Image

സമൂഹമാധ്യമങ്ങളിലൂടെ വീട്ടിലെ പ്രസവം പ്രോല്‍സാഹിപ്പിക്കുന്ന പ്രചാരണം നടത്തുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി

Published on 09 April, 2025
സമൂഹമാധ്യമങ്ങളിലൂടെ വീട്ടിലെ പ്രസവം പ്രോല്‍സാഹിപ്പിക്കുന്ന പ്രചാരണം നടത്തുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി

വീട്ടിലെ പ്രസവം പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ആകെ 2,94,058 പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങളാണ് വീട്ടില്‍ നടന്നത്.

അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി.

ജനപ്രതിനിധികളുടേയും സമുദായിക സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്ക്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റേയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തിന്റേയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണം. സോഷ്യല്‍ മീഡിയയിലൂടേയും യൂട്യൂബിലൂടെയും തെറ്റായ ആരോഗ്യ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Health Minister says it is a crime to promote home birth through social media

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക