Image
Image

എന്റെ ജീവിതം നിറയെ - ഒരു നെഫ്രോളജിസ്റ്റിന്റെ ആത്മകഥ: ഡോ. എം. തോമസ് മാത്യു

ആന്റണി കണയംപ്ലാക്കൽ Published on 28 January, 2025
എന്റെ ജീവിതം നിറയെ - ഒരു നെഫ്രോളജിസ്റ്റിന്റെ ആത്മകഥ:  ഡോ. എം. തോമസ് മാത്യു

'ഡോ .തോമസ് മാത്യു . മാവേലിൽ' . അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ഒരു അത്യാഢംബര വീടിന്റെ ഗേറ്റിൽ ഈ നെയിം പ്ലേറ്റ് കാണാൻ ഇടയാകാത്തതിൽ മലയാളിക്ക്  പെരുത്ത  സന്തോഷം . എം.ഡി. കഴിഞ്ഞപ്പോൾ   ന്യൂ ജേഴ്സിയിലെ ആശുപത്രിയിൽ  ജോലിയോടൊപ്പം  ഗവേഷണസൗകര്യവും ഉൾപ്പെടുത്തി  അപ്പോയ്ന്റ്മെന്റ് ഓർഡർ ലഭിച്ചു  . 'അപ്പോൾ സായിപ്പിനെ  ചികിൽസിക്കാൻ മാത്യു പോയാൽ ഇവിടുത്തുകാരെ ആരു നോക്കും' .   തിരുവന്തപുരം മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർ  ഡോ . കെ .എൻ . പൈയുടെ ചോദ്യം . വർഷം 1972  . ഡോ . തോമസ് മാത്യു പോയില്ല എന്ന് മാത്രമല്ല ആ  തീരുമാനം ശരിയായിരുന്ന എന്ന് ഇന്നും പൂർണമായി കരുതുന്നു . അമേരിക്കയിൽ പണി കിട്ടിയിട്ട് പോകാത്ത ഒരാളെ ഞാൻ ആദ്യം കാണുകയാണ് .   അമേരിക്കക്കുള്ള വിമാനം പിടിച്ചിരുന്നെങ്കിൽ   കേരളത്തിലെ ആദ്യത്തെ ' നെഫ്രോളജിസ്റ്റ് ' ആയി ഡോക്ടർ ഇവിടെ വൈദ്യരംഗത്തു നടത്തിയ അസാധരണമായ സംഭാവനകൾ  നമുക്ക് നഷ്ടമായേനെ . കേരളത്തിലെ ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ ,  ആദ്യ  സമ്പൂർണ ഡയാലിസിസ്, 'വൃക്കപഠനം'  കേരളത്തിൽ നട്ടു  നനച്ചു  ഒപ്പം നിന്ന് വളർത്തിയതിന്റെ   അമ്പതാം  വർഷം  . ആ  കേസ് ഡയറി    ഡോ . തോമസ് മാത്യു  നമുക്കായി  കുറിക്കുന്നു  , 'എന്റെ ജീവിതം നിറയെ , ഒരു നെഫ്രോജിസ്റ്റിന്റെ  ആത്മകഥ' . നൂറ്റിഅറുപതു പേജിൽ അമ്പതു വർഷം വൈദ്യരംഗത്തിനു നൽകിയ അനന്യമായ സംഭാവനകളും എൺപതുവര്ഷത്തെ ജീവിത വഴിത്താരയിലെ വിജയരഹസ്യങ്ങളും .

സാധാരണക്കാരും, വിദ്യർത്ഥികളും  പ്രത്യേകിച്ച്  വിവിധ മെഡിക്കൽ മേഖലയിൽ പഠിക്കുന്നവരും പോകാൻ താൽപര്യമുള്ളവരും, അവരുടെ മാതാപിതാക്കൾ   ,   മറ്റു യുവജനങ്ങൾ മാത്രമല്ല  ഡോക്ടർന്മാരും  വായിച്ചിരിക്കേണ്ട പുസ്‌തകം . വായനാസുഖമുള്ള രചന .  രോഗികളെ  നോക്കേണ്ട രീതി  ഡോ . തോമസ് മാത്യു  നിർദേശിക്കുന്നത് , ഏതോ സിനിമയിൽ പറയുന്ന പോലെ  , 'ചോദിച്ചു ചോദിച്ചു പോകണം'  എന്നാണ് . അതുതന്നെയാണ് അദ്ദേഹം സ്വീകരിച്ച  എഴുത്തു  ശൈലിയും  . അങ്ങനെ പോയവർക്കും പോകാത്തവർക്കും ആ  പോക്കിന്റെ ഗുട്ടൻസ് പിടികിട്ടും . ഞാനും പോയിട്ടുണ്ട്  .  

കാലക്രമം അനുസരിച്ചുള്ള വിവരണം . ആലപ്പുഴ (ജനനം ) കോഴിക്കോട് (എം. ബി. ബി .എസ് ) തിരുവനന്തപുരം  (എം. ഡി ) ചാണ്ഡിഗർ  (ഡി. എം) വഴി  കോഴിക്കോട്ടു കൊട്ടാരം റോഡിലെ ( അതെ, മലയാളിയുടെ പ്രിയ കഥാകാരൻ എം .ടി . വാസുദേവൻ നായരുടെ 'സിതാര'യുടെ രണ്ടു വീട് അപ്പുറത്തു   'മാവേലിൽ' വരെയും തുടർന്നുമുള്ള  ജീവിതവും സംഭവങ്ങളും എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്.  ഡോക്ടർമാരുടെ കുറിപ്പടി വായിക്കാനുള്ള ബുദ്ധിമുട്ട്  നമ്മൾ തമാശ ആക്കാറുണ്ടല്ലോ . ഈ  കുറിപ്പടി അതുക്കും എത്രയോ മേലെ .

പിതാവ് എം . എം . തോമസ് മുംബൈയിൽ വക്കീലായിരുന്നു . കക്ഷികളെ ജയിപ്പിക്കാനുള്ള നുണ പറച്ചിൽ അസഹനീയമായപ്പോൾ പണി വിട്ടു താമരശ്ശേരിയിൽ എസ്റ്റേറ്റ് വാങ്ങി .അങ്ങനെ കോഴിക്കോടിനു  ഡോ . തോമസ് മാത്യുവിനെ കിട്ടി.  (ആളൂരും രാമൻ പിള്ളയും  ഈ തത്വശാസ്ത്രത്തിന്റെ പിറകെ പോയാൽ നമ്മുടെ പ്രമാണികളായ  പ്രതികൾ എങ്ങനെ രക്ഷപെടും  എന്നൊരു ശങ്ക ) . ഇപ്പോൾ നമ്മുടെ വിഷയം  അത് അല്ലല്ലോ .

ഡോ. തോമസ് മാത്യൂവിന്റെ  കഴിവും മികവും  കൺസൾട്ടിങ് റൂമിൽ മാത്രമാണെന്നു കരുതിയാൽ തെറ്റി . മികച്ച ഒരു വയലിനിസ്റ്റ് ആണ് ഡോക്ടർ , പതിനഞ്ചാം  വയസ്സുമുതൽ . സ്കൂളിലെയും കോളേജിലെയും  ഓർക്കെസ്ട്രയിലെ മിന്നും താരം  . കോഴിക്കോട്ടെ  വൈ .എം .സി .എ  റോഡിലെ മാർത്തോമാ   പള്ളിയിലെ  കൊയറിൽ ഇപ്പോഴും നിറ  സാന്നിദ്ധ്യം . പിതൃസഹോദരൻ എ .വി . തോമസ് കമ്പനിയുടെ ജനറൽ മാനേജർ എം .എം .തോമസ് അറുപത്തിയഞ്ചു വർഷം മുൻപ് ജർമനിയിൽ പോയി വന്നപ്പോൾ സമ്മാനിച്ച വയലിനാണ് ഇന്നും  ഡോക്ടറോടൊപ്പം . (പഴയ വൈനും വയലിനും നല്ലതാണെന്ന് ഒരു ചൊല്ലുണ്ടല്ലോ) . സ്കൂളിൽ ഫുട്ബോളും ബാസ്കറ്റ്ബോളും . പെയിന്റിങിലും ക്ലിനിക്കൽ ഫോട്ടോഗ്രാഫിയിലും  ഇപ്പോൾ താൽപര്യം .ആഡംബര വണ്ടിയുടെ വളയത്തിനോട് അന്നും ഇന്നും നോട്ടമില്ലാത്ത ഡോക്ടറുടെ  എൺപതുകളിലെ  വെള്ള  ഫിയറ്റ് ഓർമയിലേക്ക് സ്റ്റാർട്ടായി വരുന്നു.

