യുക്രെയ്ന് അധിനിവേശത്തില്‍ മേല്‍കൈ നേടുന്നതിനായി സൈനിക സേവനം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങി റഷ്യ.
നിര്‍ബന്ധിത സൈനിക സേവനം ഉറപ്പാക്കുന്ന “ട്രൂപ്പ് മൊബിലൈസേഷന്‍’ നടപടികള്‍ക്ക് തുടമിട്ടതായി പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് അറിയിച്ചു. യുക്രെയിന്‍ അധിനിവേശത്തിന് മൂന്നു ലക്ഷം റിസര്‍വ് ബെറ്റാലിയനെ തയ്യാറാക്കുമെന്ന് പ്രസിഡന്റ് പുടിന് പ്രഖ്യാപിച്ചതോടെ രാജ്യത്തുനിന്ന് യുവാക്കളും മദ്ധ്യവയസ്കരും വന്‍തോതില്‍ പലായനം ചെയ്യുന്നു.
പതിനെട്ടിനും അറുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് പ്രധാനമായും രാജ്യം വിടുന്നത്. രാജ്യത്തുനിന്ന് പുറത്തേക്കുള്ള വിമാന ടിക്കറ്റുകള്‍ ഒറ്റദിവസം കൊണ്ട് വിറ്റുതീര്‍ന്നു. എത്ര തുകകൊടുത്തും ടിക്കറ്റെടുക്കാന്‍ തയ്യാറായി ജനങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് ഒഴുകുകയാണ്. വണ്‍വേ ടിക്കറ്റുകള്‍ മാത്രമാണ് ഇവര്‍ക്കെല്ലാം ആവശ്യം. സ്വന്തം രാജ്യത്തേക്ക് മടങ്ങിവരുന്നതിനെപ്പറ്റി ആലോചിക്കുന്നേയില്ല എന്നാണ് അവര്‍ പറയുന്നത്.
ഇതിനിടെ അപകടം മനസിലാക്കിയ അധികൃതര്‍ 18-65 വയസിന് ഇടയിലുള്ളവര്‍ രാജ്യം വിടുന്നത് വിലക്കുകയും ചെയ്തു. രാജ്യത്ത് പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും പടര്‍ന്നിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് റഷ്യ ഇത്തരമൊരു നീക്കം നടത്തുന്നത്. ആയുധ പരിശീലനം ലഭിച്ച, ആരോഗ്യമുള്ള രണ്ടരക്കോടി പൗരന്മാരില് നിന്ന് 3,00,000 ആളുകളെ അതിര്‍ത്തിയില്‍ അണിനിരത്താന്‍ ഉദേശിക്കുന്നതാണ് ഈ പദ്ധതി. എത്ര നാളത്തേക്കാണ് നിര്‍ബന്ധിത സേവനമെന്നോ ജോലിയില്‍ പ്രവേശിക്കാനുള്ള കൃത്യമായ കോംബാറ്റ് പരിശീലന യോഗ്യതയോ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
സാധാരണ പൗരന്മാരെയും തടവുപുള്ളികളെയും യുദ്ധരംഗത്തേക്ക് തള്ളിവിടാനുള്ള നീക്കമാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഇന്നലെ രാവിലെ ടെലിവിഷന്‍ അഭിസംബോധനയിലൂടെയാണ് റിസര്‍വ് സൈനികരെ അയയ്ക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് പ്രഖ്യാപനം നടത്തിയത്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ആണവ ഭീഷണിയുണ്ടായാല്‍ വിശാലമായ ആയുധശേഖരം മുഴുവന്‍ പുറത്തെടുക്കുമെന്നും പുടിന് മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുടിന് ഇത്രയും മൂര്‍ച്ചയേറിയ മുന്നറിയിപ്പ് നല്‍കുന്നത്.