Image

രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പൊലീസ്:പീഡനത്തിനിരയായ യുവതികളുടെ വിവരങ്ങള്‍ തേടി; വിരോധം തീര്‍ക്കലെന്ന് കോണ്‍ഗ്രസ്

Published on 19 March, 2023
രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍  പൊലീസ്:പീഡനത്തിനിരയായ യുവതികളുടെ വിവരങ്ങള്‍ തേടി; വിരോധം തീര്‍ക്കലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയ പൊലീസ് മടങ്ങി. ഡല്‍ഹി സ്‌പെഷ്യല്‍ കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാഹുലിന്റെ വീട്ടില്‍ എത്തിയത്.

തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് പൊലീസ് അറിയിച്ചു.

രാഹുലിന്റെ മൊഴി രേഖപ്പെടുത്താന്‍ മറ്റൊരു നോട്ടീസ് നല്‍കിയതിനു ശേഷമാണ് പൊലീസ് മടങ്ങിയത്. എന്നാല്‍ അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടര മണിക്കൂറാണ് രാഹുലിന്റെ വസതിക്കു മുന്നില്‍ കാത്തുനിന്നത്. ആവശ്യമെങ്കില്‍ രാഹുലിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ വീടിനു പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പൊലീസ് ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ പോയതിനു പിന്നാലെ രാഹുലും കാറില്‍ വീട്ടില്‍ നിന്നും പോയി.

ഭാരത് ജോഡ യാത്ര ദൈര്‍ഘ്യമേറിയതായതിനാല്‍, അതില്‍ നടത്തിയ പ്രസ്താവനകള്‍ ഓര്‍മയില്ലെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയത് അറിഞ്ഞ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ വീട്ടിലെത്തിയിരുന്നു. കൂടാതെ നേതാവിന് പിന്തുണ അറിയിച്ച്‌ നിരവധി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.

ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായതോടെയാണ് പീഡനത്തിന് ഇരയായ യുവതികളുടെ വിവരം കൈമാറണം എന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.

രാഹുല്‍ഗാന്ധിക്കെതിരായ പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ ലക്ഷക്കണക്കിന് സ്ത്രീകളെ നേരില്‍ കണ്ട് രാഹുല്‍ സംസാരിച്ചിരുന്നു. ഈ വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ നല്‍കണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക