
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്നും വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ.
വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികൾക്ക് നിർണായകമാണെന്നും നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയില്‍ തുറന്നുകാട്ടാന്‍ തയ്യാറാണെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ കാസ ചൂണ്ടിക്കാട്ടി.
വഖഫ് നിയമത്തിനെതിരെ മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ കാസ ആരോപിക്കുന്നുണ്ട്.
അതേസമയം വഖഫ് ഭേദഗതി നിയമത്തില്‍ സുപ്രീം കോടതി തുടര്‍ന്ന് പരിഗണിക്കുന്ന അഞ്ച് ഹര്‍ജികളിലും മുസ്ലീം ലീഗിനെ പരിഗണിക്കില്ല. എന്നാല്‍ കക്ഷിചേരല്‍ അപേക്ഷ നിലനില്‍ക്കുമെന്നാണ് കാസയുടെ അഭിഭാഷകര്‍ പറയുന്നത്.
മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം വഖഫ് ഭേദഗതി നിയമം നിര്‍ണായകമാണ്.
കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ ആണ് സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ നല്‍കിയത്. കെവിന്‍ പീറ്റര്‍ നല്‍കിയ അപേക്ഷയില്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും ചൂണ്ടിക്കാട്ടുന്നു. അഡ്വ ടോം ജോസഫാണ് കാസയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയതിനെ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യത്തോടെയാണ് കാണുന്നത്.