
കിഫ്ബി സിഇഒ കെ എം എബ്രഹാമിനെയും എഡിജിപി എം ആർ അജിത്കുമാറിനെയും സംരക്ഷിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ . കെ എം എബ്രഹാമിനെതിരായ നിയമപരമായ പോരാട്ടത്തിൻ്റെ ഒരു ഘട്ടം കൂടി എത്തുമ്പോൾ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെ എം എബ്രഹാം കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ മൊഴി നൽകിയ സംഭവത്തിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെയുള്ള ഡിജിപിയുടെ ശിപാർശയെക്കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി, കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചിരുന്നു.
പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് ആരോപിച്ച അജിത് കുമാറിൻ്റെ മൊഴി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിവിൽ, ക്രിമിനൽ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപി ശുപാർശ ചെയ്തത്.
English summary:
Protection for K.M. Abraham and M.R. Ajithkumar; Pinarayi stands by his trusted officers.