
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടിത്തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ചൈനീസ് ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ 104 ശതമാനമാക്കി ട്രംപ് ഉയർത്തി. ഇതോടെ യുഎസ് ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. അതേസമയം, താരിഫ് ചർച്ചകൾക്ക് ഇതിനകം 70 രാജ്യങ്ങൾ തയ്യാറായിട്ടുണ്ട് എന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഈ മാസം മൂന്നിനാണ് അമേരിക്കയിലേക്ക് ഇറക്കുമതിയുള്ള എല്ലാ രാജ്യങ്ങൾക്ക് മേലും ഡൊണാൾഡ് ട്രംപ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇത് ഇന്ന് (ബുധനാഴ്ച) ഇന്ത്യൻ സമയം രാവിലെ ഒൻപതരയോടെ പ്രാബല്യത്തിൽ വരും. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ മറ്റ് രാജ്യങ്ങൾ ഒഴിവാക്കിയാൽ മാത്രം സമവായമെന്ന നിലപാടിലായിരുന്നു ട്രംപ്.
ഇസ്രായേൽ ഉൾപ്പടെ അപൂർവം രാജ്യങ്ങൾ മാത്രമാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേലുള്ള അധിക തീരുവ ഒഴിവാക്കിയത്. 70ഓളം രാജ്യങ്ങളുടെ ഭരണാധികാരികൾ നിലവിൽ തീരുവ കുറയ്ക്കുന്ന കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി ലീവിറ്റ് വ്യക്തമാക്കി. അതേസമയം, വിട്ടുവീഴ്‌ച മനോഭാവത്തോടെ ഉള്ള ചർച്ചയ്ക്ക് യുറോപിയൻ യൂണിയനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു രാജ്യത്തിനും ട്രംപ് നിലവിൽ തീരുവയിൽ ഇളവ് നൽകിയിട്ടില്ല.
അതേസമയം, ഇലക്ട്രോണിക്സ്, ജുവലറി, ജെം കയറ്റുമതിക്ക് യുഎസ് ഏർപ്പെടുത്തിയ അധിക തീരുവയാണ് ഇന്ത്യക്ക് പ്രധാന തിരിച്ചടി. അതിനിടെ, ചൈനയ്ക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ 104 ശതമാനം അധിക തീരുവയും ഇന്ന് മുതൽ നിലവിൽ വരും. ഇതിനോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.