എൺപതുകൾ മുതൽ   കോഴിക്കോട് മനോരമയുടെ 'കമ്പനി ഡോക്ടർ' (ഫാമിലി ഡോക്ടറുടെ വിശാല പതിപ്പ് എന്ന് പറയാം ) ആയുള്ള പരിചയം . സഹപ്രവർത്തകർക്ക് ഇൻട്രൊഡക്ഷൻ കത്തുകൊടുക്കുന്നത്   എന്റെ  പണിയായിരുന്നു . സഹപ്രവർത്തർ പറയും  , ഡോക്ടറെ കാണാനുള്ളവരുടെ  വലിയ തിരക്കിലൂടെ  അകത്തു കയറി ഡോ .തോമസ് മാത്യുവിന്റെ പ്രസന്ന മുഖവും സംസാരവും അനുഭവിക്കുമ്പോൾ തന്നെ പകുതി അസുഖം മാറുമെന്ന് . ഈ സ്വഭാവവിശേഷണങ്ങളൊക്കെ  എങ്ങനെ  അദ്ദേഹം സ്വായത്തമാക്കിയെന്നും എങ്ങനെ നമുക്കും അത്  പഠിച്ചെടുക്കാമെന്നും അദ്ദേഹം പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട് .  ഒരു സാമ്പിൾ ഡോസ് ഇതാ . ആലപ്പുഴ മാർത്തോമാ പള്ളിയിലെ  ഫാ . ടി .വി . തോമസിൽ നിന്നും പഠിച്ച 'ഒറ്റ കണ്ണൻ നോട്ടം' എന്താണെന്നു അറിയണ്ടേ . വളരെ സിംമ്പിൾ. മറ്റുള്ളവരിൽ നല്ലതു മാത്രം കാണുക !  നമ്മളിൽ അധികം പേർക്കും ഈ ഗുണം ഉണ്ട് . കുഴപ്പങ്ങൾ മാത്രമേ കാണുന്നുള്ളൂ എന്ന് മാത്രം . ഒന്ന് മാറ്റി പിടിച്ചാൽ തീരാവുന്ന   പ്രശ്നമേയുള്ളൂ   . ഈ മരുന്നുകളൊക്കെ  ഡോക്ടർ പുസ്തകത്തിൽ  കുറിച്ചിട്ടുണ്ട് .  പ്രഭാത ഭക്ഷണത്തിനു ശേഷമുള്ള ഗുളിക കഴിപ്പ് പോലെ ഒരു ദിവസം ഒരു ഡോസ് എടുത്തോളൂ. ഒറ്റയിരിപ്പിനു നല്ല രസത്തിൽ  വായിച്ചു തീർക്കാം . നല്ല സുഖവും ഉറപ്പ്   .

പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരനുമായ മോൻസി ജോസഫിന്റെ എഡിറ്റിംഗ് . അക്ഷര പബ്ലിക്കേഷന്റെ പ്രസീദ്ധികരണം . 
ഡിസ്ചാർജ് സമ്മറി :  തലക്കെട്ട് ..എന്റെ ജീവിതം നിറയെ ..... . ഡോ . തോമസ് മാത്യു  ഇനിയും കുറച്ചു കുറിപ്പടികൾ കൂടി 
നമുക്കു നൽകാൻ ബാക്കി വച്ചിരിക്കുന്നപോലെ  . അടുത്ത കുറിപ്പടിയും  പ്രതീക്ഷിച്ചുകൊണ്ട്........

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക