'നീ' എന്ന് വിളിച്ചതിന്റെ വിരോധത്തിൽ കൊലപാതക ശ്രമം. തൃശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായത്. പൂമംഗലം എടക്കുളത്തുകാരൻ സതീഷ് (45) എന്നയാളെ ആക്രമിച്ച കേസിൽ തമിഴ്‌നാട് സ്വദേശിയായ സുന്ദരപാണ്ഡ്യൻ (30) ആണ് അറസ്റ്റിലായത്. നാലിന് രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർ ബെൻസ് സ്‌പെയർ പാർട്‌സ് സ്ഥാപനത്തിന് മുൻവശത്ത് വെച്ചാണ് ആക്രമണം നടന്നത്.
തർക്കത്തിനിടെ 'നീ' എന്ന് വിളിച്ചതിന്റെ വിരോധത്തിൽ സുന്ദരപാണ്ഡ്യൻ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്കിന്റെ ലൈനർ കൊണ്ട് തലയിലും മുഖത്തും അടിക്കുകയായിരുന്നു. തുടർന്ന് സതീഷിന് ആഴത്തിൽ മുറിവ് പറ്റുകയും ആക്രമണത്തിനിടെ വീണ്ടും തലയ്ക്ക് അടിക്കാൻ ശ്രമിക്കുമ്പോൾ സതീഷ് കൈകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചതിൽ സുന്ദരപാണ്ഡ്യൻ സതീഷിന്റെ തള്ളവിരലിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കഠിനമായ അടിയേറ്റ് സതീഷിന് ഗുരുതരമായ പരിക്ക് സംഭവിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദരപാണ്ഡ്യനെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ക്ലീറ്റസ്, ദിനേശ്, പൊലീസ് ഓഫീസർമാരായ സനീഷ്, രഞ്ജിത്ത്, കൃഷ്ണദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
English summery
Objection to being addressed as 'Nee'; Attempted murder; Dispute over bus repositioning.