Image

ശകുന്തള (കവിത: കൃഷ്ണ)

Published on 02 September, 2014
ശകുന്തള (കവിത: കൃഷ്ണ)
നാളെ ഞാന്‍ പോകുമെന്റെ പ്രിയന്റെ സവിധത്തില്‍
ആകിലും അവനെന്നെയറിയാതിരുന്നീടുമോ?
മാമുനി തന്‍ ശാപം ഫലിക്കുമോ അവനെന്നേ
കേവലം ഭ്രാന്തിയെന്നു നിനച്ചു ഹസിക്കുമോ?
ഏതിനും ഞാനവനെ മറക്കില്ലയൊരിക്കലും
സൂര്യനെ മറക്കാന്‍ പാവം, പങ്കജത്തിന്നാകുമോ?
ഇനി ഞാന്‍ മടങ്ങില്ല ഇങ്ങോട്ടിനിയൊരിക്കലും
ആരെന്തു പറഞ്ഞാലും, എന്തൊക്കെയോതിയാലും.
പ്രണയത്തിരകളില്‍പെട്ടുഴലും മനസ്സിന്റെ
വികൃതികള്‍ മുനിമാര്ക്ക് ­ തിരിച്ചറിയാനാമോ?
അതറിയാതെന്നേ ശപിച്ച മാമുനിയെ
പ്രണയപരവശയാ,മിവളും ശപിക്കുന്നു.
ദുഷ്യന്ത,നെന്‍ പ്രിയ,നെന്നെ തിരിച്ചറിഞ്ഞില്ലയെന്നാല്‍
ആയതില്‍ ദുഃഖം ദുര്‍വാസാവിന്‍ മനം നീറ്റീടട്ടേ.
പാവമാം ഈ പെണ്ണിന്റെ ജീവിതം തുലഞ്ഞെങ്കില്‍
ആയതിന്നു കാരണമാകുന്നതാ മുനിയല്ലേ?
പാവമാം മാനവനു ശാന്തിയേകേണ്ട ജ്ഞാനി
ജീവിതം തകര്‍ക്കുന്നതാര്‍ക്കു ക്ഷമിക്കാനാകും?
എന്‍ വ്യഥയകറ്റി, യെന്നെ സ്വച്ഛയാക്കേണ്ട ഋഷി­
പുംഗവനെന്നെ ശപിച്ചാലത്താങ്ങാനാമോ?
പറയൂ പുഴകളേ, പറയൂ മലകളേ
പറയൂ വാന,മേഘ,വര്‍ഷ, പ്രകൃതികളേ
ഇവിടെയാരുടെ തെറ്റെന്നോതുവിന്‍ ദൈവങ്ങളേ
ഇവളില്‍ ശാപം ഫലിക്കില്ലെന്നോതൂ നിങ്ങള്‍.
താന്തയാ,മെന്നില്‍ നിങ്ങളാഹ്ലാദം നിറയ്ക്കുമോ?
പാവമീ ശകുന്തളയെ കാത്തു രക്ഷിച്ചീടുമോ?

കൃഷ്ണ

ശകുന്തള (കവിത: കൃഷ്ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക