ജോയൻ കുമരകത്തിന് ഈ ഫെബ്രുവരി നാലാംതീയതി എണ്പത്തിനാലുവയസ് തികയുകയാണ്.
കൊട്ടുംകുരവയുമൊക്കെയായി അതാഘോഷിക്കാൻ അദ്ദേഹത്തിന്റെ ചുറ്റും ഇന്നാരുമില്ല. ജോയനെപ്പോലെ അമേരിക്കയിൽ എത്തിയ ഒട്ടുമിക്കവർക്കും ഇതുപോലൊരവസരത്തിൽ ചുറ്റും കുടിനിന്ന് ഹാപ്പി ബെർത്ഡേ പാടാൻ മക്കളും മക്കളുടെ മക്കളമൊക്കെയായി ഒരു ജനസഞ്ചയം കാണുമായിരുന്നു. ഒരു ചെമ്മരിയാട്ടിൻകുട്ടിയുടെ സുന്ദരവദനത്തിലെന്നതുപോലെ കാണുന്ന ആ നിഷ്ക്കളങ്കത ഒരിക്കൽ കണ്ടവർക്കാർക്കും മറക്കുവാൻ സാധിക്കുകയില്ല. ‘കവിയമ്മാവന്റെ ഗ്രാമത്തിൽ ‘നിന്ന് ‘പുതുവത്സരായപ്പുപ്പന്റെ പുക്കൂട’നിറയെ സ്നേഹമലരുകളുമായി കുമരകം കായലിലൂടെ ചെറുവഞ്ചി തുഴഞ്ഞാസ്വദിച്ചിരുന്ന ജോയ്ൻ പിൽക്കാലത്ത് അമേരിക്കയിലെ വൻ നഗരങ്ങളിലൂടെ പറന്ന് ആസ്വദിക്കുകയായിരുന്നു.
ജീവിത സായാഹ്നത്തിൽ എത്തിയപ്പോൾ ആ ചിറകുകൾ മടക്കി ഒരിടത്ത് ചേക്കേറിയിരിക്കുകകയാണ്. കാലിഫോർണിയയിൽ സന്മനസ്കരായ ശ്രീമാൻ തമ്പിആന്റണിയുടെയും ഭാര്യ ശ്രീമതി പ്രേമയുടെയും മേൽനോട്ടത്തിൽ നടക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയാണ് ഇന്നദ്ദേഹം. ജോയന് എന്താവശ്യവും സാധിച്ചുകൊടുക്കുവാൻ തമ്പിയുടെയും പ്രേമയുടെയും കീഴിലുള്ള ഒരു ബ്രഹത്തായ സന്നദ്ധസംഘം സദാജാഗരൂകരായി കാവൽ നിൽക്കുന്നു.
ഒരുകാലത്ത് ‘കുഞ്ഞിച്ചായന്റെ’ ബാലകഥകൾ പ്രതീക്ഷിച്ച് മലയാളക്കരയിലെ ഇളം തലമുറകൾ കാത്തിരിക്കുമായിരുന്നു. എത്രയെത്ര സുന്ദരങ്ങളായ ബാലകഥകൾ ആ തൂലികത്തുമ്പിൽ നിന്ന് ഇറ്റുവീണിട്ടുണ്ട്. എത്രയെത്ര പ്രമുഖ പത്രമാസികകളിലൂടെ അദ്ദേഹം ഇളംതലമുറക്കാരെ രസിപ്പിച്ചിട്ടുണ്ട്. ആ മനസെന്നും ബാല്യത്തിലായിരുന്നു. ബാലലോകത്തിന്റെ ഭാഷ അദ്ദേഹത്തിന് അനായാസമായിരുന്നു. ബാലലോകവുമായി സ്നേഹ സംഭാഷണം നടത്തി ആ മനസെന്നും പൂന്തോട്ടങ്ങളിൽ ചുറ്റിനടന്നു. ഇതിനിടയിൽ അദ്ദേഹം ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടു.
ദ്രവ്യാശകൾ ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ സമ്പാദ്യം അതുതന്നെയായിരുന്നു. ഇതെഴുതുന്ന എനിക്കോ, ഇത് വായിക്കുന്ന നിങ്ങൾക്കോ അദ്ദേഹം കൈവരിച്ച ആ വലിയ സമ്പാദ്യം കൈവരിക്കാൻ അവസരം കിട്ടുമോ എന്ന് നിശ്ചയിക്കാനാവില്ല. ആ സൗഭാഗ്യം കൈവരിച്ച ജോയന് ഈ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആരാധകരോടൊപ്പം ഈ എളിയവനും അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുനൽകി ആദരിക്കുകയാണ്. ജോയ്ൻ കുമാരകത്തിന് സ്‌നേഹനിർഭരമായ ജന്മദിനാശംസകൾ അർപ്പിച്ചുകൊണ്ട്, സവിനയം, ഡോക്ടർ തോമസ് പാലക്കൽ.
ആയുരാരോഗ്യങ്ങള്‍ നേരുന്നു ഞാന്‍ (മാര്‍ഗരറ്റ് ജോസഫ് )
നന്മയുടെ പ്രകാശം പരത്തുന്ന കഥാകാരനു ആശംസ (സുധീർ പണിക്കവീട്ടിൽ)