് ചൂണ്ടി കാണിച്ചു. ഗ്രയം, ബ്രട്ടീഷ് ആര്‍മിയില്‍ വളരെക്കാലം ജോലിചെയ്ത ആളാണ്. ലോകത്ത് ഒരുപാടു സ്ഥലങ്ങളും കണ്ടിട്ടുണ്ട്. നല്ല ചരിത്രബോധവും ഗ്രയമിനുണ്ട്. ഞാന് ചോദിച്ചു ആര്‍മിയില്‍  ആയിരുന്നപ്പോള്‍ പണിഷ്‌മെന്റ് കിട്ടിയിട്ടുണ്ടോ എന്ന് ഒന്നല്ല, ഒത്തിരി പ്രാവശ്യം കിട്ടിയിട്ടുണ്ട് എന്നായിരുന്നു മറുപടി.

ഏറ്റവും വലിയ പണിഷ്‌മെന്റ് എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ജര്‍മ്മനിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഞായറാഴ്ചകളില്‍ പുറത്തുപോകുമ്പോള്‍ യൂണിഫോം ഉപയോഗിക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. ക്യാമ്പില്‍ ഡ്യൂട്ടിയില്‍ ആയിരുന്ന ഗ്രയമും സുഹൃത്തും കൂടി കമാണ്ടറുടെ അനുമതി ഇല്ലാതെ പട്ടാളത്തിന്റെ ലാന്‍ഡ് റോവര്‍ ഉം കൊണ്ട് യൂണിഫോമില്‍ അടുത്തുള്ള മോണോ എന്ന ഡാമിന്റെ മുകളിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി അവിടെ ബ്രിട്ടീഷ് പട്ടാളക്കാരെ കണ്ട ഒരു പഴയ ഹിറ്റ്‌ലറുടെ ആര്‍മിയില്‍ ഉണ്ടായിരുന്ന ഒരു പ്രായം ചെന്ന പട്ടാളക്കാരന്‍ വാക്കിംഗ് സ്റ്റിക് കൊണ്ട് അലറി വിളിച്ചു പുളിച്ച തെറിയും പറഞ്ഞുകൊണ്ട് പുറകെ വന്നു. ഈ വന്ന പ്രായം ചെന്ന മനുഷ്യന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്‌ലറുടെ സൈന്യത്തിലെ അംഗം ആയിരുന്നു. അദ്ദേഹം ഈ മോണോ ഡാമില്‍ ഡ്യൂട്ടി ചെയ്യുന്ന സമയത്താണ് ബ്രിട്ടീഷ് എയര്‍ഫോഴ്‌സ് ഡാമില്‍ ബോംബ് ഇടുന്നത്. അങ്ങനെ  അദ്ദേഹത്തിന് പരിക്ക് പറ്റുകയും ചെയ്തിട്ടുള്ള ആളായിരുന്നു. ഇതാണ് ബ്രിട്ടീഷ് പട്ടാളക്കാരെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരാന്‍ കാരണം. തന്നെയുമല്ല ബ്രിട്ടീഷ്‌കാര്‍ക്ക് ജര്‍മ്മന്‍കാരെയും ജര്‍മ്മന്‍കാര്‍ക്ക് ബ്രിട്ടീഷ്‌കാരെയും കണ്ടുകൂട. കാരണം രണ്ടുലോക യുദ്ധങ്ങളും അവര്‍ തമ്മില്‍ ആയിരുന്നല്ലോ.

എന്താണെങ്കിലും ക്യാമ്പില്‍ തിരിച്ച് ചെന്നപ്പോള്‍ ഗ്രയമിനെയും സുഹൃത്തിനെയും കമാണ്ടര്‍ പിടികൂടി. ശിക്ഷകിട്ടിയത് മൂന്നു ദിവസം ക്യാമ്പില്‍ ഉപയോഗിക്കുന്ന ഉരുളകിഴങ്ങ് മുഴുവന്‍ തന്നെ അരിഞ്ഞു തീര്‍ക്കണം എന്നായിരുന്നു. അത് ഇച്ചിരെ കടന്ന ശിക്ഷ ആയിരുന്നു എന്ന് ഗ്രയം പറഞ്ഞു.
ലോകത്തിലെ ഏറ്റവും നല്ല ആര്‍മി ആരുടേത് ആണ് എന്ന ചോദ്യത്തിനു ബ്രിട്ടീഷ് ആര്‍മി എന്നായിരുന്നു മറുപടി. കാരണം ബ്രിട്ടീഷ് ആര്‍മി വളരെ ഡിസിപ്ലിന്‍ ഉള്ള ആര്‍മി ആണ്. ബ്രിട്ടീഷ് ആര്‍മി ഓഫിസര്‍ക്ക് പുറകില്‍ നിന്നും ആക്രമണം ഭയക്കാതെ ധൈര്യമായി മുമ്പില്‍ നിന്നു കമാണ്ട് ചെയ്യാം. ബ്രിട്ടീഷ് ആര്‍മിയുടെ ചരിത്രത്തില്‍ വളരെ കുറച്ചു മാത്രമേ ഓഫിസര്‍ക്ക് നേരെ സ്വന്തം സൈന്യം ആക്രമണം നടത്തിയിട്ടുള്ളൂ.

