
ഇറാൻ യുദ്ധം മൂലമുണ്ടായ എണ്ണ പ്രതിസന്ധിക്കിടെ, ഇന്ത്യയ്ക്ക് അനുകൂലമായി സുപ്രധാന തീരുമാനം സ്വീകരിച്ച് അമേരിക്ക. ഇന്ത്യയ്ക്ക് എണ്ണ വിൽക്കാൻ 30 ദിവസത്തേക്ക് റഷ്യയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചു. വാങ്ങുന്നവരെ കണ്ടെത്താനാകാതെ മാസങ്ങളായി കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഈ തീരുമാനം ആശ്വാസം നൽകും.
ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ഈ പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്കയുടെ പുതിയ നീക്കം
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി, കെട്ടിക്കിടക്കുന്ന റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് അനുമതി നൽകിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തെ താൽക്കാലിക ഇളവാണ് അനുവദിച്ചിരിക്കുന്നത്.
റഷ്യയുടെ ഊർജ്ജ മേഖലയ്ക്ക് മേലുള്ള ഉപരോധങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള നിയന്ത്രണങ്ങൾക്കിടയിലും കയറ്റുമതി തുടരാൻ അനുവദിക്കുന്നതിനായി 30 ദിവസത്തെ ഇളവ് വാഷിംഗ്ടൺ അംഗീകരിച്ചതായി രണ്ട് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇതേസമയം അമേരിക്കയുടെ ഈ ‘അനുമതി’ പ്രഖ്യാപനം ഇന്ത്യയിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ പരമാധികാരം ബിജെപി സർക്കാർ അമേരിക്കയ്ക്ക് പണയപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്വന്തം ആവശ്യത്തിന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് എന്തിനാണ് അമേരിക്കയുടെ അനുമതി എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചോദിച്ചു.