ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണിതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്.
മെയ് മാസത്തില്‍ തന്നെ സന്ദര്‍ശനമുണ്ടാകുമെന്നാണ് വിവരം.
ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും ചൈനയുടെ ഭീഷണി തടയുന്നതിന് ഇന്തോ -പെസഫിക് മേഖല തുറന്നുകൊടുക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കും.
സന്ദര്‍ശനം ജൂണിലേക്കായിരുന്നു വൈറ്റ് ഹൗസ് തീരുമാനിച്ചിരുന്നതെങ്കിലും തീയതികള്‍ തമ്മില്‍ യോജിക്കാതെ വന്നതിനാലാണ് മെയ് മാസത്തില്‍ നടത്താന്‍ തീരുമാനമായതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മോദിയോടൊപ്പമുള്ള ഡിന്നര്‍ ബൈഡന്റെ മൂന്നാമത്തെ ഔദ്യോഗിക രാജ്യ സന്ദര്‍ശന പരിപാടിയാണ്. ആദ്യം ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയാണ് അദ്ദേഹം ക്ഷണിച്ചിരുന്നത്. ഏപ്രില്‍ 26ന് സൗത് കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ സ്വീകരിക്കുന്നുണ്ട്.
അതേസമയം, സെപ്റ്റംബറിൽ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം ചർച്ചയുടെ പ്രധാന വിഷയങ്ങളിൽ ഒന്നായിരിക്കും. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.