കൊച്ചി: എറണാകുളം-അങ്കമാലി മേജർ അതിരൂപതയില്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി ഉറച്ച നിലപാടെടുക്കുന്ന വൈദികരുടെയും വിശ്വാസി സമൂഹത്തിന്‍റെയും സംഗമത്തിൽ ആഗസ്റ്റ് 7 ന് ഞായറാഴ്ച കലൂര്‍ സ്റ്റേഡിയത്തിലെ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നഗറില്‍ അതിരൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നും വൈദീകരുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ ഒഴിക്കിയെത്തി. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടി വിശ്വാസികൾ സമ്മേളനത്തിലേക്ക് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ എത്തിച്ചേർന്നു.
അതിരൂപത സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസി.വൈ.എം. സി.എല്‍.സി, സി.എം.എല്‍, വിന്‍സെന്‍റ് ഡി പോള്‍ തുടങ്ങീയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സംയുക്തമായി ഒരുക്കിയ വിശ്വാസസംരക്ഷണ മഹാസംഗമം വൻ വിജയമാക്കിയ വിശ്വാസികൾ സഭാ നേതൃത്വത്തിന്റെ അനീതിക്കെതിരെയും മാർ ആന്റണി കരിയിലിനെ നിർബന്ധിച്ചു രാജി വയ്പ്പിച്ചു എറണാകുളം അതിരൂപതയുടെ അതിർത്തിക്ക് പുറത്ത് കടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി.
അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടു പ്രശ്നങ്ങളില്‍ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റ്യൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചു നല്കുക, കാരണം കാണിക്കല്‍ നോട്ടീസു പോലും നല്കാതെ രാജി വെപ്പിക്കുകയും ഊരുവിലക്കേര്‍പ്പെടുത്തുകയും ചെയ്ത ആര്‍ച്ചുബിഷപ് ആന്‍റണി കരിയിലിനോട് സിനഡ് നീതി പുലര്‍ത്തുക, സിനഡ് പിതാക്കന്മാര്‍ വിശ്വാസികളെയും വൈദികരെയും കേള്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ദൈവജനം ഒത്തുച്ചേർന്നതും റാലി നടത്തിയതും. ജനാഭിമുഖ കുര്‍ബാന ഒരു വിഭാഗം വൈദികരുടെയോ അല്മായരുടെയോ മാത്രം ആവശ്യമല്ലെന്നും അതിരൂപതയയിലെ 99 ശതമാനവും വൈദീകരും അല്മായരും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ തുറവിയുള്ള ജനാഭിമുഖ കുര്‍ബാനയില്‍ ഉറച്ച നിലപാടുള്ളവരാണെന്നും പ്രതിജ്ഞ എടുത്തു.
അതിരൂപതയിലെ മുഴുവൻ ഇടവകകളും സ്വന്തം ബാനറിന്റെ കീഴിൽ റാലിയിൽ അണിചേർന്നു. മറ്റു രൂപതകളിൽ നിന്ന് എത്തിചേരുന്ന വൈദീകരും പ്രതിനിധികളും ഒന്നിച്ചു റാലിയിൽ പങ്കെടുത്തു. തൃശൂർ, ഇരിങ്ങാലക്കുട, പാലാ, ചങ്ങനാശ്ശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തലശേരി രൂപതകളിൽ നിന്ന് വൈദീക പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
വിശ്വാസസംരക്ഷണ സമ്മേളനത്തില്‍ ഫാ. ജോസ് ഇടശേരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഷൈജു ആന്റണി, ബിജു തോമസ്, ഫാ. സണ്ണി കളപുരക്കൽ, ഡോ. കൊച്ചുറാണി എന്നിവർ വിഷയാവതരണം നടത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജനറൽ കൺവീനർ ഷിജോ കരുമത്തി സ്വാഗതം പറയും, ഫാ. കുരിയാക്കോസ് മുണ്ടാടാൻ ആമുഖ പ്രഭാഷണം നടത്തും, മോൺ.വർഗീസ് ഞാളിയത് അധ്യക്ഷൻ ആയിരിക്കും, അതിരൂപതയുടെ ആവശ്യങ്ങള്‍ കാണിച്ചുകൊണ്ട് അഡ്വ. ബിനു ജോൺ പ്രമേയം അവതരിപ്പിക്കും, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ് ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടിയുള്ള പ്രതിജ്ഞക്ക് നേതൃത്വം നൽകും, സംഘടന പ്രതിനിധികളായ ആഗസ്റ്റിൻ കണിയാമാറ്റം, ജെമി ആഗസ്റ്റിൻ, മാത്യു കരോണ്ടുകടവൻ, ടിജോ പാടായിട്ടിൽ, അനിൽ പാലത്തിങ്കൾ ബെന്റലി താടിക്കാരൻ,ആശംസകൾ അർപ്പിക്കും, ജോയിന്റ് കൺവീനർ തങ്കച്ചൻ പേരയിൽ നന്ദി പറയും. ഫാ. സെബാസ്റ്റ്യൻ തളിയൻ, ഫാ. ജോസ് വൈലിക്കോടത്ത്, റിജു കാഞ്ഞൂക്കാരൻ, ജോൺ കല്ലൂക്കാരൻ, പാപ്പച്ചൻ ആത്തപ്പിള്ളി, ജോമോൻ തോട്ടാപ്പിള്ളി, ബെന്നി വാഴപ്പിള്ളി, ജോസഫ് ആന്റണി, ബോബി മലയിൽ, ഫാ.ബെന്നി മാരാംപറമ്പിൽ, ഫാ.പോൾ ചിറ്റിനപ്പിള്ളി, ബാബു ചൂളക്കൽ, വിജിലൻ ജോൺ, പ്രകാശ് പി ജോൺ, ജിജി പുതുശേരി, ജോൺ ജേക്കബ്, ബോബൻ, റോക്കി ചേർത്തല, നിമ്മി ആന്റണി എന്നിവർ സമ്മേളനത്തിനും റാലിക്കും നേതൃത്വം നൽകി.
ഫാ. ജോസ് വൈലികോടത്ത്(PRO)
അതിരൂപത സംരക്ഷണ സമിതി
റിജു കാഞ്ഞുക്കാരൻ(PRO)
അല്മായ മുന്നേറ്റം