അമേരിക്കന്‍ ജനതയെ ആശയപരമായി ഭിന്നിപ്പിക്കുകയും, വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത ഡോണള്‍ഡ് ട്രംപ് ഉണ്ടാക്കിയ മുറുവുകളുണക്കാന്‍ ജോ ബൈഡന് എന്ന ജോസഫ് റോബിനറ്റ് ബൈഡന് ജൂനിയറിന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, രാജ്യത്തിന്റെ നന്മയാഗ്രഹിക്കുന്ന ജനങ്ങളും.
മുപ്പത്തിരണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ച ബൈഡന്, ബുധനാഴ്ച ലോകത്തെ അതിശക്തമായ രാഷ്ട്രത്തിന്റെ പ്രസിഡന്റായി സ്ഥാനമേല്ക്കുമ്പോള് ട്രംപിനെ പുറത്താക്കാനായി ഡെമോക്രാറ്റിക് പാര്‍ട്ടി മെനഞ്ഞ തന്ത്രങ്ങളത്രയും ഫലവത്താകുകയാണ്. സൗമ്യനും, രമ്യമായ പ്രശ്നപരിഹാരകനുമായി പേരുകേട്ട ബൈഡന്റെ ഈ ഗുണഗണങ്ങള്‍ എതിരാളികൾ പോലും അംഗീകരിച്ചതുമാണ്.
1988 ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ചപ്പോൾ ബൈഡന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു, 'ഇത് വളരെ പ്രചോദിതവും, അതേസമയം അപകടം നിറഞ്ഞതുമായ ഒരു കാലഘട്ടമാണ്. മറ്റുള്ളവര്‍ക്ക് വിധിയും, ചരിത്രവും മൂലം മാത്രം വിരളമായി ലഭിക്കുന്ന അവസരം, അമേരിക്കയിലെ ഈ തലമുറയ്ക്ക് ലഭിച്ചിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഭാവി കരുപ്പിടിപ്പിക്കാനുള്ള അവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.'
അന്ന് കൈവിട്ട് പോയ അവസരം ഇന്ന് ബൈഡനെ തേടിയെത്തിയിരിക്കുന്നു. കാലഘട്ടം പക്ഷേ കൂടുതല്‍ അപകടം നിറഞ്ഞതാണെന്നു മാത്രം. കോവിഡ് മഹാമാരി, സാമ്പത്തിക പ്രതിസന്ധി, വംശീയവും ആശയപരവുമായ ഭിന്നത, യുഎസ് ക്യാപ്പിറ്റോള്‍ വരെ കടന്നെത്തിയ ട്രംപ് അനുയായികളുടെ അതിക്രമങ്ങള്‍ എന്നിങ്ങനെ വെല്ലുവിളികള്‍ ഏറെ നിറഞ്ഞ അന്തരീക്ഷത്തിലാണ് ബൈഡന് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത്. അതിനാല്‍ത്തന്നെ രാജ്യത്തെ കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് പോകാതെ താങ്ങിനിര്‍ത്താന്‍ തന്റെ എല്ലാ കഴിവുകളുമുപയോഗിച്ചുള്ള അശ്രാന്തപരിശ്രമം തന്നെ അദ്ദേഹം നടത്തേണ്ടിവരും.
അതേസമയം എതിര്‍പ്പുകളെപ്പോലും നേട്ടങ്ങളാക്കി മാറ്റാനുള്ള ബൈഡന്റെ കഴിവുകളിലാണ് രാജ്യം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ, തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍ക്കുകയും പ്രസിഡന്റ് നോമിനേഷനായി ശ്രമിക്കുകയും ചെയ്തയാളായിരുന്നു കമലാ ഹാരിസ് എങ്കിലും, ഭരണത്തില്‍ തന്റെ വലംകൈയായ വൈസ് പ്രസിഡന്റ് സ്ഥാനം കമലയെ ഏല്‍പ്പിക്കാനുള്ള മനസ് ബൈഡനുണ്ടായി.
സെനറ്റ് ഫോറിന് അഫയേഴ്സ് കമ്മറ്റിയില്‍ അംഗമായിരിക്കെ, 1998ല്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തിനെതിരെ യുഎസ് നിലപാട് മയപ്പെടുത്താന്‍ ശ്രമം നടത്തുകയും, 2008ല്‍ ഇന്ത്യ-യുഎസ് സിവില്‍ ആണവ കരാര്‍ ഉണ്ടാക്കിയെടുക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തിരുന്നു ബൈഡന്. ഈ കരാര്‍ ഇന്ത്യയെ ആണവശക്തിയായി അംഗീകരിക്കുന്നതിലേയ്ക്കും, ആഗോളതലത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതിലേയ്ക്കും നയിക്കുകയും ചെയ്തു.
രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബൈഡന് ഇതിനകം ആരംഭിച്ചുകഴിഞ്ഞതായാണ് തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ വെളിവാക്കുന്നത്. 'ഐക്യം എന്നത് അപ്രാപ്യമായ ഒരു സ്വപ്നമല്ല. ഒരു രാജ്യം എന്ന നിലയില്‍ കൂട്ടായി ചെയ്യേണ്ട പ്രായോഗികമായ ഒരു ചുവടുവെയ്പ്പാണ്,' എന്നാണ് കഴിഞ്ഞയാഴ്ച ബൈഡന് പറഞ്ഞത്.
ട്രംപിനെ പിന്തുണച്ച 46.8 ശതമാനം വോട്ടര്‍മാരുടെ പിന്തുണ നേടിയെടുക്കുന്നതിനോടൊപ്പം തന്നെ തന്റെ പാര്‍ട്ടിയുടെ കര്‍ശനമായ ഇടതുപക്ഷ നിലപാടുകളോടൊപ്പവും ഒരേസമയം സഞ്ചരിക്കേണ്ട ബാധ്യത ബൈഡനുണ്ട്. 'എല്ലാവരുടെയും ആളായി' പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന അദ്ദേഹത്തിന് ഇതൊരു വെല്ലുവിളി തന്നെയാകും.
പെന്‍സില്‍വാനിയയില്‍ മികച്ച ശമ്പളമുള്ള ജോലി നഷ്ടപ്പെട്ട ബൈഡന്റെ അച്ഛന്, കുടുംബം നോക്കാനായി ഡെലാവേയെറില് യൂസ്ഡ് കാര്‍ സെയില്‍സ്മാനായി ജോലി നോക്കിയ കാര്യം മുമ്പ് പാര്‍ട്ടി കണ്‍വന്‍ഷനില്‍ സംസാരിക്കവേ ഓര്‍ത്തെടുത്തിരുന്നു ബൈഡന്. ഈ കാലത്ത് അച്ഛന്റെ പിതാവിനൊപ്പമായിരുന്നു ബൈഡനും കുടുംബവും താമസിച്ചിരുന്നത്. ഒന്ന് പിടിച്ച് നില്‍ക്കാനായ ശേഷം മാത്രമാണ് ബൈഡന്റെ അച്ഛന് കുടുംബത്തെ ഒപ്പം കൂട്ടാനായത്. ഈ സംഭവം ബൈഡന്റെ സാമ്പത്തികവും സാമൂഹികവുമായ വീക്ഷണത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമായി.
സാമൂഹികമായി താഴ്ന്ന നിലയിലായിരുന്നു തലമുറകളായി ബൈഡന്റെ കുടുംബം. തന്റെ കുടുംബത്തിന്റെ ആയിരം തലമുറകളില്‍ ആദ്യമായി കോളേജില്‍ പോയതും, ബിരുദം നേടിയതും താനായിരുന്നുവെന്ന് ഇത് സൂചിപ്പിച്ച് ബൈഡന് പറഞ്ഞിരുന്നു. കോളേജ് ചെലവുകള്‍ക്ക് പണം കണ്ടെത്താനായി ട്രക്ക് ഡ്രൈവറായും ജോലി ചെയ്തിരുന്നു അദ്ദേഹം.
പൊതുപ്രാസംഗികനായി മാറാനാഗ്രഹിച്ച ബൈഡന് ചെറുപ്പത്തില്‍ വിക്ക് വലിയ പ്രശ്നമായിരുന്നു. കവിതകള്‍ ഉറക്കെച്ചൊല്ലിക്കൊണ്ടാണ് അത് പരിഹരിച്ചത്. 2020 നവംബര്‍ 20ന് 78 വയസ് തികഞ്ഞ അദ്ദേഹം അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റും, ആ സ്ഥാനമേറ്റെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയുമാണ്. 47 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള പരിശീലനം നേടിയെടുത്ത ബൈഡന്റെ ജീവിതത്തില്‍ രാഷ്ട്രീയ തിരിച്ചടികളും, ദുരന്തങ്ങളും ഏറെയുണ്ടായിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബൈഡനെ പ്രസിഡന്റ് സ്ഥാനം പരിഭ്രാന്തനാക്കാന്‍ സാധ്യതയില്ല.
ന്യൂകാസില്‍ കൗണ്ടി കൗണ്‍സിലിലേയ്ക്ക് 1970ല്‍ തെരഞ്ഞടുക്കപ്പെട്ടതോടെയാണ് ബൈഡന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമാകുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ യു.എസ്. സെനറ്റ് അംഗമായി. 16 വര്‍ഷം സെനറ്റില്‍ അംഗമായ ബൈഡന് 1988ലാണ് ആദ്യമായി പ്രസിഡന്റ് നോമിനേഷന് ലഭിക്കാന്‍ ശ്രമങ്ങളാരംഭിക്കുന്നത്. എന്നാല്‍ കാംപെയിനില്‍ തന്റെ വിദ്യാഭ്യാസത്തെയും, പൗരാവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളെ പറ്റിയും പെരുപ്പിച്ച് കാട്ടിയതും, തെറ്റായ അവകാശവാദങ്ങളുന്നയിച്ചതും പുറത്തായതോടെ പിന്‍വലിയേണ്ടിവന്നു.
ഈ തിരിച്ചടിയെ അദ്ദേഹം നേരിട്ടത് പരിശ്രമം തുടരാനായി അച്ഛന് നല്കിയ ഉപദേശങ്ങളുടെ പിന്‍ബലത്തിലായിരുന്നു. ശേഷം 20 വര്‍ഷക്കാലം സെനറ്റില്‍ തുടര്‍ന്ന ബൈഡന്, ഫോറിന് റിലേഷന്‍സ്, ജുഡീഷ്യറി കമ്മറ്റി എന്നിവയുടെ സാരഥ്യം വഹിച്ചു. പിന്നീട് 2008ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയെങ്കിലും ബറാക് ഒബാമയ്ക്കായി വഴി മാറിക്കൊടുക്കേണ്ടി വന്നു. എന്നാല്‍ ഭരണം ലഭിച്ച ഒബാമ, വൈസ് പ്രസിഡന്റ് സ്ഥാനം ബൈഡന് വച്ചുനീട്ടി. 2016ലെ തെരഞ്ഞെടുപ്പിലും മുന്നിരയിലുണ്ടായിരുന്നെങ്കിലും ഹിലറി ക്ലിന്റനാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ നറുക്ക് വീണത്.
ഇത്തവണയും കാര്യങ്ങള്‍ ബൈഡന് എളുപ്പമായിരുന്നില്ല. പ്രസിഡന്റ് പദവിയിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ വോട്ടെടുപ്പില്‍ പലപ്പോഴും അദ്ദേഹം പിന്നിലായി. നിര്‍ണ്ണായകമായി കരുതപ്പെടുന്ന ന്യൂ ഹാംപ്ഷെയറില്‍ അഞ്ചാം സ്ഥാനത്തും, അയോവയില്‍ നാലാം സ്ഥാനത്തുമായി അദ്ദേഹം. നെവാഡയിലാകട്ടെ രണ്ടാം സ്ഥാനമേ ബൈഡന് ലഭിച്ചുള്ളൂ. മുന്നിരയിലേക്കുയരില്ലെന്ന് കരുതിയ ബൈഡന് പക്ഷേ സൗത്ത് കരലിനയിൽ ശക്തമായി തിരിച്ചെത്തി.
വ്യക്തിജീവിതത്തിലും ഏറെ ക്ലേശങ്ങളിലൂടെയാണ് ബൈഡന് കടന്നുപോയത്. തന്റെ രാഷ്ട്രീയ പിന്‍ഗാമിയും, ഡെലാവേയറിലെ അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മകന് ബ്യു ബൈഡന് 2015ല്‍ ബ്രെയിന്‍ ക്യാന്‍സര്‍ കാരണം മരണപ്പെട്ടു. 1972ല്‍ ബൈഡന്റെ ആദ്യ ഭാര്യ നെയ്ലയും മകളായ എയ്മിയും ഒരു കാര്‍ ആക്സിഡന്റില്‍ മരിച്ചിരുന്നു. അന്ന് വാഹനത്തിലുണ്ടായിരുന്ന ബിയുവും, മറ്റൊരു മകനായ ഹണ്ടറും പരിക്കുകളോടെ രക്ഷപ്പെട്ടു. 'ചില്ലുകഷണം കുത്തിയിറക്കിയ പോലെ വേദനിച്ച നിമിഷങ്ങള്‍' എന്നാണ് ഇതേപ്പറ്റി ബൈഡന് പിന്നീട് പറഞ്ഞത്.
1977ല്‍ ജില് ട്രേസി ജേക്കബ്സിനെ വിവാഹം കഴിച്ച ബൈഡന് ആ വിവാഹത്തില്‍ ഒരു മകളുണ്ട്. പിഎച്ച്ഡിക്കാരിയായ ജില് ബൈഡന് നോര്‍ത്തേണ്‍ വിര്‍ജീനിയ കമ്മ്യൂണിറ്റി കോളജിലെ അദ്ധ്യാപികയാണ്. ഭര്‍ത്താവ് പ്രസിഡന്റാണെങ്കിലും ജോലി തുടരാനാണ് അവരുടെ തീരുമാനം. ബൈഡനെ ദുഃഖത്തിന്റെ ആഴത്തില്‍ നിന്നും തിരികെയെത്തിക്കാന്‍ സഹായിച്ച ജില്, സമീപകാലത്തെ അദ്ദേഹത്തിന്റെ ഇലക്ഷന് പ്രചരണങ്ങളിലും സജീവമായിരുന്നു.
ബൈഡന്റെ മറ്റൊരു മകനായ ഹണ്ടര്‍ ബൈഡനാണ് ട്രംപിനെ ഇംപീച്ച് ചെയ്യുന്ന നടപടികള്‍ക്ക് പ്രേരകശക്തിയായത്. മയക്കുമരുന്ന് ഉപയോഗമാരോപിച്ച് നേവിയില്‍ നിന്നും പുറത്താക്കപ്പെട്ട ഹണ്ടറിനെ പിന്നീട് ഉക്രെയിനിലെ ഒരു ഗ്യാസ് കമ്പനിയില്‍ മാസം 50,000 ഡോളര്‍ ശമ്പളത്തില്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരിലൊരാളായി നിയമിച്ചിരുന്നു. ബൈഡന്റെ നിര്‍ദ്ദേശപ്രകാരം ഒരു പ്രോസിക്യൂട്ടറെ പിരിച്ച് വിടുകയും ചെയ്തു. ഇത് അന്വേഷിക്കുന്നതിന് ഉക്രെയിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായി, ഉക്രെയിനുള്ള സഹായം പിടിച്ച് വച്ചത് ട്രംപ് അധികാരദുര്‍വിനിയോഗം നടത്തിയതായി വ്യാഖ്യാനിക്കപ്പെടുകയും, ഇംപീച്ച്മെന്റ് നടപടികള്‍ക്ക് കാരണമാകുകയും ചെയ്തു. പക്ഷേ ഇംപീച്ച്മെന്റ് സെനറ്റില്‍ പാസായില്ല.
ഒരു ചൈനീസ് കമ്പനിയുമായി ഹണ്ടര്‍ ബൈഡന് 1.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് കരാര്‍ ഉണ്ടാക്കിയതും വിവാദത്തിലായിരുന്നു. അതോടെ ഹണ്ടര്‍ കരാര്‍ ഉപേക്ഷിച്ചു. സമീപകാലത്തായി ഹണ്ടറിന്റെ ടാക്സ് ഇടപാടുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നതായാണ് വിവരം.
ജോ ബൈഡന് നേരത്തെ രണ്ട് തവണ തലച്ചോറിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സര്‍ജറികള്‍ നടത്തേണ്ടിവന്നിട്ടുണ്ട്. 1988ല്‍ ശ്വാസകോശ പ്രശ്നങ്ങളെത്തുടര്‍ന്ന് ആറ് മാസത്തോളം പൊതുജീവിതത്തില്‍ നിന്നും അവധിയെടുക്കേണ്ടതായും വന്നു.
ബൈഡന്റെ കുടുംബം പ്രധാനമായും ഐറിഷ് വേരുകളുള്ളവരാണ്. ജോണ്‍ എഫ് കെന്നഡിക്ക് ശേഷം ഒരു രാജ്യത്തിന്റെ പ്രസിഡന്റാകുന്ന കത്തോലിക്കനുമാണ് ബൈഡന്. മറ്റുള്ളവരെല്ലാം പ്രൊട്ടസ്റ്റന്റ് വിശ്വാസികളായിരുന്നു.
ഇന്ത്യയുമായും ബൈഡന് ബന്ധമുള്ളതായി പറയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പൂര്‍വ്വികരിലൊരാള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി 18ാം നൂറ്റാണ്ടില്‍ ചെന്നൈയിൽ കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഡെലവേയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ബൈഡന്, ന്യൂയോര്‍ക്ക് സംസ്ഥാനത്തെ സൈറക്യൂസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടി. സ്വകാര്യ കമ്പനിയിലും, പിന്നീട് പബ്ലിക് ഡിഫന്‍ഡറായും പ്രാക്ടീസ് ചെയ്തു. പാവങ്ങളുടെ വക്കീലായാണ് അദ്ദേഹം അറിയപ്പെട്ടത്.
മുമ്പ് സ്കൂളുകളിലെ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനായി കൊണ്ടുവന്ന പദ്ധതിയെ എതിര്‍ത്ത് മറ്റ് വലതുപക്ഷ-വംശീയ വാദികള്‍ക്കൊപ്പം ബൈഡനും രംഗത്തുണ്ടായിരുന്നു. വംശീയമായ വേര്തിരിവില്ലാതാകാൻ വിദ്യാര്‍ത്ഥികളെ ഒരുമിച്ച് ബസില്‍ മറ്റ് പ്രദേശങ്ങളിലെ സ്കൂളുകളില്‍ പഠിക്കാനയയ്ക്കുന്ന തരത്തിലായിരുന്നു ഈ പദ്ധതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ കമലാ ഹാരിസ് ബൈഡനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അത്തരത്തില്‍ ബസ് കയറി പോയി പഠിച്ച കറുത്തവളായ വിദ്യാര്‍ത്ഥിനിയായിരുന്നു താനെന്ന് കമല അന്ന് വ്യക്തമാക്കിയിരുന്നു.
ഇറാഖ് വിഷയത്തിലും യുദ്ധത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ബൈഡന്റേത്. ഇറാഖിന്റെ കൈവശം കൂട്ടക്കുരുതിക്ക് സാധ്യമായ അതിശക്തമായ ആയുധങ്ങളുണ്ടെന്ന വാദത്തെ ബൈഡനും പിന്തുണച്ചു. എന്നാല്‍ പ്രചരണത്തിനിടെ താന്‍ യുദ്ധത്തെ എതിര്‍ത്തിരുന്നു എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. തന്റെ സംസാരത്തില്‍ പിഴവ് പറ്റിയതായി പിന്നീട് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. യുദ്ധത്തെ പിന്തുണച്ചതായി വിമര്‍ശനമേറിയപ്പോള്‍ അത് തനിക്ക് പറ്റിയ തെറ്റാണെന്നും അദ്ദേഹം അംഗീകരിച്ചു.
ആഫ്രിക്കന്‍ അമേരിക്കക്കാരെ പ്രതികൂലമായി ബാധിക്കുന്ന Crime Control Act-നെയും ബൈഡന് പിന്തുണച്ചിരുന്നു. ഇവരെ ഇരപിടിക്കുന്നവരായും, വിവാഹത്തിലല്ലാതെ ജനിച്ചവര്‍, മാതാപിതാക്കളില്ലാത്തവര്‍, പുരോഗമനബോധമില്ലാത്തവര് എന്നിങ്ങനെയും അന്ന് ബൈഡന് വിശേഷിപ്പിച്ചു. ഇക്കാരണം കൊണ്ട് ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തിന്റെ വിമര്‍ശനത്തിനും ബൈഡന് പാത്രമായി. പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്റെ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് ബൈഡന് ഏറ്റു പറഞ്ഞു. നിയമത്തിനുള്ള പിന്തുണയും പിന്‍വലിച്ചിരുന്നു.
സ്ഥിരമായി പിശക് വരുത്താറുള്ള ബൈഡന് പ്രസംഗം എഴുതി നല്‍കുകയാണ് ഉപദേശകര്‍ ചെയ്യുന്നത്. മാധ്യമങ്ങളുമായുള്ള ഇടപെടലിനും നിയന്ത്രണമുണ്ട്.
ഏലിയനു പകരം ഇനി നോൺ-സിറ്റിസൺ; സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ
സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി
ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല് കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ?
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ് ജോസഫ് റോബിനറ്റ് ബൈഡന് ജൂനിയർ? അറിയേണ്ടത്
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന ഈരടികൾ
കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ
സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്
ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ പലതും ബൈഡന് അസാധുവാക്കി.
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്.(ഷോളി കുമ്പിളുവേലി)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന് ബൈഡൻ
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്
വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം
കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം
സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം
കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം
ബൈഡന് ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുക; ആശംസകള്‍ നേര്‍ന്ന് ഇവാന്‍ക
കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും
യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം