കോഴിക്കോട്: വീണ്ടുമൊരു വായനാ ദിനം കൂടി കടന്നുപോകുമ്പോൾ പി.എൻ പണിക്കരേയും കുഞ്ഞുണ്ണി മാഷേയും മനസ്സുകൊണ്ട് നമിച്ച് കൊല്ലത്തുനിന്ന് പുസ്തക സഞ്ചിയുമെടുത്ത് കോഴിക്കോട്ടേക്ക് വണ്ടി കയറി ഇന്ന് കോഴിക്കോട്ടുകാരനായി മാറിയ നൗഷാദ് കൊല്ലത്തെയാണ് ഈ വായനാ ദിനത്തിൽ പലരും ഓർക്കുന്നത്.
നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തിൽ വായന മരിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും നാല് ലക്ഷത്തിൽപ്പരം ലോകമലയാളികൾ അംഗങ്ങളായ രണ്ടായിരത്തിൽ അധികം വരുന്ന പുസ്തകലോകം എന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ഓരോ മലയാളികളേയും വായനയുടെ പുതുലോകത്തേക്ക് കൂട്ടി കൊണ്ടുപോകുകയാണ് നൗഷാദ്.
വായന ഒരിക്കലും മരിക്കില്ല എന്ന പക്ഷത്താണ് നൗഷാദ് കൊല്ലം. വായനയുടെ രീതി മാറി എന്നു മാത്രം.
പ്രീ ഡിഗ്രി പഠന കാലത്ത് കൊട്ടാരക്കര ചിതറ വളവുപച്ചയിലെ സി. കേശവൻ വായനശാലയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നൗഷാദ് അക്ഷരങ്ങളുമായി കൂട്ടുകൂടുന്നത്. സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന മോഹം കുഞ്ഞുനാളിലേ ഉള്ളതിനാൽ നന്നേ ചെറിയ പ്രായത്തിൽ തന്നെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി ചെറിയ ചെറിയ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തിക്കൊണ്ടിരുന്നു.
ഉത്സവ പറമ്പുകളിലും പള്ളി മൈതാനങ്ങളിലും ഓഫീസുകളിലും സ്കൂളുകളിലും ബസ് സ്റ്റാന്റുകളിലും പുസ്തക സഞ്ചിയുമായി നടന്നു. കോവിഡ് . മഹാമാരി പിടിമുറുക്കിയപ്പോൾ പുസ്തക വിൽപ്പന നിലച്ചു. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് വാട്സ് ആപ്പ് എന്ന ആശയം ഉദിച്ചത്. കോവിഡ് കാലത്ത് തന്നെ ലക്ഷക്കണക്കിന് പുസ്തകങ്ങൾ വായനക്കാരുടെ കൈകളിൽ എത്തിച്ചു.
പുസ്തക വിൽപ്പനയ്ക്കിടയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദവും എച്ച്.ഡി.സിയും കരസ്ഥമാക്കി. പലപ്രമുഖ പ്രസാധകരുടെയും സർക്കാരിന്റേയും പുസ്തകങ്ങളുടെ പ്രമോട്ടറായി. 2019 ലാണ് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. 8848663483 എന്ന നമ്പറിലേക്ക് ഒരൊറ്റ മെസേജ് മതി. നിങ്ങൾ വായിക്കാനാഗ്രഹിക്കുന്ന എഴുത്തുകാരന്റെ പേരോ, പുസ്തകത്തിന്റെ പേരോ മാത്രം അറിയിച്ചാൽ മതി. ദിവസങ്ങൾക്കകം ആ പുസ്തകം നിങ്ങളുടെ കൈകളിൽ ഭദ്രമായി എത്തും. ഏത് രാജ്യത്താണെങ്കിലും പുസ്തകം നിങ്ങളെ തേടി എത്തും.
അക്ഷരങ്ങളെയും പുസ്തകങ്ങളേയും സ്നേഹിക്കുന്ന ലോകമലയാളികൾക്കിടയിൽ പുസ്തകലോകം വളർന്നുകൊണ്ടേയിരിക്കുന്നു.
പുസ്തക വായനയിൽ നിന്ന് അകന്നു തുടങ്ങിയ മലയാളിയെ
വായനയുടെ സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്ന് പുതിയ ഒരു സാംസ്കാരിക വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് നൗഷാദ് കൊല്ലം.
അക്ഷരങ്ങളെക്കൊണ്ട് ജീവിക്കുന്ന നൗഷാദിന് പുസ്തക വിൽപ്പനക്കാരൻ എന്നറിയപ്പെടാനാണ് ഇഷ്ടം. കല്ലായിയിലെ വീട്ടിലെ പുസ്തകലോകത്ത് അധ്യാപികയായ ഭാര്യ ജംഷീറയും മക്കളായ അൻജും കരീമും അനും ഹസനും അജൽ മുഹമ്മദും നൗഷാദിന് കൂട്ടായുണ്ട്.