അദ്ദേഹം പറഞ്ഞു, എന്നാല്‍ ലോകത്തിലെ ഏറ്റവും മനഃസാക്ഷി ഇല്ലാത്ത സൈന്യം ഇസ്രേയലിന്റെതാണ്. അവര്‍ക്ക് കുട്ടികള്‍ക്ക് നേരെയും സ്ത്രീകള്‍ക്ക് നേരെയും വെടിയുതിര്‍ക്കാന് മടിയില്ല. കാരണം അവരെ നയിക്കുന്നത് ദേശതാല്‍പ്പര്യം മാത്രമാണ്. ഗൂര്‍ക്കകളും അങ്ങനെ തന്നെ ആണ് എന്നും ഗ്രയം പറഞ്ഞു. ലോകത്തിലെ നല്ല ആയുധങ്ങള്‍ ഉള്ളത് അമേരിക്കന്‍ പട്ടാളത്തിനാണു. പക്ഷേ അവര്‍ മോശം പട്ടാളക്കാര്‍ ആണ് എന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ആര്‍മിയുടെ സല്യൂട്ടും, അമേരിക്കന്‍ ആര്‍മിയുടെ സല്യൂട്ടും ഗ്രയം കാണിച്ചുതന്നു. എന്നിട്ട് സല്യൂട്ടിന്‌റെ ചരിത്രവും വിശദീകരിച്ചു. പണ്ട് അമ്പും വില്ലും കൊണ്ട് യുദ്ധം നടന്നിരുന്ന കാലത്ത് അന്ന് റോമന്‍ പട്ടാളക്കാര്‍ വച്ചിരുന്ന ഹെല്‍മറ്റിന്റെ കണ്ണുമൂടിയിരുന്ന ഗ്ലാസിന് പറയുന്നത് വിസര്‍ (visor)  എന്നാണ്. തന്റെ അടുത്ത വരുന്ന മറ്റൊരു പട്ടാളക്കാരനെ കാണുമ്പോള്‍ ശത്രുവല്ല എന്ന് അിറയിക്കുന്നതിനു വേണ്ടി വൈസര്‍ മുകളിലേക്ക് ഉയര്‍ത്തികാണിക്കും അങ്ങനെ കാണിക്കുന്നത് ആണ് പിന്നീട് ഇന്നത്തെ സല്യൂട്ട് ആയി മാറിയത്.

എന്റെ കൂടെ ജോലിചെയ്യുന്ന നല്ല ഒരു ശതമാനം ഇംഗ്ലീഷ്‌കാരും ആര്‍മിയില്‍ നിന്നും പിരിഞ്ഞുവന്നവരാണ്. സമയം കിട്ടുമ്പോള്‍ ലോകത്ത് അങ്ങോളമിങ്ങോളമുള്ള അവരുടെ അനുഭവങ്ങള്‍ ഞാന്‍ ചോദിച്ചറിയാന്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും അത് എനിക്ക് സന്തോഷവും പ്രധാനം ചെയ്യുന്നുണ്ട്.

താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ ഗ്രയം, ബ്രിട്ടീഷ് ആര്‍മി സല്യൂട്ട് ചെയ്യുന്നത്. രണ്ടാമത്തെ ഫോട്ടോ അമേരിക്കന്‍ സല്യൂട്ട്.


ഒരു ബ്രിട്ടീഷ് ദേശീയവാദിയും ചില പട്ടാളക്കഥകളും-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യു.കെഒരു ബ്രിട്ടീഷ് ദേശീയവാദിയും ചില പട്ടാളക്കഥകളും-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യു.കെഒരു ബ്രിട്ടീഷ് ദേശീയവാദിയും ചില പട്ടാളക്കഥകളും-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യു.കെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക