Image

വെഞ്ഞാറമൂട് കൊലക്കേസ് സിനിമയാകുന്നു: ‘കാലം പറഞ്ഞ കഥ’ റിലീസ് തടയാൻ അഫാന്റെ പിതാവ് കോടതിയിലേക്ക്

Published on 02 February, 2026
വെഞ്ഞാറമൂട് കൊലക്കേസ് സിനിമയാകുന്നു: ‘കാലം പറഞ്ഞ കഥ’ റിലീസ് തടയാൻ അഫാന്റെ പിതാവ് കോടതിയിലേക്ക്

സംസ്ഥാനത്ത്  വൻ കോളിളക്കമുണ്ടാക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിർമ്മിച്ച ‘കാലം പറഞ്ഞ കഥ’ എന്ന സിനിമ നിയമക്കുരുക്കിലേക്ക് നീങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി കേസിലെ പ്രതിയായ അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ സിനിമയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിചാരണ പൂർത്തിയാകുന്നതിന് മുൻപ് സിനിമ പുറത്തിറങ്ങുന്നത് കേസിന്റെ സ്വതന്ത്രമായ നടത്തിപ്പിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഹർജിയിലെ പ്രധാന വാദം.

സിനിമ പുറത്തിറങ്ങിയാൽ അത് മാധ്യമ വിചാരണയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സിനിമയിലെ ആഖ്യാനം പൊതുസമൂഹത്തിനിടയിൽ പ്രതികൾക്കെതിരെ മുൻവിധി ഉണ്ടാക്കാൻ കാരണമാകുമെന്നും, ഇത് നിയമപരമായ വിചാരണാ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും അഫാന്റെ പിതാവ് വാദിക്കുന്നു. കൂടാതെ, ചിത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രതിയുടെ കുടുംബത്തെ ബോധപൂർവം ആക്ഷേപിക്കുന്നതായും വ്യക്തിഹത്യ നടത്തുന്നതായും ഹർജിയിൽ ആരോപണമുണ്ട്.

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വരും ദിവസങ്ങളിൽ കേസ് വിശദമായി പരിഗണിക്കും. സത്യസന്ധമായ വിചാരണ നടക്കണമെങ്കിൽ ഇത്തരം സിനിമകൾ വിധി വരുന്നതുവരെ പ്രദർശിപ്പിക്കാൻ അനുവദിക്കരുത് എന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക