വാഷിംഗ്ടൺ ഡി.സി: പ്രശസ്ത ഭിഷഗ്‌വരനും വാഗ്മിയും എഴുത്തുകാരനുമായ ഡോ.എം.വി.പിള്ളക്ക് ഫൊക്കാനയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. (https://emalayalee.com/vartha/264036) കവി മുരുകൻ കാട്ടാക്കടക്ക് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്ക് അവാർഡ് നൽകും. ഇതിനു പുറമെ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന പത്ത് സാഹിത്യകാരന്മാർക്ക് അവാർഡ് നൽകുന്നുണ്ടെന്നു ഫൊക്കാന സെക്രട്ടറി ഡോ.കലാ ഷാഹി അറിയിച്ചു.
കലാപരിപാടികൾക്ക് പുറമെ ബിസിനസ് സെമിനാർ, മീഡിയ സെമിനാർ, സാഹിത്യ സമ്മേളനം എന്നിവയും കൺവൻഷന്റെ മാറ്റ് കൂട്ടും. ജോസ് കാടാപുറം (വിഷ്വൽ മീഡിയ), ജോസ് കണിയാലി (പ്രിന്റ് മീഡിയ) എന്നിവരെയും പുരസ്കാരങ്ങൾ നൽകി ആദരിക്കും.
വിഘടിച്ചുനിന്ന സംഘടനകളുമായി കൈകോർക്കുകയും കേസുകൾ എല്ലാം അവസാനിപ്പിച്ച് സമാധാനത്തോടെ ഐക്യത്തിന്റെ ഒത്തുചേരലാണ് ഇത്തവണ നടക്കാൻ പോകുന്നതെന്ന് ഫൊക്കാന സെക്രട്ടറി ഡോ.കലാ ഷാഹി അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദേശീയ- കൺവൻഷന് തിരശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം. ഡോ.ബാബു സ്റ്റീഫന്റെ സാരഥ്യത്തിൽ നടക്കുന്ന കൺവൻഷൻ ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. ജൂലൈ 18,19,20 എന്നീ ദിവസങ്ങളിൽ വാഷിംഗ്ടൺ ഡിസിയിൽ വച്ചാണ് പരിപാടി നടക്കുന്നത്.
അടുത്ത ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ഇലക്ഷനും അനുബന്ധമായി നടക്കും.
മിസ് ഫൊക്കാന, മലയാളി മങ്ക എന്നീ സുന്ദരികളെ കണ്ടെത്തുന്നതാണ് മറ്റൊരു പ്രധാന പരിപാടി. ടാലെന്റ് കോംപെറ്റിഷൻ,സ്പെല്ലിങ് ബീ കോംപെറ്റിഷൻ,ഇൻഡോർ ഗെയിം കോംപെറ്റിഷൻസ് എന്നിവയാണ് മറ്റു ഹൈലൈറ്റ്‌സ്.
ഫ്രാൻസിസ് ജോർജ്ജ് എം.പി,ജോൺ ബ്രിട്ടാസ്, മുകേഷ്, മുരുകൻ കാട്ടാക്കട തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. രജിസ്റ്റർ ചെയ്തവരുടെ കണക്ക് നോക്കുമ്പോൾ 1500 പേരോളം ഇതിൽ പങ്കെടുക്കും. ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തമുള്ള കൺവൻഷനാണ് നടക്കാൻ പോകുന്നത്. ലൈവ് ഓർക്കസ്ട്രയോടുകൂടിയുള്ള മ്യൂസിക്കൽ മെഗാ ഇവന്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദനും സംഘവും അവതരിപ്പിക്കും.
രണ്ടുപേർക്ക് രജിസ്റ്റർ ചെയ്യാൻ 1200 ഡോളർ ആകേണ്ട സ്ഥാനത്ത് 699 ഡോളർ മാത്രമേ ആയിട്ടുള്ളു. ഡിസ്‌കൗണ്ടഡ് റെയ്റ്റിൽ രജിസ്‌ട്രേഷൻ നടത്തി കൂടുതൽ പേർക്ക് പങ്കെടുക്കാൻ അവസരം ഒരുക്കുക എന്നുള്ളത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ തീരുമാനമായിരുന്നു.