സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ അതിരൂക്ഷ വിമര്‍ശനം. ഇടതുമുന്നണി സ്ഥാനത്തിരിക്കാന്‍ ഇ.പി ജയരാജന്‍ അര്‍ഹനല്ലെന്നും ഇ പി ജയരാജന്റെ ബിജെപി ബന്ധ വിവാദം നിഷ്‌കളങ്കമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ഇ.പി ജയരാജനെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടെന്നും കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സംസ്ഥാന കൗണ്‍സിലില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്ന ആക്ഷേപം. പിണറായി വിജയന്‍ അങ്ങനെയാണ്.വേണ്ട നടപടി സി.പി.ഐ.എം ചെയ്യട്ടെ എന്നും പ്രതിനിധികള്‍ അഭിപ്രായം പറഞ്ഞു.
നവ കേരള സദസിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി. സദസ്സ് ദയനീയ പരാജയമായെന്നും വിലയിരുത്തി. .എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണം ഉണ്ടാകുമായിരുന്നു.സർക്കാരിന് കൂട്ടത്തരവാദിത്തമില്ലന്നും ചില അംഗങ്ങൾ വിമർശിച്ചു. തൃശ്ശൂർ മേയറെ മാറ്റാൻ മുന്നണി നേതൃത്വത്തിനു കത്ത് നൽകണമെന്നും കൗൺസിൽ ആവശ്യമുയർന്നു.
ആത്മവിമർശനവുമുണ്ടായി.പാർട്ടിയിലെ മന്ത്രിമാർ എക്സിക്യൂട്ടീവിൽ നിന്ന് മാറണമെന്നായിരുന്നു അഭിപ്രായം. സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ല എന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി ചർച്ചയാകുന്ന സംസ്ഥാന കൗൺസിൽ ഇന്നു അവസാനിക്കും.