തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ ഡോര്‍മിറ്ററിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.
''അവന്‍ അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ പൊന്നുമോനെ അവരെല്ലാം ചേര്‍ന്ന് അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്. അവന്‍ കൊല്ലപ്പെടുന്നതിനു 2 മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചതാണ്. അവന്റെ സംസാരത്തില്‍ ഇങ്ങനെ ഒരു കടുംകൈ ചെയ്യാന്‍ പോകുന്നതിന്റെ ഒരു സൂചനയും ഇല്ലായിരുന്നു'' മാതാപിതാക്കള്‍ പറയുന്നു.
18ന് ഹോസ്റ്റല്‍ ഡോര്‍മിറ്ററിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥിന്റെ, സഹപാഠികളുടെയും അധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ അതു കൊലപാതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് അച്ഛന്‍ ടി.ജയപ്രകാശും അമ്മ എം.ആര്‍.ഷീബയും ബന്ധുക്കളും.
''14ന് വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിദ്ധാര്‍ഥ് നൃത്തം ചെയ്തതിന്റെ പേരില്‍ മര്‍ദിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ വിവസ്ത്രനാക്കി അടിച്ചു. ബെല്‍റ്റ് കൊണ്ടു പലവട്ടം അടിച്ചു. 3 ദിവസം ഭക്ഷണമോ വെള്ളമോ നല്‍കിയില്ല'' സിദ്ധാര്‍ഥിന്റെ അമ്മ പറഞ്ഞു.