
ദുബായ്: ഇന്ത്യയിലെ ഏറ്റവും വലിയ അഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ യുഎഇയിലെ ഫുജൈറയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മുംബൈയിൽ നിന്നും കണ്ണൂരിൽ നിന്നും ഫുജൈറയിലേക്ക് പുതിയ പ്രതിദിന വിമാന സർവീസുകൾ ആണ് ആരംഭിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള നിലവിലുള്ള റൂട്ടുകളെ നിലനിർത്തിയാണ് പുതിയ സർവീസ്. ഇതോടൊപ്പം ദുബായിലേക്കും ഷാർജയിലേക്കും ബസ് സർവീസുകൾ ഉണ്ടാകും. മെയ് 16, 17 തീയതികളിൽ ആണ് സർവീസ് ആരംഭിക്കുക. സർവീസ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് ആപ്പുകൾ വഴി നോക്കുമ്പോൾ 5,900 മുതൽ ടിക്കറ്റ് നിരക്ക് ആണ് കാണുന്നത്.
ഫുജൈറയുടെ സർവീസ് ഇൻഡിഗോയുടെ നെറ്റ്‌വർക്കിലെ 41-ാമത്തെയും യുഎഇയിലെ അഞ്ചാമത്തെയും അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ ആണ്. യുഎഇയിലെ തങ്ങളുടെ പുതിയ കാൽവയ്പ് പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നു എയർലൈൻ പറഞ്ഞു.
പ്രകൃതി സൗന്ദര്യവും സാമ്പത്തിക സാധ്യതകളും കൊണ്ട് സമ്പന്നമായ യുഎഇയിലെ ഒരു ഒളിഞ്ഞിരിക്കുന്ന രത്നമായ ഫുജൈറയിലേക്ക് മുംബൈയിൽ നിന്നും കണ്ണൂരിൽ നിന്നും ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. ഇന്ത്യയിലെ 90-ലധികം ലക്ഷ്യസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആഭ്യന്തര ശൃംഖലയുള്ള എയർലൈൻ ഇപ്പോൾ ലോകമെമ്പാടുമുള്ള 132 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ആദ്യം, ഇൻഡിഗോ ക്രാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇത് തായ്‌ലൻഡിലെ എയർലൈനിന്റെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി മാറി. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും പ്രതിദിന വിമാന സർവീസുകൾ ഇവിടേക്ക് പുറപ്പെടും.