Image

'ബിജെപിയിലേക്കില്ല', നിലപാട് വ്യക്തമാക്കി അനില്‍ കെ ആന്റണി

Published on 30 March, 2023
'ബിജെപിയിലേക്കില്ല', നിലപാട് വ്യക്തമാക്കി അനില്‍ കെ ആന്റണി

ബിജെപി പാളയത്തിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിരസിച്ച്  എഐസിസി മുന്‍ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ അനില്‍ കെ ആന്റണി.

നല്ലവരായ ചിലര്‍ പാര്‍ട്ടിയെ ഏറ്റെടുക്കുകയാണെങ്കില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നും  'ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്' നല്‍കിയ അഭിമുഖത്തില്‍   അനില്‍ ആന്റണി നിലപാട് വ്യക്തമാക്കി. 

ഒരു കുടുംബത്തെ മാത്രം ചുറ്റിപ്പറ്റിയുള്ള നേതൃത്വവും അവരുടെ സഹയാത്രികരും മാറിയാല്‍ മാത്രമേ പാര്‍ട്ടി രക്ഷപ്പെടുകയുള്ളുവെന്നും ബിജെപിയിലേക്കില്ലെന്ന്  വ്യക്തമാക്കി  അനില്‍ കെ ആന്റണി പറയുന്നു. അങ്ങനെയുണ്ടായില്ലെങ്കില്‍ പാര്‍ട്ടി മരിക്കും. അതുകൊണ്ട് താന്‍ വിശ്വസിക്കാത്ത ഒരു വ്യവസ്ഥയില്‍ നിലനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനിലിന്റെ നീക്കങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഉറ്റുനോക്കുകയാണ്. അനിലിന്റെ കോണ്‍ഗ്രസ് വിമര്‍ശനങ്ങളില്‍ പരമാവധി മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

ബിജെപിയില്‍ ചേരുകയെന്ന അജണ്ട മാത്രമാണ് അനിലിനുള്ളതെന്നാണ് വാര്‍ത്തയോട് എഐസിസി മീഡിയ വിഭാഗം ചുമതലയുള്ള ജയറാം രമേശിന്റെ പ്രതികരണം. അനില്‍ വിഡ്ഢിയാണെന്നും അയാള്‍ കിടന്ന് ബഹളം വയ്ക്കട്ടെയെന്നും ജയറാം രമേശ് പറഞ്ഞു.

ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നായിരുന്നു അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബിബിസി ഡോക്യുമെന്റി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ആയുധമാക്കി മോദിക്കെതിരെ ആഞ്ഞടിക്കുന്ന ഘട്ടത്തില്‍ അനില്‍ ആന്റണി, ഡോക്യുമെന്ററിക്കെതിരെ നിലപാടെടുത്തിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസിയുടെ സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ അടക്കമുള്ള പദവികളില്‍നിന്ന് അനില്‍ സ്വയം ഒഴിഞ്ഞത്.

2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. കൂടാതെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ചും രംഗത്തെത്തി. ഇതോടെയാണ് അനിലിന്റെ ബിജെപി പ്രവേശനം എന്ന വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിലും കോണ്‍ഗ്രസിനെതിരായ നിലപാടാണ് അനില്‍ സ്വീകരിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക