Image

ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളിൽ ഇന്ത്യയിൽ വൻ വർധനയെന്ന് റിപ്പോർട്ട്

Published on 16 March, 2025
ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളിൽ ഇന്ത്യയിൽ വൻ വർധനയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ  ഇന്ത്യയിൽ വൻതോതിൽ  വർധിക്കുന്നുവെന്ന് റിപ്പോർട്ട്.  ഇന്ത്യൻ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രിസ്ത്യൻ മതന്യൂനപക്ഷത്തിനെതിരായ അക്രമങ്ങളും ശത്രുതയും  സമീപകാലത്ത്  വർധിച്ച തോതിൽ തുടരുന്നതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമ്മീഷൻ പറയുന്നു. 2024ൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഉയർന്ന തോതിലുള്ള അക്രമവും വിവേചനവും അനുഭവിച്ചതായും മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകൾ തുടർച്ചയായി വർധിച്ചുവെന്നും ‘വിശ്വാസം അപകടത്തിൽ: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിവേചനവും പരിശോധിക്കുന്നു (2024)’ എന്ന പേരിലുള്ള റിപ്പോർട്ടിൽ പറയുന്നു .

2023ൽ രേഖപ്പെടുത്തിയ 601 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2014ൽ 640 സംഭവങ്ങൾ ഉണ്ടായി. ‘പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾക്കെതിരായ വ്യവസ്ഥാപിതവും സംഘടിതവുമായ പീഡനം കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്’- ഇ.എഫ്.ഐ ജനറൽ സെക്രട്ടറി റവ. വിജയേഷ് ലാൽ മോണിങ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

‘ശരാശരി നാലോ അഞ്ചോ പള്ളികളോ പാസ്റ്റർമാർക്കോ എല്ലാ ദിവസവും ആക്രമണം നേരിടുന്നു എന്നതാണ് ഞങ്ങളെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്. വിശ്വാസികൾ ആരാധനക്ക് വരുമ്പോൾ എല്ലാ ഞായറാഴ്ചകളിലും ആക്രമണങ്ങൾ ഇരട്ടിയാവുന്നുവെന്നും’ വിജയേഷ് ലാൽ പറയുന്നു. 

188 പീഡന സംഭവങ്ങളുമായി ഉത്തർപ്രദേശ് ഒന്നാംസ്ഥാനത്താണ്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് (150), രാജസ്ഥാൻ (40), പഞ്ചാബ് (38), ഹരിയാന (34) എന്നീ സംസ്ഥാനങ്ങളും ഉണ്ട്.

കഴിഞ്ഞ വർഷം നാല് കൊലപാതകങ്ങൾക്ക് പുറമേ 255 ഭീഷണികളും പീഡനങ്ങളും, 129 അറസ്റ്റ് സംഭവങ്ങളും, 76 ശാരീരിക അക്രമ സംഭവങ്ങളും, ലിംഗാധിഷ്ഠിത അക്രമവുമായി ബന്ധപ്പെട്ട 60 സംഭവങ്ങളും, ആരാധനാലയങ്ങൾ തടസ്സപ്പെടുത്തിയ 46 സംഭവങ്ങളും, നശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 41 സംഭവങ്ങളും റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക