Image

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂണ് വീണ് നാലു വയസുകാരൻ മരിച്ച സംഭവം ; അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Published on 19 April, 2025
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂണ് വീണ് നാലു വയസുകാരൻ മരിച്ച സംഭവം ; അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂണ് വീണ് നാലു വയസുകാരൻ മരിച്ച സംഭവത്തിൽ വകുപ്പ് തല നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലംമാറ്റും.

സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ കടുത്ത അനാസ്ഥയാണ് കോൺക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

കുട്ടി കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി തലയിൽ വീഴുകയായിരുന്നു. നാലടിയോളം ഉയരമുള്ള തൂണാണ് വീണത്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. തുടർന്ന് ഫോട്ടോയെടുക്കാനായി തൂണിൽ പിടിച്ച് കളിച്ചപ്പോഴാണ് തൂൺ കുട്ടിയുടെ ദേഹത്തേക്കു മറിഞ്ഞ് വീണത്. 

ആനത്താവള സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. ഈ തൂൺ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ആനക്കൂട് താൽകാലികമായി അടച്ചിരുന്നു.

പിന്നാലെ സംഭവത്തിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ റിപ്പോർട്ട് തേടി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക