
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രധാന വായ്‌പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ആകെ 6% ആയി കുറഞ്ഞു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏപ്രിൽ 7 ന് ആരംഭിച്ച മൂന്ന് ദിവസത്തെ യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരിയിലും 25 ബേസിസ് പോയിന്‍റ് കുറച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്‌ക്കുന്നത്.
കഴിഞ്ഞ മാസങ്ങളിൽ പണപ്പെരുപ്പത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്‌പ നിരക്ക് കുറച്ചത്. ഇനി വായ്‌പ നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ നിരക്കും ബാങ്കുകളില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് വായ്‌പാ സാകര്യം ലഭിക്കാൻ ഇത് സഹായകമാകും. വായ്‌പയുടെ ചെലവ് കുറച്ച് വളര്‍ച്ചയ്‌ക്ക് കരുത്തേകുക എന്നതാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഇനി ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തുന്നതിന് പകരം ബിസിനസ് മേഖലകളിലേക്ക് കൂടുതല്‍ പണമൊഴുകും.