Image

എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

Published on 24 November, 2022
എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍(59) അന്തരിച്ചു. തിരുവനന്തപുരം  വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു.

ഇന്ന് ഉച്ചയായിട്ടും ഭാര്യക്കും ബന്ധുക്കള്‍ക്കും ഫോണില്‍ കിട്ടാഞ്ഞതിനെ തുടർന്ന്  പോലീസെത്തി ഫ്‌ളാറ്റ് തള്ളിത്തുറന്നപ്പോഴാണ്   മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അസ്വാഭാവികതയില്ലെന്നാണ് പ്രഥമിക വിലയിരുത്തല്‍. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പോലീസ് അറിയിച്ചു.

നോവലിസ്റ്റ്, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായിരുന്ന ഇദ്ദേഹം പാലക്കാട് ജില്ലയിലെ പത്തിരിപ്പാല സ്വദേശിയാണ്, 1963ലാണ്  ജനനം . കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടര്‍ന്നു പയ്യന്നൂര്‍ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധരചന എന്നിവയില്‍ പാടവം തെളിയിച്ചിരുന്നു.

കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ  ‘ക്യാമ്പസി’ന് നേതൃത്വം നല്‍കി പ്രസിദ്ധീകരിച്ചു.

വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് ഈയാഴ്ച വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.

80കളില്‍ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികള്‍ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു.

പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ക്കും അര്‍ഹനായി. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക